ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവനോതിയപ്പൊഴുരചെയ്തു പിന്നെയും
നവനീതഗാത്രിയനുനീതിപൂർവ്വമായ്.        38

""സുമവാടിതന്നിലിവൾ നോറ്റുവന്നതാ-
മമലവ്രതത്തിനവസാനമെത്തണം;
സുമതേ! കുറഞ്ഞതൊരുമണ്ഡലംവരെ-
ക്ഷമ വേണ,മെന്തുമതിനപ്പുറം രസം.        39

ഖലനോതി വീണ്ടു""മതിനെന്തു, വെന്നു ഞാൻ
മലനാ,ടതിന്നു ചില ചട്ടമൊക്കയും
നലമോടു നൽകി; ഭൃശമെന്നെ വെൽകയാ-
ലലസാക്ഷി! നീയുമതുപോലെ കാട്ടിടാം.        40

ശരി ,യെങ്കിലാട്ടെയതുകൂടി""യെന്നവൻ
പരിചിൽപ്പറഞ്ഞു പകവിട്ടുപോകവേ
ഹരിണാക്ഷി പാർത്തു, കഴുവേറിടേണ്ട നാ-
ളരികത്തുനിന്നു കുറെ നീണ്ട ബന്ദിപോൽ.        41

അതിനുള്ളിലാണു പട വന്നുചേർന്നതും
സതിയപ്പുമാന്റെ ശിബിരത്തിലായതും;
അതിലും വിശേഷമൊരുമണ്ഡലം മുഴു-
പ്പതിനുള്ള നാളുമതുതന്നെ കാണുവിൻ.        42

പതിവായ് സുമാംഗി പരമുള്ളു പാതിമെയ്
പതിയോടു വാങ്ങിയ ഭവാനിയിൽ ദൃഢം
പതിയിച്ചു; മർത്യർ ഭവസാഗരം കട-
പ്പതിനംബ! നിന്റെ പദപങ്കജം പ്ലവം.        43

ഇടയിൽപ്പെടുന്ന കഥയിത്രമാത്രമുൾ-
ത്തടമോർത്തുകൊണ്ടിനി മഹമ്മദീയനെ
സ്‌ഫുടമാശു കൈനിലയിലെത്തി നമ്മൾ പിൻ-
തുടരാം; വരട്ടെ പിറകേ നൃപാലകൻ.        44

അളങ്കമായ മുകുരത്തിലെന്നപോ-
ലകമേ വിളങ്ങുമഗജാപദങ്ങളിൽ
പകലും നിദാനമിരവും നൃപന്റെ ന-
ന്മകൾ ചേർപ്പതുണ്ടു നതിയാം സുമാഞ്ജലി.        45

കളവാർന്ന പാപി കരൾകാഞ്ഞകത്തു പു-
ക്കളവും മുറയ്ക്കു പരചിന്തയെന്നിയേ
കളവാണി കാലരിപുകാന്തതന്നഘം
കളയും പദങ്ങൾ കരുതുന്നു, കാണുവിൻ.        46

പുറവാതിൽ പൂട്ടി മിഴിയാം വിളക്കുതൻ-
നിറയുന്ന ഭാസ്സു ഹൃദയത്തിലേക്കവൾ
മുറപോൽത്തിരിച്ചു വിലസുന്നു, കർഷകൻ
തിറമായ് നിലത്തിനകമാറ്റുനീരുപോൽ.        47

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/158&oldid=172807" എന്ന താളിൽനിന്ന് ശേഖരിച്ചത്