ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഉദ്ബോധനം
 


പൊന്നിൽ മുങ്ങിക്കുളിച്ചു മദാലസം
മന്ദമന്ദമണയും പുലരിയെ;
അഷ്ടദിഗ്വധൂരത്നങ്ങളാളികൾ
പുഷ്ടസൗഹൃദം വന്നെതിരേല്ക്കവേ;
വിശ്വധാത്രിതൻ ഭാവനാപൂർണ്ണമാം
വിസ്തൃതോജ്ജ്വലമാനസവേദിയിൽ
പൊൻകിനാവുകൾ മൊട്ടിട്ടിടുന്നപോ-
ലങ്കുരിച്ചു പുളപ്പൊടിപ്പുകൾ!
കോരകക്കണ്മിഴി വിടർന്നുന്മദ-
സ്മേരലോലരായ് നിന്നു പൂവല്ലികൾ!
ഫുല്ലപത്മപരാഗപരിമള-
മുല്ലസിച്ച ശിശിരസമീരനിൽ
സഞ്ജനിച്ചൂ നവീനഹർഷോത്സവ-
മർമ്മരത്തിൻ മനോഹരവീചികൾ!

അപ്രതിമോജ്ജ്വലാശാവകീർണ്ണമ-
സ്സുപ്രഭാതസുവർണ്ണനവോദയം
മുക്തമാക്കുന്നു നിദ്രാവിബദ്ധസ-
മ്മുഗ്ദ്ധജീവിതചേതനാമണ്ഡലം!
ഇപ്പുതിയോരുണർന്നെഴുനേല്ക്കലിൽ
സ്വപ്നലോകം വെടിഞ്ഞുകഴിഞ്ഞു നാം
മുൻപിലിപ്പോൾ നാം കാൺമൂ പ്രവൃത്തിതൻ
വെൺപകലിൽ, പലേ നടപ്പാതകൾ!-
ജീവിതപ്രശ്നമൊന്നല്ലൊരായിരം
താവിനില്ക്കും വിഷമസരണികൾ!-
ഭാവിതന്നഭ്യുദയത്തിലേക്കെഴും
ഭാവമൂകമാം നേർവഴിത്താരകൾ!-
നൊന്തിടുന്നുണ്ടു കാലടിയെങ്കിലും
പിന്തിരിയൊല്ല, പിൻതിരിയൊല്ല നാം!
മുൻപിലൊക്കെയുമിപ്പോൾ പരുഷമാം
കണ്ടകങ്ങളേ കാണ്മതുള്ളെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/5&oldid=216590" എന്ന താളിൽനിന്ന് ശേഖരിച്ചത്