ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ആത്മഗീതം


ഭാവനാമനോജ്ഞമെന്നോമനസ്വപ്നത്തി,ലെൻ
ജീവനായക, ഭവാ,നെത്തിയെൻസവിധത്തിൽ
ജന്മവാസന പൂത്തു സൗരഭംതുളുമ്പുന്ന
നിർമ്മലനികുഞ്ജത്തിലുറങ്ങിക്കിടന്നു ഞാൻ
ഹേമന്തനിശീഥമെൻ ചുറ്റിലും നിലാവിനാ-
ലാമന്ദം വിരചിച്ചു നിഴലും വെളിച്ചവും.
സാവധാനത്തിലെന്നെപ്പുണർന്നിതേതോ ദിവ്യ-
സായുജ്യപരിമളംകലർന്ന മന്ദാനിലൻ
കർമ്മബന്ധത്തിൻ തളിർമെത്തിയിലേവം കിട-
ന്നങ്ങയെദ്ധ്യാനിച്ചു ഞാനറിയാതുറങ്ങിപ്പോയ് !

ആ മയക്കത്തിൽ-സ്വർഗ്ഗസായുജ്യസമ്പർക്കത്തിൽ-
കോമളം തവരൂപം കണ്ടു ഞാൻ ജാതാമോദം.
മിന്നലാൽ ജ്വലിക്കുന്ന, തെന്നലാൽ ചലിക്കുന്ന
നിന്നനാദ്യന്താകാരം നിഹ്നുതപ്രഭാപൂരം
പൂക്കളാൽ ചിരിക്കുന്ന നിന്മുഖം; നക്ഷത്രത്താൽ
മേല്ക്കുമേൽ ധ്യാനിക്കുന്ന നിന്മനം, ദർശിച്ചു ഞാൻ.
കരകാണാതെയോളംവെട്ടിടുമഗാധമാം
കടലാൽ ചിന്തിക്കുന്ന നിന്നെ ഞാൻ കണ്ടു നീയായ് !
കാമദേവനെപ്പോലെ കാന്തവിഗ്രഹനായി-
ക്കാനനപുഷ്പംപോലെ ശാന്തനായ്, പ്രസന്നനായ്
അവിടുന്നെൻ ചാരത്തു വന്നുനിന്നപ്പോൾ, ഹർഷ-
വിവശം തലതാഴ്ത്തിപ്പോയി ഞാൻ ലജ്ജാധീരം.
ഇത്രനാളാരെദ്ധ്യാനിച്ചാരുടെ സമാഗമ-
നിസ്തുലനിർവാണത്തിനെന്മനം കരഞ്ഞുവോ;
അപ്രേമസ്വരൂപനാമവിടു,ന്നെൻ ചാരത്തൊ-
ന്നെത്തുക!- ഹർഷോന്മാദമെന്മനം തുളുമ്പിപ്പോയ് !

വൃന്ദാവനത്തെക്കാളും പ്രണയോജ്ജ്വലമാമ-
സ്സുന്ദരരംഗത്തിലെസ്സായൂജ്യം മുഴുവനും,
ഒരു ചുംബനത്തിങ്കലൊതുക്കി,സ്സാമോദമെൻ
വിറകൊണ്ടീടും ചുണ്ടിലർപ്പിച്ചു ഭവാൻ പോയി!

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/8&oldid=216593" എന്ന താളിൽനിന്ന് ശേഖരിച്ചത്