ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ള!
ഒരു ഗദ്ഗതസ്വരത്തിലല്ലാതെ 'കൈരളി'ക്ക് ഒരിക്കലും ഉച്ചരിക്കുവാൻ സാധിക്കാത്ത ഒന്നാണ് ആ നാമധേയം.
അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവിൽപ്പെട്ട്, ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്റെ ഒരു പര്യായമായിരുന്നു അത്!
ആയിരത്ത ഒരുനൂറ്റിപ്പതിനൊന്നാമാണ്ട് മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്മികമായി ആ 'മണിനാദം' ദയനീയമാംവിധം അവസാനിച്ചു.
അന്ധമായ സമുദായം – നിഷ്ഠുരമായ സമുദായം – അദ്ദേഹത്തിന്റെ ചിതാഭസ്മത്തെപ്പോലും ഇതാ, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
പക്ഷേ, ആ പ്രണയഗായകന്റെ ആത്മാവ് ഏതു ഭൗതികാക്രമങ്ങൾക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചു കഴിഞ്ഞു.
ആ ഓമനച്ചെങ്ങാതിയുടെ പാവനസ്മരണയ്ക്കായി, അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുമ്പിൽ ഈ സൗഹൃദോപഹാരം ഞാനിതാ കണ്ടീരോടുകൂടി സമർപ്പിച്ചുകൊള്ളുന്നു.
ഇടപ്പള്ളി | ചങ്ങമ്പുഴ കൃഷ്ണപ്പിള്ള |
1936 ഒക്ടോബർ |