ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാവനപ്രേമത്തിന്റെ
പട്ടണിപ്പച്ചപ്പാടം
ഭാവനാതീതരമ്യ-
മായീടൂം മലർവാടും
വേലിയും വരമ്പുമായ്
ബദ്ധമ,ല്ലബ്ഭാഗത്തിൽ
കാലികൾ കേറീടാതെ
കാത്തു ഞാൻ നിദ്രാഹീനൻ
II
മിന്നലാമരിവാളും
മിന്നിച്ചു രോഷത്തോടെ
കുന്നിലേറിയാ വിധി
നോക്കിനാൻ കൂടെക്കൂടെ
പ്രേമത്തിൻ ചുടുരക്തം
വേണമാ വൻമോഹത്തിൻ
ധൂമത്താലിരുണ്ടീടും
ദുർമുഖം തുടുക്കുവാൻ
III
സ്വപ്നത്തിൻ മുരളിയിൽ
സത്യസംഗിതം കേൾക്കാം;
സത്യത്തിൻ മുരളിയിൽ
സ്വപ്നവും നിഴലിക്കാം
ഫലമാവതിൻ മുൻപേ
പത്തായം നിറക്കുവോൻ
ഖലനാം വിധി, വിത്തും
വേലയും വിഫലം താൻ
എന്നാലും കാറ്റിൽത്തങ്ങി-
നിൽകുമെൻ കൃഷിപ്പാട്ടും
എന്നാളും നിൻ വാളിന്നൊ-
രുണാകയില്ലെമ്മട്ടും!