ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> ചൂഴിക്കാണ്മൊരു ഭടർ ചുറ്റുപാടുമെന്മേൽ വീഴിക്കുന്നളവുടൽ വിണ്ടു കീറിടുന്നു        57


വല്ലാതെൻ തല തിരിയുന്നു; കണ്ണു മങ്ങീ- ട്ടെല്ലാം കൂരിരുളിൽ മറഞ്ഞു മാഞ്ഞിടുന്നൂ; അല്ലാവേ! മതിമതി ജീവനോടെയെന്നെ- ക്കൊല്ലായ്കെ'ന്നവനുരചെയ്തു താഴെ വീണു.        58


ആണും താൻ ശിവശിവ! പെണ്ണുമല്ല, ശുദ്ധം തൂണും തോറ്റിടുമൊരനക്കമറ്റ മട്ടിൽ കാണുമ്പോൾക്കറ കലരുന്ന കൂട്ടർ കൂടി- ക്കേണുംകൊണ്ടരികിൽ വരുംവിധം കിടന്നു.        59


ആയിപ്പോയ് കഥ, മുകിലൻ പെരുത്തൊരത്തൽ- ത്തീയിൽ തന്നുടലെരിചെയ്തുവെന്നു കാണ്മോർ സ്ഥായിക്കോർപ്പളവിലിലെക്ട്രിസിറ്റി മെയ്യിൽ- പ്പായിച്ചാൽപ്പടിയെഴുനേറ്റു പാപി വീണ്ടും.        60


മോഹത്താൽക്കുരുവിജയത്തിനോർത്തുപത്മ- വ്യൂഹത്തിൽ കയറിന പാർത്ഥപുത്രനെപ്പോൽ ദേഹത്തെശ്ശമനനുഴിഞ്ഞുവയ്ക്കിലും സ- ന്ദേഹംവിട്ടവനെഴുനേറ്റതെന്തിനാവോ        61


രണ്ടസ്സൽച്ചുരിക വിളങ്ങിടുന്ന തൻ കൈ- ത്തണ്ടമ്പിൽത്തെരുതെരെയോങ്ങി രണ്ടു പാടും, തുണ്ടംവച്ചരികളെ, നേർക്കു തോക്കുവിട്ടോ- രുണ്ടക്കൊത്തുടനൊരു പാച്ചിൽ പാഞ്ഞു വീരൻ.        62


യന്താവിൻ മൃതതനു കൊമ്പിലേറ്റി മണ്ടും വന്താദൃക്പ്രതിഭയമത്തയൂഥനാഥൻ എന്താക്കും നില പഥിക,ർക്കതിന്റെ മട്ടിൽ സന്താപം രിപുപൃതനയ്ക്കവൻ വളർത്തി.        63


വാട്ടം വിട്ടലറി വരുന്നവൻ നിണക്കെ- ട്ടാട്ടത്തിൽച്ചെറിയ കിടാങ്ങളിൽക്കണക്കെ ഓട്ടംപൂണ്ടെതിരിലണഞ്ഞിടും മുസൽമാൻ കൂട്ടത്തോടരികളിലേകി രോമഹർഷം.        64


വെട്ടീടും ചുരികകൾ വീശിയുള്ളമാർക്കും മട്ടീടും ബലമിയലും മഹമ്മദീയൻ പൊട്ടീടും കനൽമലതൻ പ്രവാഹമാടൽ- പ്പെട്ടീടുംപടി തടവറ്റു നേർക്കു പാഞ്ഞു.        65


പേരമ്പും ഗരിതഹയത്തിലിന്ദ്രജാല- ക്കാരൻ പാഞ്ഞിടുകിലതത്ഭുതപ്പെടാതെ ആരമ്പോ! തടയു,മതിൻകണക്കു കാണ്മോർ വീരൻ പോം, വിരുതു മിഴിച്ചു നോക്കിനിന്നു.        66

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/152&oldid=172801" എന്ന താളിൽനിന്ന് ശേഖരിച്ചത്