പോയെങ്കിൽ പോകട്ടേ പൊയ്പ്പോയ നാളുകൾ
പോതും കരഞ്ഞതെൻ ചിത്തമേ നീ!
ഭാവി ഭയങ്കരമാണെങ്കി ലാവട്ടെ
ഭാവിച്ചിടായ്കതിൽ ഭീരുത നീ!
സദ്രസം കോരിക്കുടിച്ചു മദിക്കുകീ
വർത്തമാനത്തിൻ മധുരമദ്യം!
എത്രശപിച്ചാലു, മെത്ര കരഞ്ഞാലു,-
മെത്ര പരിഭവം കാട്ടിയാലും,
എന്തിനു, നീയിനിയെന്തൊക്കെച്ചെയ്താലും
പിന്തിരിഞ്ഞെത്തില്ലാപ്പോയകാലം.
ഇത്ര നടുങ്ങുവാനെന്തുണ്ടു?-'നാളെ'യ-
തെത്തു 'മിന്നാ'യ്ത്തന്നെ നിന്റെ മുമ്പിൽ.
ഇന്നാണു നിൻ ജയ, മിന്നാണു നിൻ സുഖ-
മിന്നിനെത്തന്നെ നീയാശ്രയിക്കൂ!
എല്ലാമുറങ്ങും മറവിതൻ തൊട്ടിലി-
ലെല്ലാമൊരിക്കലധ:പതിക്കും.
ഒന്നുകിലോർക്കുകിൽ ശാശ്വതം-സർവ്വവു-
മൊന്നുപോൽ മായികം സ്വപ്നമാത്രം!
കേവലമജ്ഞാതശക്തിയൊന്നാളുമി-
ജ്ജീവിതം തന്നെയൊരിന്ദ്രജാലം.
കണ്ണുനീരായാലും പുഞ്ചിരിയായാലും
മണ്ണടിഞ്ഞീടണം രണ്ടുമൊപ്പം.
പിന്നെ, യവയിലൊരൽപം സുഖദമാം
മന്ദസ്മിതോത്സവമല്ലീ കാമ്യം?
ദീനവിലാപത്തേക്കാളും പ്രിയതരം
ഗാനതരംഗവിലാസമല്ലീ?
മന്ദഹസിക്കുക, പാടുക, നാമെന്നും
മണ്ണടിഞ്ഞാലും, കൃതാർത്ഥർ നമ്മൾ!

                               -1-3-1940

"https://ml.wikisource.org/w/index.php?title=കലാകേളി/ആശ്വാസഗാനം&oldid=36153" എന്ന താളിൽനിന്ന് ശേഖരിച്ചത്