ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഞൊടിയിലാ ലോകാപവാദഘോര-
വിടപാഗ്നി നീളെപ്പടർന്നുകത്തി.
അതിൽനിന്നുയർന്നുപരന്ന ധൂമ-
പ്രകരത്തിൽ ഞങ്ങൾക്കു വീർപ്പുമുട്ടി.

"പരമാഭിരാമയാമോമലാളിൻ
പരിമൃദുപാണിഗ്രഹണഭാഗ്യം
പകലിരവാശിച്ചു കാത്തിരിപ്പൂ
പരശതം വിത്തേശനന്ദനന്മാർ.
ഇതു കേട്ടാൽ... ഗംഗേ, നീതന്നെയിന്ന-
സ്ഥിതിയല്പമേനമൊന്നോർത്തുനോക്കു!

"കഥയൊക്കെ മാറി,... യെന്നന്തരീക്ഷം
കരിമുകിൽമൂടിയിരുണ്ടുപോയി.
ഉടനെന്നാത്മാവിനകത്തുനിന്നൊ-
രിടിവെട്ടുകേട്ടു നടുങ്ങിപ്പോയ് ഞാൻ!
വിഷമം, വിഷമെ,മെൻചുറ്റു,മയ്യോ!
വിഷവഹ്നിജ്വാലകൾ, തീപ്പൊരികൾ!
കുടിലസർപ്പങ്ങൾ, വെറും വിഷങ്ങൾ!
കുരുതിക്കളങ്ങൾ, കുഠാരകങ്ങൾ!
ചുടുചോരചീറ്റും കൊടുംകൊലകൾ!
ചുടലക്കളങ്ങൾ, ഭയങ്കരങ്ങൾ!
അതിരൂക്ഷവേതാളഗർജ്ജനങ്ങൾ!
അവിരാമപ്രേതകോലാഹലങ്ങൾ!-
എതിരിട്ടുനില്ക്കുവാൻ ദുർബ്ബലൻ, പി-
ന്നവിടേക്കു പോകും, ഞാനെന്തു ചെയ്യും?

"പരിസരവായുവിലൊക്കെയു,മെൻ
മരണത്തണുപ്പു തുളുമ്പിനിന്നു.
പ്രതിമാത്രം കാത്തു ഞാനത്തമസ്സിൻ
പ്രതികാരഘോരമാമാക്രമണം!

"മമ ജീവിതാപായശങ്കയല്ലെൻ
മനതാരിനാഘാതമായതൊട്ടും;
അതുകൊണ്ടു ലോകത്തിനെന്തുകിട്ടാ-
നതുവേണമെങ്കിൽ തുലഞ്ഞുപോട്ടെ!
അതിലെനിക്കല്പമില്ലാധി- പക്ഷേ,
ഹൃദയാനവദ്യയാമക്കുമാരി!-
അകളങ്കരാഗപരവശയാ-
മവളെയോർക്കുമ്പൊളെന്നുള്ളു പൊട്ടി.

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/30&oldid=216698" എന്ന താളിൽനിന്ന് ശേഖരിച്ചത്