താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/34

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 29 —


ച്ചുവച്ചിരിക്കുന്ന മീശ, പുലിയെപ്പോലുള്ള ഇരുപ്പു്. എനിക്കൊരു ഭീതി....എങ്കിലും ഞാനടുത്തു ചെന്നു.

“ഉം” അയാൾ

“എന്തെങ്കിലും ഒരു ജോലി” അർദ്ധോക്തിയിൽ ഞാൻ പറഞ്ഞു.

“എന്തു ജോലി അറിയാം?”

“സാധനങ്ങൾ എടുത്തു കൊടുക്കാം.”

“ശമ്പളമോ?”

“അതങ്ങു നിശ്ചയിക്കുന്നതു്.”

“എന്നാൽ അപ്പുറത്തേക്കു പൊയ്‌ക്കോ.”

“ഗോപാലാ ഇയാളെ.....”

ഒരാൾ വന്നു. ഒരു ജോലിക്കാരൻ. എന്നെ അകത്തേക്കു കുട്ടിക്കൊണ്ടുപോയി. ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രകണ്ടു ദയാപൂർവ്വമായ ഒരു ഹൃദയമയാൾക്കുണ്ടായിരിക്കുമെന്നു്.

അകത്തുള്ള ഒരു ബഞ്ചിൽ ഞാൻ ചെന്നിരുന്നു. ഒരു കാപ്പിയും, എന്തോ ചില സാധനങ്ങളും ഒരാൾ കൊണ്ടുവന്നു വെച്ചു. ഒരു നിമിഷംകൊണ്ടു് അതു മുഴുവനുള്ളിലാക്കുവാൻ എനിക്കു തോന്നി. . . . .

“എവിടെയാ തന്റെ വീട്?” അകത്തുനിന്നും 50 വയസ്സു പ്രായമുള്ള ഒരാൾ എന്റെ അടുത്തു വന്നു നിന്നു ചോദിച്ചു.

“തിരുവല്ലായടുത്താണ്” ഞാൻ

“പേരെന്താ?”

“രാജു”

“വേറെ കടേ നിന്നിട്ടുണ്ടോ?”

“ഇല്ല”