• വരികരികിൽനീയരിയശാരികെ
  • പറകശേഷമാം കഥകളൊക്കവെ 1
  • വറുത്തരിയവില്പൊരിവറുത്തെള്ളും
  • കുറുക്കുപാലതിൽ കുഴച്ചുസാദരം 2
  • വെളുത്തവെല്ലവും പൊടിച്ചതിലിട്ട-
  • ങ്ങിളക്കിമേളിച്ചു നിനക്കു ഞാൻ തരാം 3
  • മടിച്ചിരിയാതെ ഭുജിച്ചിളമധു
  • കുടിച്ചുദാഹവുമിളച്ചുചൊല്ലെടോ 4
  • വിചിത്രമെത്രയും നിനച്ചു കാൺകിലി-
  • ചരിത്രമെന്നതെപറയാവുദൃഢം 5
  • അതിപ്രവരനാം മലയകേതുവും
  • മതിപ്രയോഗമുള്ളമാത്യനും പിന്നെ 6
  • പ്രവൃദ്ധരാഗമാർന്നിരുവരും കൂടി
  • പ്രവൃത്തിച്ചതെന്തെന്നുരചെയ്തീടുനീ 7
  • അതുകേട്ടുകിളിത്തരുണിയുമതി-
  • മധുരമായ്മനം തെളിഞ്ഞു ചൊല്ലിനാൾ :- 8
  • കഴിഞ്ഞേറ്റം കഥാവിഷമിച്ചേറ്റവു-
  • മൊഴിഞ്ഞുഞാനെന്നതറികയും വേണം 9
  • ഉരചെയ്‌വാൻ പണി പെരുതെന്നാകിലു-
  • മൊരുവണ്ണം കഥാകഴിവോളം നേരം 10
  • പറകെന്നുവന്നു, വചസിസാമർത്ഥ്യം
  • കുറയുമെങ്കിലും തെളിഞ്ഞുകേട്ടാലും 11
  • മലയകേതുവാം നൃപതിവീരനെ
  • പലകാലം സേവിച്ചമാത്യരാക്ഷസൻ 12
  • ഇരിക്കും കാലത്തങ്ങൊരുദിനം തത്ര
  • കരുത്തേറും ഭദ്രഭടാദികളെയും 13
  • അഭിമതം തനിക്കധികമുള്ളൊരു
  • ക്ഷപണനെയും കണ്ടതിമോദം പൂണ്ടാൻ; 14
  • അവരിൽ വെച്ചു ഭാഗുരായണൻ മുന്ന-
  • മവനിനാഥനാം മലയകേതുതാൻ 15
  • ഇരിക്കും മന്ദിരമകം പുക്കു നൃപ-
  • വരനെക്കണ്ടവനവസ്ഥകളെല്ലാം 16
  • അറിയിച്ചീടിനാനതുകാലം മന്ത്രി
  • വരനാക്കീടിനാനവനേയും മ്ലേച്ഛൻ 17
  • പടെക്കു നാഥനാം ശിഖരസേനനെ
  • പടുത്വമുള്ളൊരു ഭദ്രഭടാദികൾ 18
  • തിരഞ്ഞുകണ്ടവനവരോടും കൂടി
  • വിരിഞ്ഞുഭൂപതിവരനെക്കണ്ടുതെ; 19
  • കുടിലനായുള്ള ചണകപുത്രനോ-
  • ടിടഞ്ഞുപോന്നതുമറിയിച്ചീടിനാർ; 20
  • അതിനുപർവ്വതസുതനവർകളെ
  • യതിനായിട്ടധിപതികളാക്കിനാൻ 21
  • അതുകാലം മ്ലേച്ഛതനയനോടവ-
  • രതിഗൂഢമായൊന്നുരചെയ്തീടിനാർ 22
  • “ശിഖരസേനനോടൊരുമിച്ചു ഞങ്ങൾ
  • അഖിലനാഥനാം ഭവാനെക്കണ്ടതി- 23
  • ന്നൊരുവസ്തുവുണ്ടെന്നറിക ഭൂപതെ
  • പറഞ്ഞറിയിക്കാമതുമിഹ ഞങ്ങൾ; 24
  • തവസചിവനാമമാത്യരാക്ഷസൻ
  • അവനിനാഥനായ് മരുവും മൌര്യനോ- 25
  • ടൊരുമിച്ചീടുവാനവസരമിപ്പോൾ
  • കരുതിപ്പാർക്കുന്നു; ചതിക്കും രാക്ഷസൻ 26
  • അതുമൂലമാത്യകനെകൂടാതെ
  • ചതിക്കുമെന്നുള്ള ഭയം കൊണ്ടു ഞങ്ങൾ 27
  • ശിഖരസേനനോടൊരുമിച്ചുവന്നി-
  • ട്ടഖിലനാഥനാം ഭവാനെക്കണ്ടതും” 28
  • അവർകളിങ്ങിനെ പറഞ്ഞതു കേട്ടി-
  • ട്ടവനിനാഥനാം മലയകേതുവും 29
  • തദനു ഭാഗുരായണനേയും വിളി-
  • ച്ചതു സമസ്തവുമറിയിച്ചീടിനാൻ; 30
  • അരിഭയാൽ ഭാഗുരായണനന്നേരം
  • പെരികെ മോദം പൂണ്ടുരചെയ്തീടിനാൻ; 31
  • “കൃപനൃപതിക്കു വളർപ്പതിന്നായി
  • നൃപതിയെസ്നേഹം പെരികെയുള്ളോനെ 32
  • കപടം കൈവിട്ടാശ്രയിച്ചു വന്നവർ
  • നൃപശിഖാമണെ! ഭവാനെക്കണ്ടതും” 33
  • അതുകേട്ടുനരവരനും ചൊല്ലിനാൻ
  • “ചതിവെടിഞ്ഞുള്ളൊരമാത്യനെപ്പോലെ 34
  • പെരികെസ്നേഹമുള്ളവർകളാരുമി-
  • ദ്ധരണിയിലില്ലെന്നറിഞ്ഞാലുമെടോ” 35
  • ചിരിച്ചു ഭാഗുരായണനുമന്നേര-
  • മിരിക്കും മ്ലേച്ഛനോടുര ചെയ്തീടിനാൻ 36
  • “അതിനേതുമൊരു വികല്പമില്ല ഞാ-
  • നതുകൊണ്ടല്ലെടൊ പറഞ്ഞതുമിപ്പോൾ 37
  • ചണകപുത്രനോടമാത്യനേറ്റവും
  • പിണക്കമാകുന്നു ധരിക്ക മാനസെ 38
  • പിണക്കമില്ല ചന്ദ്രഗുപ്തനെക്കുറി-
  • ച്ചിണക്കമീവഴി നിനക്കിലുണ്ടെല്ലൊ 39
  • കുടിലചിത്തനാം ചണകപുത്രന്റെ
  • കടുപ്പങ്ങളൊട്ടും പൊറുക്കാതെ മൌര്യൻ 40
  • അധികാരം കോപിച്ചൊഴിപ്പിച്ചീടുകി-
  • ലതിഗുണജ്ഞനാമമാത്യരാക്ഷസൻ 41
  • മരിച്ച നന്ദനെക്കുറിച്ചു ഭക്തികൊ-
  • ണ്ടുറച്ചീടും തന്റെ മനസ്സിലിങ്ങിനെ:- 42
  • “നിനച്ചു കാൺകിലീ നൃപതി മൌര്യനും
  • ജനിച്ചതും നന്ദകുലത്തിൽ നിർണ്ണയം 43
  • നിനച്ചിതുവഴിയുറച്ചു രാക്ഷസൻ
  • മനക്കരുത്തേറുമരിയ മൌര്യനെ 44
  • പെരുത്ത മത്സരം കളഞ്ഞുകണ്ടുട-
  • നിരിക്കുമില്ലൊരു വികല്പമേതുമെ; 45
  • അവർകളെക്കുറിച്ചതുനേരം ഭവാ-
  • നവിശ്വാസം വരുമതുകണ്ടിട്ടെല്ലൊ 46
  • മികവേറും ഭദ്രഭടപ്രഭൃതികൾ
  • ശിഖരസേനമാശ്രയിച്ചുവന്നതും!“ 47
  • സചിവനായ ഭാഗുരായണൻ തന്റെ
  • വചനം കേട്ടു പർവ്വതപുത്രൻ ചൊന്നാൻ 48
  • “പരമാർത്ഥം സഖെ പറഞ്ഞതൊക്കവെ
  • നിരന്നിതുനിന്റെ വചനമേറ്റവും 49
  • ചണകജൻ തനെ കുടുമകൊണ്ടോരോ
  • ജനങ്ങൾ മൌര്യനെ വെടിഞ്ഞുപോരുന്നു 50
  • നമുക്കിതുകാലം പടകൊണ്ടുചെന്നി-
  • ട്ടമർക്കണം മൌര്യ ചണകജന്മാരെ 51
  • മമതാതൻ തന്നെക്കുറിച്ചിനിക്കൊരു
  • മമതയില്ലെന്നു പറയുന്നു ജനം 52
  • കഴിഞ്ഞുപത്തുമാസവുമെന്റെയച്ഛൻ
  • കഴിഞ്ഞതുമുതലറികെടൊ സഖെ! 53
  • ചതിച്ചുതാതനെക്കുലചെയ്തമൂലം
  • പ്രതിജ്ഞയും കോപിച്ചീവണ്ണം ചെയ്തു ഞാൻ 54
  • പിതൃഹന്താവിനെകുലചെയ്യാതെഞാൻ
  • പിതൃക്രിയചെയ്യുന്നതുമില്ലേതുമെ 55
  • കരുത്തനായ ഞാൻ പ്രതിജ്ഞയും ചെയ്തു
  • പൊറുക്കുന്നതെന്റെ ബലക്ഷയം തന്നെ 56
  • മറുത്തരികളേ വധിച്ചു വൈകാതെ
  • മരിച്ചതാതന്റെ ജലക്രിയ ചെയ്‌വാൻ 57
  • എതൃത്തുപോർചെയ്തുമരിപ്പനല്ലായ്കിൽ
  • വിധിച്ചതൊക്കവെ വരുമെടൊസഖെ! 58
  • അതിനമാത്യന്റെ കരുത്തുണ്ടെന്നാകി-
  • ലിതുകാലം പുനരെളുപ്പമുണ്ടെടൊ 59
  • ശിരസിവേദനകലർന്നുരാക്ഷസൻ
  • പരവശപ്പെട്ടു കിടക്കുന്നിതിപ്പോൾ 60
  • അതുകൊണ്ടു മന്ത്രിപ്രവരനെക്കാണ്മാൻ
  • അധികമായിപ്പോളുഴറിവന്നു ഞാൻ 61
  • പുറപ്പെടുക നാമതിനുവൈകാതെ
  • പരക്കവേണ്ടനാമിരുവരുമ്മതി 62
  • പലതരമിത്ഥം പറഞ്ഞുഴറ്റോടെ
  • മലയകേതു ഭാഗുരായണനുമായ് 63
  • പുറപ്പെട്ടുചെന്നങ്ങമാത്യൻ വാഴുന്ന
  • പുരത്തിനു ചെന്നങ്ങടുത്തതുനേരം 64
  • വസുസമനായുള്ളമാത്യരാക്ഷസൻ
  • കുസുമമന്ദിരത്തിലെ വിശേഷങ്ങൾ 65
  • അറിവതിന്നു താൻ പറഞ്ഞയച്ചൊരു
  • കരഭകനൊരു പഥികൻ വേഷമായ് 66
  • പരമാർത്ഥമെല്ലാമറിഞ്ഞുവന്നുടൻ
  • തിറമേറും മന്ത്രിപ്രവരനെക്കണ്ടാൻ 67
  • പുരം പ്രവിഷ്ടനാമവനെക്കണ്ടഥ
  • ചിരിച്ചമാത്യനുമിവണ്ണം ചൊല്ലിനാൻ 98
  • “പെരികനന്നെടോവരികരികിൽനീ
  • പറക മൌര്യന്റെ ചരിതമൊക്കവെ” 69
  • രഹസ്യമാം വണ്ണം പറവതിനപ്പോൾ
  • മഹത്വമുള്ള രാക്ഷസൻ നിനച്ചുള്ളിൽ 70
  • ശകടദാസനോടി”വനേയും കൊണ്ടി-
  • ങ്ങകത്തുപോരികെ”ന്നുര ചെയ്തീടിനാൻ 71
  • അഥശകടനും കരഭകൻ താനു-
  • മതിഗുണനയമുടയമന്ത്രിയും 72
  • അകത്തുപുക്കുടനടച്ചുവാതിലു-
  • മകം തെളിഞ്ഞുടനിരുന്നാരേവരും 73
  • മലയകേതുവും സചിവനും കൂടി
  • ചില കാര്യം നിനച്ചമാത്യനെകാണ്മാൻ 74
  • പുരം പുക്കനേരമറയിലെന്നുകേ-
  • ട്ടിരുവരും കൂടെയവിടെച്ചെല്ലുമ്പോൾ 75
  • അറവാതിൽ നന്നായടച്ചു കണ്ടപ്പോ-
  • ളിറപാർത്തുനിന്നാരവരുമന്നേരം 76
  • കുതുകേനകരഭകനോടുമന്ത്രി
  • പതുക്കച്ചോദിച്ചു തുടങ്ങിയന്നേരം 77
  • “കരഭകനീയസ്തനകലശനെ
  • യരിപുരത്തുങ്കല്പുനരുണ്ടൊകണ്ടു?” 78
  • അതുകേട്ടു കരഭകനും ചൊല്ലിനാൻ
  • “മതിമാനാമവനേയും കണ്ടേനഹം” 79
  • മലയകേതുവുമതുകേട്ടുമോദം
  • കലർന്നു ഭാഗുരായണനോടുചൊന്നാൻ 80
  • “അറികനീപുഷ്പപുരവൃത്താന്തങ്ങ-
  • ളറിയിക്കുന്നതുമൊരുവൻ മന്ത്രിയെ 81
  • രഹസ്യമായൊരു വചനം ചൊല്ലുമ്പോൾ
  • ബഹുത്വവുമാക്കിടരുതല്ലൊ പാർത്താൽ 82
  • ഇറപാർത്തു കേട്ടാലറിയാമെന്തെല്ലാ-
  • മ്മറവുകളെന്നു ധരിക്കെടൊ സഖെ” 83
  • “പരമാർത്ഥം തന്നെ പറഞ്ഞതു ഭവാ-
  • നറിയാമൊക്കെ” യെന്നവനും ചൊല്ലിനാൻ 84
  • അതിവിദഗ്ദ്ധനാം കരഭകൻ തന്നോ-
  • ടതുനേരം മന്ത്രിപ്രവരനും ചൊന്നാൻ 85
  • “മനക്കരുത്തേറും കരഭകയിപ്പോൾ
  • നിനച്ചു കാരിയം ഫലിച്ചിതൊ പാർത്താൽ?” 86
  • “ഫലിച്ചിതേറ്റവും തവനയത്തിനൊ
  • വലിപ്പമുണ്ടെന്നു ധരിക്ക മാനസെ” 87
  • അതുകേട്ടുപറുവതകപുത്രനും
  • അതിഗുണമുള്ള സഖിയോടോതിനാൻ 88
  • “നിനച്ച കാര്യമെന്നിതാ പറയുന്നൂ
  • ഇനിക്കതെന്തെന്നു തിരിയുന്നില്ലെടോ” 89
  • “നൃപതികൾ ചൂടും മകുടരത്നമേ
  • കപടമന്ത്രികൾ ചരിതമെങ്ങിനെ 90
  • അറിയുന്നു പുനരിനിയും പാർക്കുമ്പോ-
  • ളറിയാം പക്ഷെ”യെന്നുരചെയ്തീടിനാൻ 91
  • അകത്തിരുന്നപ്പോളമാത്യരാക്ഷസൻ
  • അകക്കുരുന്നേറ്റം തെളിഞ്ഞുചൊല്ലിനാൻ 92
  • “പറെകെവിസ്തരിച്ചഖിലവുമെടൊ”
  • “പറയാമെങ്കി” ലെന്നവനും ചൊല്ലിനാൻ 93
  • “തവനിയോഗത്താലഗതിവേഷം പൂ-
  • ണ്ടിവിടുന്നു പുഷ്പപുരിക്കു ചെന്നു ഞാൻ 94
  • സ്തനകലശനോടഖിലവും തവ
  • മനസിചിന്തിതമുരചെയ്തീടിനേൻ 95
  • ചണകപുത്രനോടവനീശൻ മൌര്യൻ
  • പിണങ്ങുന്നേരമപ്പഴുതറിഞ്ഞുനീ 96
  • ധരണീശൻ തന്നെ സ്തുതിക്കണമെന്നു
  • പറഞ്ഞുമന്ത്രിയെന്നുരചെയ്തീടിനേൻ 97
  • അതിനേതുമൊരു കുറവിനിക്കില്ലെ-
  • ന്നതിവിദഗ്ദ്ധനാമവനും ചൊല്ലിനാൻ 98
  • അനന്തരം മൌര്യൻ പ്രജകടെയെല്ലാ
  • മ്മനം കേട്ടു നന്ദനിധനചിന്തയാ 99
  • നിരുത്സാഹേന കണ്ടവർക്കു സന്തോഷം
  • വരുത്തേണമെന്നു നിനച്ചു കണ്ടുള്ളിൽ 100
  • പുരങ്ങളൊക്കവെയലംകരിപ്പിച്ചി-
  • ട്ടൊരു ചന്ദ്രോത്സവം തെളിഞ്ഞു കല്പിച്ചാൻ 101
  • അതിനാലാനന്ദം കലർന്നു ലോകർക്കും
  • അതിനൊരുദ്യോഗം വളർന്നനന്തരം” 102
  • അതുകേട്ടുകണ്ണിലുറന്നവെള്ളമോ-
  • ടധികം താപേന പറഞ്ഞുരാക്ഷസൻ 103
  • “മമനൃപൻ നന്ദൻ ധരണിക്കിന്നൊരു
  • കുമുദബാന്ധവന്മദനസന്നിഭൻ 104
  • ഗുണഗണങ്ങൾക്കു സതതം വാഴുവാൻ
  • മണികലശനാം നൃപനെക്കൂടാതെ 105
  • നിറക്കുമോ ചന്ദ്രമഹോത്സവമിപ്പോൾ
  • മറക്കുമോ മമ നൃപനെ ഞാനഹോ” 106
  • പലതരമിത്ഥം പറഞ്ഞമാത്യനു-
  • മലറിവീണിതു പെരുത്ത ദുഃഖത്താൽ 107
  • കരഭകൻ താനും ശകടനും കൂടി
  • പരവശം കണ്ടു പിടിച്ചമാത്യനെ 108
  • നിവർത്തിനാൻ വെള്ളം തളിച്ചു താപത്തിൻ
  • നിവൃത്തിയുമൊട്ടു വരുത്തിനാരഹോ 109
  • കരഭകനോടു പുനരമാത്യനും
  • “പറകശേഷ”മെന്നുരചെയ്തീടിനാൻ 110
  • അതുകേട്ടുചൊന്നാനവനു”മെങ്കിലൊ
  • ചതിയേറീടുന്ന ചണകനന്ദനൻ 111
  • മുടക്കിനാൻ ചന്ദ്രമഹോത്സവം പിന്നെ
  • കടുപ്പമെങ്ങിനെ പറഞ്ഞുകൂടുന്നു?” 112
  • അതുകേട്ടു മൌര്യൻ ചണകപുത്രനോ-
  • ടതികുപിതനായുരചെയ്യുന്നേരം 113
  • സ്തനകലശനപ്പൊഴുതു മൌര്യന്റെ
  • ഗുണഗണം വാഴ്ത്തി സ്തുതിച്ചുസാദരം 114
  • നൃപനാജ്ഞാഭംഗം സഹിച്ചുകൂടാതെ
  • കപടബുദ്ധിയാം ചണകപുത്രനെ 115
  • അധികാരത്തിങ്കെന്നൊഴിപ്പിച്ചാൻ തവ
  • മതിഗുണങ്ങളെ പ്രശംസിച്ചുതന്നെ” 116
  • പറഞ്ഞ ചാരന്റെ വചനം കേട്ടഥ
  • നിറഞ്ഞൊരാനന്ദം വഴിഞ്ഞ രാക്ഷസൻ 117
  • പറഞ്ഞാ”നെന്നുടെ സ്തനകലശന്റെ
  • വിരുതുകളത്രെ ഫലിച്ചതുമിപ്പോൾ 118
  • പെരികനന്നെല്ലോസ്തനകലശന്റെ
  • വിരഞ്ഞഭേദത്തെ മുളപ്പിച്ച വാറും 119
  • ശിശുക്കളും നിജകളികളിൽച്ചെന്നാൽ
  • നശിപ്പിച്ചാലതു സഹിക്കയില്ലവർ 120
  • നരവരനുണ്ടൊ പുനരാജ്ഞാഭംഗം
  • പൊറുത്തുപാർക്കുന്നു മനസി സന്തതം” 121
  • പലതരമവർ പറഞ്ഞതുകേട്ടു
  • മലയകേതുവുമുരചെയ്തീടിനാൻ 122
  • “ഗുണജ്ഞ ഭാഗുരായണ! നീ കേട്ടില്ലേ
  • ഗുണപ്രശംസചെയ്തമാത്യന്റെ മൌര്യൻ 123
  • ചണകപുത്രനെയൊഴിച്ചതോർക്കുമ്പോൾ
  • ഇണക്കമുണ്ടെന്നു ധരിക്കെടോ സഖേ” 124
  • “ഗുണപ്രശംസകൊണ്ടറിയണമെന്നും
  • ചണകപുത്രനെയൊഴിച്ചതോർക്കുമ്പോൾ 125
  • ഇതില്പരമെന്തൊന്നറിവതിനെന്നു”
  • മതിമാൻ ഭാഗുരായണനും ചൊല്ലിനാൻ 126
  • പുനരപികരഭകനോടുമന്ത്രി
  • വിനയമുൾക്കൊണ്ടു പറഞ്ഞാനിങ്ങിനെ 127
  • “നരപതി ചാണക്യനോടു കോപിപ്പാൻ
  • നിറമേറും ചന്ദ്രമഹോത്സവത്തിന്റെ 128
  • മുടക്കം ചെയ്തതിലൊടുങ്ങിയൊമറ്റും
  • കടുപ്പമേതാനുമിനിയും കേട്ടിതൊ?” 129
  • അതുകേട്ടുചൊന്നാൻ മലയകേതുവും
  • മതിമാനായുള്ള സചിവനോടേവം 130
  • “നരവരൻ കോപിച്ചതിൻ മൂലം തിര-
  • ഞ്ഞറിഞ്ഞിട്ടെന്തൊരു ഫലം മന്ത്രിക്കിപ്പോൾ?” 131
  • “ഫലമതിനെന്തെന്നുരചെയ്യാ”മെന്നു
  • മലയകേതുവോടുരചെയ്തീടിനാൻ, 132
  • “മതിമാനായുള്ള ചണകനന്ദന-
  • നിതുകാലമൊരു ഫലവും കൂടാതെ 133
  • നൃപനെ കോപിപ്പിക്കയുമില്ലപാർത്താ-
  • ലുപകാരം ചെയ്താൽ മറക്കുമൊ മൌര്യൻ 134
  • അതുകൊണ്ടല്ലയൊഗുരുവിനെനിന്ന-
  • ങ്ങധികാരത്തിങ്കന്നൊഴിച്ചതുമിപ്പോൾ 135
  • പലപ്രകാരവും നിരൂപിച്ചുകണ്ടാൽ
  • നിലവിട്ടുവൈരം മുഴുത്തീടുമത്രേ 136
  • അകന്നിരിക്കയില്ലിവർക്കിനിയെന്ന-
  • തകമേ ചിന്തിച്ചു പറവാൻ കാരണം 137
  • കരഭകൻ മന്ത്രിപ്രവരനോടപ്പോൾ
  • ചിരിച്ചു ചൊല്ലിനാനിനിയുമുണ്ടെടോ 138
  • മലയകേതുവാം നരപതിയേയും
  • പലഗുണമുള്ള ഭവാനേയും പിന്നെ 139
  • കളഞ്ഞതേതുമെ തെളിഞ്ഞീലാമൌര്യ-
  • നിളക്കമുണ്ടതിലറിക സാമ്പ്രതം” 140
  • അതുകേട്ടുമന്ത്രിപ്രവരനും തെളി-
  • ഞ്ഞതിസ്നേഹമുള്ള ശകടനോടപ്പോൾ 141
  • ഉരചെയ്തീടിനാ” നിനി മൌര്യനെന്റെ
  • കരത്തിലായിതെന്നറികെടൊസഖേ! 142
  • ഇനിച്ചന്ദനദാസനും സുഖം വന്നു
  • നിനക്കും നിന്നുടെ ഗൃഹജനത്തിനും 143
  • സുഖം വന്നു സഖേ പുനരിതുകാലം
  • സുഖം വന്നു ബന്ധുജനങ്ങൾക്കുമെല്ലാം” 144
  • മലയകേതുവുമതുകേട്ടന്നേരം
  • ചലഹൃദയനായ് സചിവനോടേവം 145
  • പറഞ്ഞിതു” മൌര്യൻ കരത്തിൽ വന്നിതെ-
  • ന്നുരചെയ്യുന്നതിന്നഭിപ്രായമിപ്പോൾ 146
  • കരുത്തേറും മന്ത്രിപ്രവരനെന്തഹോ
  • നിരക്കുമോമൌര്യസുതനോടിക്കാലം?” 147
  • ചിരിച്ചുഭാഗുരായണനുമന്നേരം
  • കരുത്തനാം മ്ലേച്ഛസുതനോടു ചൊന്നാൻ 148
  • “നൃപശിഖാമണേയതിനുമറ്റെന്തു
  • കപടം കാട്ടുന്നു ചണകനന്ദനൻ? 149
  • വെടിഞ്ഞമാത്യനാം നൃപതിവീരനോ-
  • ടുടമതേടുവാനഭിപ്രായമെടോ” 150
  • ഗുരുസമനായോരമാത്യനന്നേരം
  • കരഭകനോടു പറഞ്ഞുപിന്നെയും 151
  • “അധികാരംവെച്ച ചണകജൻ വടു-
  • വിതുകാലം കുത്ര വസിക്കുന്നു ചൊൽ നീ?” 152
  • അവനതുകേട്ടു പറഞ്ഞു”ചാണക്യ-
  • നവിടന്നെങ്ങുമേഗമിച്ചതില്ലല്ലോ 153
  • അടവിയിൽ പുക്കു തപസ്സുചെയ്‌വതി-
  • നടുത്തുയാത്രയെന്നതുകേട്ടേനഹം” 154
  • മുഖപ്രസാദവും കുറഞ്ഞുരാക്ഷസ-
  • നകമേ ചിന്തിച്ചു ശകടനോടപ്പോൾ 155
  • പറഞ്ഞിതു”തമ്മിലിടഞ്ഞു ചാണക്യൻ
  • നിറഞ്ഞകോപത്തോടധികാരംവെച്ചു 156
  • പുറപ്പെട്ടു പോകാഞ്ഞതും പ്രതിജ്ഞയെ
  • വിരവോടു ചെയ്യാഞ്ഞതും നിരൂപിച്ചാൽ 157
  • ശകടദാസ! കേളതിനുചേർച്ചയി-
  • ല്ലകമേ ചിന്തിച്ചാൽ വികല്പമുണ്ടെടോ 158
  • നരവരന്മാർക്കു മകുടമായുള്ള
  • നിറമെഴും മമ നൃപതിനന്ദന്റെ 159
  • ദ്രുതമഗ്രാസനം പിഴുകിപ്പോന്നതും
  • മതിയിലൊട്ടുമേ സഹിയാഞ്ഞോരിവൻ 160
  • വൃഷലിപുത്രനെ നിജബലം കൊണ്ടു
  • വസുമതിക്കധിപതിയാക്കീടിനാൻ 161
  • അഹമ്മതികൊണ്ടുള്ളവന്റെ ധിക്കാരം
  • സഹിച്ചവിടെത്താനിരുന്നതെങ്ങിനെ?” 162
  • പലവിധമേവം പറഞ്ഞവാക്കുകൾ
  • മലയകേതുകേട്ടരികിൽ വാണീടും 163
  • പ്രിയസചിവനോടുരചെയ്തീടിനാൻ
  • “പ്രിയസഖെ! ഭവാനിതു ധരിച്ചീലെ 164
  • ചണകനന്ദനൻ പ്രതിജ്ഞചെയ്തിട്ടും
  • വനം ഗമിച്ചിട്ടുമമാത്യനിക്കാലം 165
  • ഒരുഫലമെന്തെന്നറിഞ്ഞതില്ലെ”ന്നു
  • പറഞ്ഞ ഭൂപനോടുരചെയ്താനവൻ 166
  • “അതുപറവാനൊ വിഷമം ഭൂപതേ?
  • മതിമാൻ ചാണക്യനകന്നീടും തോറും 167
  • തനിക്കു മൌര്യനോടടത്തുകൊള്ളുവാ-
  • ന്മനക്കുരുന്നതിലുറച്ചുപാർക്കുന്നു” 168
  • അഥശകടദാസനുമമാത്യനോ-
  • ടതിപ്രമോദേന പറഞ്ഞാനിങ്ങിനെ 169
  • “വികല്പമില്ലിതിനിഹനിരൂപിച്ചാ-
  • ലകല്പമൌര്യനോടിതുകാലം പാർത്താൽ 170
  • ചണകപുത്രനുപെരികെയുണ്ടെന്നു
  • മനസിതോന്നുന്നതിനിയ്ക്കറിഞ്ഞാലും 171
  • “അതിനവകാശം പെരികെയുണ്ടല്ലോ
  • മതിയിൽ മറ്റൊന്നു നിനയ്ക്കയും വേണ്ട 172
  • അഖിലഭൂപതികുലമിതുകാലം
  • പകലിരവുവന്നടിപണിയുന്ന 173
  • ധരണിക്കിന്നൊരു തൊടുകുറിയാകും
  • നരപതികളിലധിപതിമൌര്യൻ 174
  • പൊറുക്കുമോ ഭംഗം വരുത്തുന്നാജ്ഞക്കും
  • ഉറയ്ക്കുമോ ചാണക്യനുമതുചെയ്താൽ 175
  • കുടിലനാം ചണകജവടുവിനെ
  • കുടുമകോപിച്ചാൽ പെരുതെന്നാകിലും 176
  • പ്രതിജ്ഞചെയ്കയില്ലിനിമുന്നമവ-
  • നതിപ്രയത്നംചെയ്തൊരുവണ്ണമതും 177
  • വിധിബലംകൊണ്ടു കടന്നാനക്കാലം
  • അതുപോലെദൈവം തുണയ്ക്കുമോസദാ 178
  • കനത്തോരർത്ഥമുണ്ടതിനുനാശത്തെ
  • നിനച്ചുശങ്കയും വളരെയുണ്ടല്ലോ” 179
  • “പറഞ്ഞതൊക്കു”മെന്നുരചെയ്തന്നേരം
  • കരഭകൻ തനിക്കമാത്യരാക്ഷസൻ 180
  • തരിവളനല്ലപുടവപട്ടുകൾ
  • പരിചൊടു കൊടുത്തിതു സന്തോഷത്താൽ 181
  • വിദഗ്ദ്ധനായ ഭാഗുരായണനപ്പോ-
  • ളതിഭ്രമമുള്ള നൃപനോടു ചൊന്നാൻ 182
  • “ചതിക്കും നമ്മെ രാക്ഷസനെന്നുള്ളൊരു
  • മതിഭ്രമമെങ്ങും പുറത്തുകാട്ടാതെ 183
  • പരുഷമായ് മന്ത്രിപ്രവരനോടൊന്നും
  • പറയാതെ ഭവാനടങ്ങിപ്പാർക്കണം 184
  • പരമാർത്ഥം നമുക്കറിയാം പക്ഷെയെ”-
  • ന്നുറപ്പിച്ചീടിനാനവനും മ്ലേച്ഛനെ 185
  • പരമാനദം പൂണ്ടഥകരഭകൻ
  • പറഞ്ഞുയാത്രയുമമാത്യനോടപ്പോൾ 186
  • തുറന്നുവാതിലുമകത്തുനിന്നവ-
  • നിറങ്ങുമ്പോൾ കണ്ടുതൊഴുതുമന്നനെ 187
  • ഉടനെ ഭാഗുരായണനോടും കൂടെ
  • കടന്നു പർവ്വതേശ്വരതനുജനും 188
  • അഴകേറും നൃപകുമാരനെക്കണ്ടി-
  • ട്ടെഴുന്നീറ്റുനിന്നാനമാത്യരാക്ഷസൻ 189
  • പരിതോഷം പൂണ്ടു പരിയങ്കംവെച്ചി-
  • “ട്ടിരുന്നരുളുകെ”ന്നുരചെയ്തീടിനാൻ 190
  • മലയകേതുവുമിരുന്നുചൊല്ലിനാൻ
  • “തലനോവിനൊട്ടുശമനംവന്നിതൊ? 191
  • വശക്കേടെന്നുകേട്ടുഴറിവന്നുഞാൻ
  • വസിക്കണം ഭവാനരുതല്ലോനില്പാൻ 192
  • അതുകേട്ടുതാനുമിരുന്നുചൊല്ലിനാ-
  • നിതുകാലം ശത്രുവധം ചെയ്തു ഭവാൻ 193
  • ശിരസിപട്ടം കെട്ടുകയൊഴിഞ്ഞെന്റെ
  • ശിരസിവേദനശമിക്കയില്ലേതും 194
  • “മതിമാനാകിയ ഭവാൻ നിരൂപിച്ചാ-
  • ലതിനെളുതെ”ന്നുപറഞ്ഞുഭൂപനും 195
  • “അരികളോടു പോരിനുവട്ടം കൂട്ടി
  • പെരികെക്കാലമുണ്ടിവിടെപ്പാർക്കുന്നു 196
  • ഒരുപഴുതുകണ്ടടുക്കാമെന്നതോ-
  • ർത്തിരുന്നതൊട്ടുമേപിഴച്ചതില്ലല്ലൊ 197
  • ഇനിവൈകാതെനാം പുറപ്പെടുകെ”ന്നു
  • മനം തെളിഞ്ഞു ചൊല്ലിനാനമാത്യനും 198
  • “അരികളോടു പോരിനു ഭവാനിപ്പോൾ
  • പരിചോടെന്തൊരു പഴുതുകണ്ടതും” 199
  • “അതുപരമാർത്ഥം പറയാമെങ്കിൽഞാ-
  • നതികുടിലനാം ചണകനന്ദനൻ 200
  • ഒരു ചാന്ദ്രോത്സവം മുടക്കം ചെയ്കയാൽ
  • നരപതികോപിച്ചധിക്ഷേപിച്ചുപോൽ 201
  • അതിനുമൌര്യനോടിടഞ്ഞുചാണക്യ-
  • നധികാരം വെച്ചങ്ങടങ്ങിപ്പാർക്കുന്നു” 202
  • “സചിവനോടിടഞ്ഞതുകൊണ്ടേതുമി-
  • ല്ലുചിതമല്ലതെ”ന്നുരചെയ്താൻ മ്ലേച്ഛൻ 203
  • “നരപതേ മൌര്യനൊഴിഞ്ഞുമറ്റുള്ള
  • നരവരന്മാർക്കു സചിവവിപ്രിയം 204
  • വരികിലേതുമില്ലതുപോലെപാർത്താൽ
  • വരികയില്ലെന്നറികഭൂപതേ!“ 205
  • നിരൂപിച്ചാലിഹവിശേഷിച്ചുമൌര്യ-
  • നൊരു ചേതമില്ലെന്നിനിക്കുതോന്നുന്നു 206
  • അറികതിനുകാരണമെന്തെന്നിഹ
  • പറയ” ചന്ദ്രഗുപ്തനാം നൃപനുടെ 207
  • പ്രകൃതികൾക്കിഹ ചണകപുത്രന്റെ
  • പ്രകൃതിദോഷത്താലനുരാഗമിപ്പോൾ 208
  • കുറഞ്ഞുപോകുന്നു പുനരവനിപ്പോൾ
  • നിരാകൃതനായിനരവരൻ തന്നാൽ 209
  • അതുകൊണ്ടുസുഖിച്ചിതുകാലംനര-
  • പതിയെസ്നേഹമീപ്രജകൾക്കേറീടും” 210
  • മലയകേതുതൻ വചനം കേട്ടഥ
  • കുലമന്ത്രിതാനും പറഞ്ഞാനിങ്ങിനെ 211
  • “അതുവരികയില്ലിതുനിരൂപിച്ചാൽ
  • ഇതുകാലം നാട്ടിൽ പ്രജകളൊക്കവെ 212
  • മറുത്തുരണ്ടല്ലൊവിധമറിഞ്ഞാലും
  • മരിച്ച നന്ദനെക്കുറിച്ചനുരാഗം 213
  • ചിലർക്കുപിന്നെമൌര്യനെത്തന്നെപാർത്താൽ
  • ചിലരവർക്കിന്നു ചണകപുത്രന്റെ 214
  • ചരിതദോഷംകൊണ്ടനുരാഗക്ഷയം
  • നിനയ്ക്കുമെന്നുള്ളതിനിയ്ക്കുതോന്നീല 215
  • നവനന്ദാനുരാഗികൾക്കുമൌര്യനോ-
  • ടിവനല്ലോനരവരന്മാരെയെല്ലാം 216
  • കൊലചെയ്യിച്ചതെന്നകത്തുവിദ്വേഷം
  • വളരെയുണ്ടതു മറച്ചവർകളും 217
  • ഒരുത്തരില്ലല്ലോ പരിപാലിപ്പാനെ-
  • ന്നുറച്ചു മൌര്യനെ ഗ്രഹിച്ചു പാർക്കുന്നു 218
  • അരിവധം ചെയ്‌വാനൊരുമ്പെട്ടേകനെ
  • പരിചോടു കാണുമളവിലാകവെ 219
  • മറുത്തുമൌര്യനെ ത്യജിച്ചവനെക്ക-
  • ണ്ടിരിക്കുമാശ്രയിച്ചറിക ഭൂപതേ! 220
  • അവസ്ഥയീവണ്ണമിരിക്കുന്നുതവ-
  • കരുത്തുണ്ടെന്നാകിൽ കഴിവുണ്ടാക്കുവൻ” 221
  • ഉരത്തമാത്യന്റെ വചനം കേട്ടപ്പോൾ
  • ചിരിച്ചുപർവ്വതതനയനുംചൊന്നൻ 222
  • “കലഹകാരണമൊരുമഹോത്സവം
  • വിലക്കം ചെയ്തതില്പരമുണ്ടൊ?” 223
  • “പലവിധമുണ്ടെന്നിരിക്കിലുമിപ്പോൾ
  • കലഹത്തിനുകാരണമതുതന്നെ” 224
  • “കലഹത്തിന്നുകാരണമിതെങ്കിലും
  • പലവിധമുണ്ടെന്നിരിക്കിലും മൌര്യൻ 225
  • ചണകജൻ തന്നെ ത്യജിച്ചുവെന്നാകി-
  • ലിനിയൊരുവനെസ്സചിവനാക്കീ‍ടും, 226
  • സചിവനില്ലെന്നു വരികിലുമവൻ
  • നിജനയംകൊണ്ടുസമസ്തകാര്യങ്ങൾ 227
  • പ്രയത്നം കൂടാതെ തനിയ്ക്കും സാധിപ്പാൻ
  • നയജ്ഞൻ മൌര്യനെന്നറികമാനസേ” 228
  • “തനിക്കുതാൻപോന്നനരവരന്മാർക്കേ
  • നിനച്ച കാര്യങ്ങൾ തനിക്കു സാധിപ്പു 229
  • സചിവായത്തനായ്മരുവീടും മൌര്യൻ
  • സചിവനോടുവേർപിരിഞ്ഞതാകിലൊ 230
  • പൊടികണ്ണനൊരുതുണയുംകൂടാതെ
  • കൊടുങ്കാട്ടിൽ കിടന്നുഴലും പോലെയും 231
  • സ്തനന്ധരായചെറുപിള്ളേർതന്റെ
  • ജനനിചത്താലുള്ളവസ്ഥപോലെയും 232
  • വരികയെന്നിമറ്റൊരുവസ്തുവില്ലെ-
  • ന്നറികഭൂമിപാലകശിഖാമണേ” 233
  • “ഗുണജ്ഞനാം ഭവാൻ പറഞ്ഞതൊക്കവെ
  • നിനച്ചുകാണുമ്പോൾ പരമാർത്ഥം തന്നെ 234
  • ചണകപുത്രനെപ്പിരിഞ്ഞവനോടു
  • രണം തുടങ്ങുമ്പോൾ ജയം വരുമല്ലൊ” 235
  • “അതിനേതുമൊരു വികല്പമില്ലെടോ
  • ക്ഷിതിപതികുലമകുടരത്നമേ! 236
  • പലവസ്തുകൊണ്ടും നിരൂപിച്ചുകണ്ടാൽ
  • ബലം ഭവാനേറും രിപുവിനേക്കായിൽ 237
  • കരുത്തുള്ള പടജ്ജനമുണ്ടാകയും
  • ഭരിപ്പതിന്നാളങ്ങൊരുത്തനാകയും 238
  • പ്രതിപക്ഷത്തിലുള്ളവർകളിൽ ചിലർ
  • ഇതുകാലം മറുത്തിഹവരികയും 239
  • ചണകനന്ദനനധികാരം വെച്ചു,
  • പിണങ്ങിമൌര്യനോടകന്നിരിക്കയും 240
  • നവനൃപതിത്വമരിക്കുണ്ടാകയും
  • നവനന്ദന്മാരാം നരവരന്മാരെ 241
  • പെരുത്തൊരുരാഗം പ്രജകൾക്കപ്പുരെ
  • മറക്കാതെതന്നെകിടക്കയുമെടോ 242
  • ഇവയെല്ലാമേവം വരിക കൊണ്ടിപ്പോൾ
  • തവജയം കരതലഗതമല്ലൊ” 243
  • മലയകേതുവുമതുകേട്ടുചൊന്നാൻ
  • “കലഹത്തിന്നുനല്ലവസരമിപ്പോൾ 244
  • പടപുറപ്പെടുവതിനൊരുദിനം
  • ഉടനേ കല്പിച്ചു പുറപ്പെടുക നാം 245
  • അടുത്തിതസ്തമിപ്പതിനുസൂര്യനും
  • അടുത്തനാളെ”ന്നുപറഞ്ഞുയാത്രയും 246
  • നടന്നു ഭാഗുരായണനും താനുമാ-
  • യുടനേ ചെന്നു തൻ പുരി പുക്കീടിനാൻ; 247
  • ഗിരിനൃപസുതൻ ഗമിച്ചനന്തരം
  • ഒരുപുരുഷനെ വിളിച്ചു രാക്ഷസൻ 248
  • ഉരചെയ്തീടിനാൻ” ക്ഷപണകൻ തന്നെ
  • വിരവിൽകൂട്ടിക്കൊണ്ടിഹവരികനീ” 249
  • വിരിയേച്ചെന്നവൻ ക്ഷപണകൻ തന്നോ-
  • ടുരചെയ്തീടിനാ”നമാത്യരാക്ഷസൻ 250
  • പറഞ്ഞുവന്നു ഞാൻ ഭവാനേയുംകൊണ്ടു
  • വിരിഞ്ഞുചെല്ലുവാൻ, പുറപ്പെടുകെടോ” 251
  • ക്ഷപണകൻ താനുമിതുകേട്ടനേരം
  • കപടമുദ്രയും ധരിച്ചുഴറ്റോടെ 252
  • പുറപ്പെട്ടുമന്ത്രിപ്രവരൻ വാഴുന്ന
  • പുരം പുക്കീടിനാൻ കപടയോഗീശൻ 253
  • പരമബന്ധുവാമവനെക്കണ്ടഥ
  • പരമാനന്ദം പൂണ്ടമാത്യരാക്ഷസൻ 254
  • “ഇരുന്നാലു”മെന്നു പറഞ്ഞവനോടു
  • പറഞ്ഞാനിങ്ങിനെ ചിരിച്ചു മെല്ലവേ 255
  • “രണത്തിനുപുറപ്പെടുവതിനൊരു
  • ദിനത്തെ നീയിപ്പോൾ വിധിക്കയും വേണം” 256
  • ചിരിച്ചതുകേട്ടങ്ങിരുന്നവൻ താനും
  • നിരത്തിനാൻ പരലെടുത്തു മെല്ലവെ 257
  • കുറഞ്ഞൊരുനേരം മനസി ചിന്തിച്ചു
  • പറഞ്ഞിതു മന്ത്രിപ്രവരനോടവൻ 258
  • “ഗുണനിധെ!നന്നായ് നിരൂപിച്ചേനഹം
  • ദിനമടുത്തനാൾ ശുഭതരമെല്ലൊ 259
  • തിരിഞ്ഞുപഞ്ചമപദത്തിനുതന്നെ
  • നിറമുള്ളതിഥിതുടങ്ങുംവാവല്ലൊ 260
  • അനിഴമാകുന്നതറികനക്ഷത്രം
  • ധനുവല്ലൊരാശിപുറപ്പെടുവാനും 261
  • ബൃഹസ്പതിവാരമതുതന്നെപ്പാർത്താൽ
  • മഹത്വമേറുമദ്ദിനത്തിനേറ്റവും 262
  • അറികലഗ്നത്തിൽ ബുധനാകുന്നതും
  • പരമതെകേതുവുദിച്ചുമാകുന്നു 263
  • വടക്കുനിന്നുദക്ഷിണദിശിപോവാൻ
  • പടക്കെന്നുവന്നാൽ ശശിബലം വേണം 264
  • ശുഭമാം ശൂലയോഗവുമുണ്ടായ്‌വരും
  • അഭിമതം നൽകും ഗുരുസൌരാഖ്യവും 265
  • അരികളോടു പോരിനു പോകുന്നേരം
  • ഗുരുസൌരിയോഗം പെരികെ നന്നല്ലൊ 266
  • അതുനിരൂപിച്ചാലടുത്തനാൾ തന്നെ
  • കുതുകമുൾക്കൊണ്ടു പുറപ്പെടുന്നാകിൽ 267
  • ജയം കരതലാമലകമായ്‌വരും
  • ഭയം പ്രതിയോഗിക്കതുപോലെതന്നെ” 268
  • ക്ഷപണകനേവം പറഞ്ഞതുനേരം
  • കപടം കൈവിട്ടു പറഞ്ഞുരാക്ഷസൻ 269
  • “മതിഭ്രമംകൊണ്ടൊപറഞ്ഞു?വാവുന്നാൾ
  • പിതൃക്രിയയൊഴിഞ്ഞൊരുവസ്തുവില്ല 270
  • പടയ്ക്കുവാവുന്നാൾ പുറപ്പെടുകെന്നു
  • കടുപ്പത്തിലെന്തു പറയുന്നതിപ്പോൾ? 271
  • ഇനിക്കിതെന്തെന്നു തിരിഞ്ഞീലമറ്റു
  • ഗണിതക്കാരോടും നിരൂപിച്ചാലും നീ” 272
  • അതുപറഞ്ഞപ്പോൾ ക്ഷപണകൻ താനും
  • അതികോപം കലർന്നുരചെയ്തീടിനാൻ 273
  • “ഒരുത്തരോടും ഞാൻ നിരൂപിക്കേണ്ടതി-
  • ല്ലൊരിക്കലുമെന്നങ്ങറിഞ്ഞുകൊണ്ടാലും 274
  • ഇനിക്കുള്ള പക്ഷം ത്യജിച്ചു ഞാനിപ്പോൾ
  • നിനെക്കുമോപിന്നെപരനുടെ പക്ഷം? 275
  • പലരോടും ചെന്നു നിരൂപിപ്പാനിപ്പോ-
  • ളിളകേണ്ടാഭവാനതിനാളല്ലഞാൻ 276
  • കുറവുകണ്ടതുമിനിമതിപോരും
  • വിരവോടിക്കാലമിതാപോകുന്നു ഞാൻ.” 277
  • കുപിതനായേറ്റം പരുഷം ചൊല്ലുന്ന
  • ക്ഷപണകനോടു പറഞ്ഞു രാക്ഷസൻ 278
  • “അലമലം നിന്റെ പരുഷവാക്കുകൾ
  • കലഹിച്ചാലെന്തു ഫലം നിരൂപിച്ചാൽ?” 279
  • “കലഹിച്ചീല ഞാനമാത്യനോടേതും
  • ഫലമിനികെന്തു കലഹിച്ചാലഹൊ!“ 280
  • പരുഷമിങ്ങിനെ പറഞ്ഞുകോപിച്ചു
  • വിരവോടുപോയാൻ ക്ഷപണകൻ താനും 281
  • പെരികെകോപിക്കും ക്ഷപണജാതികൾ
  • വരുമിനിയുമെന്നുറച്ചു രാക്ഷസൻ 282
  • ഖരകിരണൻ പോയ് മറഞ്ഞനന്തരം
  • പുരം പരം പുക്കു സുഖിച്ചുമേവിനാൻ 283
  • എളുതല്ലേതുമിന്നിനിക്കുചൊൽ‌വാനൊ
  • കിളിമകൾ താനും പറഞ്ഞുമെല്ലവെ 284
  • ഫലമധുഗുളകദളിപക്വങ്ങൾ
  • പലതരം ഭുജിച്ചിരുന്നാളക്കാലം 285


ഇതി മുദ്രാരക്ഷസചരിതം ആറാം പാദം

സമാപ്തം