ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സ്വപ്നത്തിൽ


രവിലന്നെൻ മണിമഞ്ചകത്തി-
ന്നരികിലണഞ്ഞു നീ നിന്നിരുന്നു,
ഇരുളാർന്ന ചക്രവാളാന്തരത്തി-
ലൊരു വെള്ളിനക്ഷത്രമെന്നപോലെ

നിൻ നെടുവീർപ്പിൻ പരിമളത്തിൽ
മുങ്ങിക്കുളിച്ചിതെൻ സ്വപ്നമെല്ലാം!
പരിചിൽ നിന്നല്ലണിവേണിയിങ്കൽ
പനിമലരൊന്നു ലസിച്ചിരുന്നു.
കുളിരിളങ്കാറ്റിലുലഞ്ഞുനില്ക്കും
കുവലയമാലകളെന്നപോലെ
ഒളികളിയാടും നിൻ നെറ്റിയിങ്ക-
ലളകങ്ങൾ പാറിപ്പറന്നിരുന്നു.
മൃദുലമാ,മാ മൗനശാന്തിയിൽ നിൻ
ഹൃദയത്തുടിപ്പുകൾ കേട്ടിരുന്നു.
ഉലകിലേക്കെന്തോ മിഴിച്ചുനോക്കി-
യുയരത്തിൽ താരകൾ നിന്നിരുന്നു.

ഝടിതിയൊരാനന്ദവിഭ്രമത്താൽ
മതിമറന്നേറ്റു ഞാൻ കൈകൾ നീട്ടി.
കഥയെന്തിതയ്യോ, നീ പിന്മടങ്ങി
കഠിനം, നീയെങ്ങോ മറഞ്ഞുപോയി!

അകലത്തിലേതാനും താരകളെൻ
വിഗളിതബാഷ്പമൊന്നുറ്റുനോക്കി
വിജനതയിങ്കലെന്നുള്ളിലേതോ
മധുരമാം വേദന വന്നുലാവി!

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/20&oldid=216633" എന്ന താളിൽനിന്ന് ശേഖരിച്ചത്