വിമലേ, വിശാലമാം
ലോകത്തി, ലങ്ങിങ്ങായി
വിഹരിച്ചിരുന്ന നാ-
മെങ്ങനെ യടുത്തെത്തി?

പനിനീർപ്പൂമൊട്ടുപോൽ,
കൌതുകം കസവിട്ട
പരിശുദ്ധിയി, ലെന്റെ
കൌമാരം വിടർന്നപ്പോൾ.

ആലകളോളംവെട്ടും
ഹൃത്തുമായ്, വിജയത്തിൻ-
പേശലകരാശ്ലേഷ-
മേൽക്കുവാനുഴറീ ഞാൻ.

വെളിച്ചം തളിച്ചെത്തും
പകലിൻ, സൌഭാഗ്യത്തിൻ-
കളിവാർമലർക്കാവിൽ,
ചാഞ്ചാടീ നിഴലുകൾ!

കിളരും പ്രതീക്ഷകൾ
സർവ്വവും തഴച്ചുയർ-
ന്നിളകിച്ചേർന്നൊന്നിച്ചു
പൂത്തു കായ്ക്കുവാൻ പോയാൽ,

പൂവനമാവില്ലല്ലോ
ജീവിത, മതുപിന്നെ-
ക്കേവലം വനം മാത്രം-
സമ്പൂർണ്ണ സംതൃപ്തൻ ഞാൻ!

വൻപിച്ച ഫലവൃക്ഷ-
മൊന്നുമി, ല്ലെന്നാലെന്തീ-
ച്ചെമ്പനീർപ്പുന്തോപ്പെനി-
യ്ക്കേകിയല്ലോ, ഹാ, ദൈവം!

അത്ഭുതമെനിയ്ക്കെന്റെ
ജീവിതഗതിഭേദ-
മത്ഭുതമാണേവം നി-
ന്നാഗമോത്സവവും മേ!
                        9-11-1119
       21

ർത്ത്യതയുടെ മായയ്ക്കുമപ്പുറം
നൃത്തമാടും സനാതനസത്യമേ!
വിശ്വമൊട്ടുക്കണച്ചു തഴുകിടും
വിസ്മയാവഹനിത്യസൌന്ദര്യമേ!
തുച്ഛമാകുമീ മൺകുടിലിങ്കലും
തുഷ്ടിയാൽ,നിൻവിളക്കു കൊളുത്തി നീ!
                        12-10-1111