വൃദ്ധയാം വാസരമന്തിമസന്ധ്യതൻ
മുഗ്ദ്ധമുഖം മുകർന്നെങ്ങോ മറയവേ;
നാണം കുണുങ്ങുന്ന നാലഞ്ചു താരകൾ
വാനിങ്കലങ്ങിങ്ങൊളിച്ചുനിന്നീടവേ;
അന്തിമാരിത്തുടുമലർത്തൂമുഖം
പൊന്തിച്ചു ചുംബിച്ചിളങ്കാറ്റു പോകവേ;
കല്യാണകാരൻ കലേശന്റെ പാൽക്കതിർ-
ക്കല്ലോലമെങ്ങും തുളുമ്പിപ്പരക്കവേ;
പ്രേമവിവശയായ് പാർശ്വത്തിൽ മേവുന്ന
മാമകസ്വപ്നത്തൊടാമന്ദമോതി ഞാൻ:
"മാകന്ദഗന്ധം പരന്നൊരിപ്പൂതോപ്പി-
ലാകമ്രകാന്തി വഴിഞ്ഞൊരിസ്സന്ധ്യയിൽ,
ഏകഹൃദന്തരായ് നിൽക്കുന്നിതാ നമ്മൾ
ലോകരഹസ്യമറിയാത്ത രണ്ടുപേർ!
കാനനാന്തത്തിങ്കലങ്ങിങ്ങെവിടെയോ
വാണതാം രണ്ടു വിടർന്ന വെൺപൂക്കളെ
ചേലിലൊരുദിക്കിലൊന്നിച്ചുചേർക്കുന്നു
ഖേലനലോലനാം ബാലസമീരണൻ!
നിർമ്മലപ്രേമോപഹാരമൊരിക്കലും
നിർമ്മാല്യമാല്യമായ്ത്തീരുകില്ലോമനേ!
ഗംഗാജലത്തിനെക്കാളും പവിത്രമീ
മംഗല്യകക്കുറി മിന്നുന്ന ഫാലകം,
നാരിതൻ ജന്മം പുലർമഞ്ഞണിഞ്ഞ, ചെ-
ന്താരിനെപ്പോലതിപാവനം, മോഹനം!
നിസ്തുലമാകും നിരഘതാരുണ്യമേ,
നിഷ്ക്കളങ്കത്വമെന്നോതുന്നു നിന്നെ ഞാൻ!

പത്നീപദത്തെപ്പരിപൂതമാക്കുന്ന
രത്നമേ, നിന്നെ ലഭിച്ചഞാൻ ഭാഗ്യവാൻ!
ലജ്ജാമധുരമാമീ മുഖത്തിങ്കലെൻ
മുജ്ജന്മപുണ്യം നിഴലിച്ചുകാണ്മു ഞാൻ!
ദാമ്പത്യവാടി നാം സഞ്ചിതസൽപ്രേമ-
സമ്പത്തുകൊണ്ടു സമുല്ലസത്താക്കുകിൽ,
ആയതിൽമീതെയായില്ലൊരു നാകവു-
മായത്തമാകുവാൻ നമ്മൾക്കൊരിക്കലും.

ഇക്കരിങ്കൂവളപ്പൂവെതിർക്കൺമുന-
യ്ക്കുൾക്കളം മാമകമിന്നലം ദുർബ്ബലം!
മന്നിലെജ്ജീവിതമന്നും, മധുവിധു-
തന്നെയായ്ത്തീർക്കാൻ കഴിഞ്ഞെങ്കിലോമലേ!
ഇല്ലാത്ത നാകത്തിനായ്ക്കൊണ്ടു, വായുവി-
ലില്ലിനിമേലിൽ ഞാൻ കോട്ടകൾ കെട്ടുവാൻ!
അർത്ഥമില്ലാത്ത രണ്ടക്ഷരമാണതു.
വ്യർത്ഥമായുത്തമേ, യുച്ചരിക്കായ്ക നാം
വിണ്ണിനായ് മന്നിനെ സന്ത്യജിച്ചീടാതെ
മന്നിൽ നമുക്കു വരുത്തിറ്റാമ്മ് വിണ്ണിനെ!
ഇപ്പൂങ്കവിളിൽ പരക്കും ചുവപ്പൽപ-
മൊപ്പിയെടുക്കിലോ മൽത്തളിർച്ചുണ്ടുകൾ!...

പൊൽത്താരകങ്ങളെച്ചുംബിപ്പു നിരദ-
മുത്തുംഗശൈലം മുകരുന്നു വാനിനെ!
തമ്മിൽത്തഴുകിത്തളർന്നു തടിനിയിൽ
നർമ്മസലാപം നടത്തുന്നു വീചികൾ!
മായാത്തതാം രാഗമാഹാത്മ്യമല്ലല്ലി
മായാപ്രപഞ്ചം പഠിപ്പിച്ചു നമ്മളെ?
നിർമ്മലപ്രേമമേ, ഞങ്ങളിരുവരും
നിമ്നരാകാവു നിൻ നിർവ്വാണസിന്ധുവിൽ!

                             -ഫെബ്രുവരി 1934.