താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/155

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 150 —


ഇനിയെന്താണു് ഞങ്ങൾ പറയുക. ഓരോ നീണ്ട ചരിത്രങ്ങൾ ഞങ്ങൾക്ക് പരസ്പരം പറയുവാനുണ്ടു്. അന്നത്തെ തീവണ്ടിയപകടത്തിനാലുണ്ടായ വേർപാടിനു ശേഷം നടന്ന കണ്ണൂനീരും വേദനയും നിറഞ്ഞ കഥകൾ എത്ര എണ്ണം എനിക്കവളോടു പറയുവാനുണ്ടു. പക്ഷെ ഇനിയെന്നും പറയാം. അന്ത്യംവരെ പറയാം..

മധുരിക്കുന്ന ഒരു മൂകതയാണു് ഇവിടെ തളം കെട്ടി നിൽക്കുന്നതു്. ഞങ്ങൾ പരസ്പരം വളരെ നേരം പുഞ്ചിരിച്ചുകൊണ്ടു് ഇരുന്നു. എന്താണു പറയേണ്ടതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ...... ഒറ്റ വാക്കുകൊണ്ടു ആയിരം വസ്തുതകൾ കൈമാറുവാൻ ഉള്ള തിടുക്കമുണ്ടു്...

ഞാൻ പത്രപ്രതിനിധിയായി ദേവകിയമ്മയെ കണ്ടതും വിവരം ധരിച്ചതും പ്രേമയുടേയും ശാന്തയുടേയും കൂടെ ജീവിച്ചതും അവളെ ധരിപ്പിച്ചു. ശാന്തയുടെ നിഷ്കളങ്കമായ സ്നേഹവും ആത്മാൎത്ഥതനിറഞ്ഞ പരിചരണവും അവൾക്കു ഞാൻ പറഞ്ഞുകൊടുത്തു. ശാന്തയെ കാണുവാനും സംസാരിക്കുവാനും ലീസായ്ക്കു തിടുക്കം തോന്നി. അവൾ ദേവകിയമ്മയുടെകൂടെ താമസമാക്കിയതും സിനിമാനടിയായതും വേണു വിനെ കുത്തിയതും സവിസ്തരം എനിക്കു പറഞ്ഞുതന്നു...

ഇപ്പോഴെന്റെ വേദനയുമെനിക്കാനന്ദമൂറുന്നതാണു്. അന്ധകാരത്തിൽ തപ്പിത്തടയേണ്ടിവന്നാലും എന്റെ ജീവന്റെ ജീവനായ മിന്നാമിനുങ്ങിന്റെ സാന്നിദ്ധ്യംമൂലം കല്ലും മുള്ളും ചവുട്ടാതെ എനിക്കെന്റെ ലക്ഷ്യത്തിലെത്തിച്ചേരാം.

“അച്ചായനു വല്യ സങ്കടമായിപ്പോയി കേട്ടോ” അവൾ പറഞ്ഞു.

അതെന്താ” ഞാനന്വേഷിച്ചു.

“നാമൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ എതിൎത്തൊരക്ഷരം പറയുകയില്ലായിരുന്നെന്നു പറഞ്ഞു.”

“നിങ്ങൾ തമ്മിൽ സ്നേഹമാണോ?”