യുടെ തീജ്വാലയിലേക്കു നീ തള്ളിനീക്കിയിട്ടുണ്ടു്. നിന്റെ വിഷവായും എത്ര ജീവിതങ്ങളെ തകൎത്തു തരിപ്പണമാക്കിയിട്ടുണ്ടു്. മൂകതയുടെ വിഭ്രാന്തിയേ! നീയാരുടെ മൂർത്തിഭാവമാണു്.... നിമിഷങ്ങൾ നിമിഷങ്ങളെ പിന്നിലാക്കിക്കൊണ്ടു് മുന്നേറുകയാണു്.
എനിക്കു നന്നായി വിശക്കുന്നു. പക്ഷെ ഞാൻ കാത്തുനില്‌ക്കണം. ഞാനിപ്പോൾ നടുക്കടലിലാണു്. മനസ്സുമടുത്താലും ശരീരം തളർന്നാലും ഇഴയാതെ തരമില്ല. കരയ്ക്കടുക്കണം. അതാവശ്യമാണു്. കാലുകൾ പലപ്രാവശ്യംതളരും. കൈകൾ അവശനിലയിലാകും. എന്നാലും വിരാമമില്ലാതെ തുഴയണം.... ഞാൻ നടന്നു.
അടുത്തുള്ള ഒരു ദേവാലയത്തിൽനിന്നും ഘണ്ഠനാദം പന്ത്രണ്ടുപ്രാവശ്യം ശബ്ദിച്ചു.... എനിക്കെതിരെ ഉഴവു കഴിഞ്ഞു് ചളിപുരണ്ട ദേഹത്തോടുകൂടി കൎഷകർ കാളകളേയും അടിച്ചുകൊണ്ടു നീങ്ങുകയാണു്.
“വിയൎത്തൊഴുകും കൎഷകാ
നീയേ സൗഭാഗ്യദൂതൻ
മരുഭൂമിയേപ്പോലുമേ
മായമോഹനമാക്കിനി”
എന്നുള്ള റിക്കാർഡുഗാനം ശബ്ദിക്കുന്നതുപോലെ തോന്നി. ആ പരുപരുത്ത കൈകൾ രാജകീയമായ ഒരു ശക്തിയുടെ കേന്ദ്രമാണു് എന്നു തോമസു് കാർലൈൽ പറഞ്ഞ വാക്കുകൾ അതുവഴി പറന്നുപോയപോലെ എനിക്കനുഭവപ്പെട്ടു.
ഞാൻ നടന്നു.
നടപ്പാതകളും, കൈത്തോടുകളും, കൈതത്തോപ്പുകളും പച്ച നിരത്തുകളുമെല്ലാം പിന്നിലാക്കിക്കൊണ്ടു് ഞാൻ മുന്നോട്ടുനീങ്ങി. പടിഞ്ഞാറുനിന്നും വീശുന്ന തണുത്ത