ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തേന്മാവിലിത്തിളൊരു തെല്ലു പടർന്നുപോയാൽ
തേന്മാവുവിട്ടൊടുവിലിത്തിൾ തനിച്ചു നിൽക്കും.       94

ഈ രാജ്യമൊക്കെയവിടേയ്ക്കനധീനമാക്കാൻ
ധാരാളമായ് പണിതുടർന്നിടുമീയമാത്യൻ
പാരാളുവാൻ കൊതിയൊടും ഭജനം മുഴുത്തി-
ട്ടൂരാണ്മയെന്നു പറയും മൊഴി സത്യമാക്കും.       95

കാലിച്ചെറുക്കനെയമാത്യപദത്തിലേറ്റി-
പ്പാലിച്ചുവെങ്കിലിതുതന്നെ കലാശമാർക്കും;
കാലിൽത്തളപ്പിനു ചെരിപ്പു കൊടുത്തുപോയാൽ
മേലിൽത്തനിക്കതു മുഖത്തു ചവിട്ടിനത്രേ.       96

പിച്ചയ്ക്കുവന്നവനെ വീടുകയറ്റിവിട്ടാ-
ലച്ചിക്കു നായരവനെന്നു നിനയ്ക്കുമപ്പോൾ;
മൊച്ചക്കുരങ്ങനെയടുക്കൽ വിളിക്കിലങ്ങോ-
രുച്ചിക്കു മേൽക്കയറി നാടകമാടിനിൽക്കും.       97

കോയിക്കലഗ്നിയിലെരിച്ചവനീതലത്തെ
സ്ഥായിക്കു കാക്കുമവിടത്തെ വധിച്ചുകൊൾവാൻ
ആയിക്കഴിഞ്ഞു പണി; പാലുകൊടുത്തുതീർന്ന
കൈയിൽ കടിക്കുവതു ജിഹ്മഗസമ്പ്രദായം.       98

ശ്രേയസ്സുയർന്ന തവവംശമിതിന്നു ഘോരാ-
പായം വരുത്തുവതിനിക്ഖലദാവവഹ്നി
മായത്തിലോർപ്പതധുനാ ബകബന്ധനാഖ്യ-
ന്യായത്തിലെന്നു വരുമോ? കലിയാണു കാലം.       99

സേവയ്ക്കുരയ്ക്കയടിയങ്ങൾ പഠിച്ചതല്ല;
ദേവൻ 'പ്രമാണമിനിവേണ്ടതി'നെന്നു ചൊല്ലി
ആ വമ്പർ വിട്ട നയനോദകവാരുണാസ്ത്രം
ഭൂവല്ലഭന്റെ ഹൃദയത്തിലമന്ദമേറ്റു.       100

തങ്കൽപ്പെരുത്ത ഭയഭക്തി നടിച്ചിവണ്ണം
പങ്കംപെറും കിതവർ ചൊന്നതു കേട്ടനേരം
ശങ്കയ്ക്കധീനമരചന്റെ മനം നടുക്കു
വൻകല്ലുവീണ കുളമെന്നവിധം ചലിച്ചു.       101

'എന്തിജ്ജനങ്ങൾ പറയുന്നതു?കൊച്ചു തമ്പാൻ
ചിന്തിക്കയാണു മമ വംശവിനാശ'മെന്നോ?
പൊന്തിച്ചിടുന്ന പരമത്ഭുതമീയുദന്തം;
പന്തിക്കുകുത്തിയിമ കണ്ണുപൊടിക്കയായോ?       102

കാശിന്നുമില്ല വിലയങ്ങനെയുള്ളൊരേഭ്യ-
രാശിക്കു ഞാൻ പ്രഥമമന്ത്രി പദത്തെ നൽകി
ആശിച്ചെടുത്തു ഹരിചന്ദനമെന്നുവച്ചു
പൂശിക്കഴിഞ്ഞു കനൽ മേനിയിലാകെയെന്നോ?       103

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/11&oldid=202234" എന്ന താളിൽനിന്ന് ശേഖരിച്ചത്