ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൊടിപ്പുകൂടാതനുകാപ്തി കാക്കും
തടില്ലതാംഗിക്കു ഭുജിഷ്യമാർപോൽ.        19

രുരുക്കൾ തോൽക്കും മിഴിമാർ നിരപ്പിൽ-
പ്പെരുക്കുമോമൽക്കലശാഭിഷേകം
ഞെരുക്കമറ്റാർന്നു, വെടിഞ്ഞിടുന്നു
തെരുക്കളെത്തച്ചിരപാംസുലത്വം.        20

ഇടയ്ക്കു രഥ്യയ്ക്കു നടുക്കു വെള്ള-
ക്കടൽപ്പുറത്തു മണൽ കണ്ടിടുന്നു,
സ്ഫുടം ധരിത്രിക്കു ഗളത്തിൽ മിന്നി
ക്കിടന്നിടും മൗക്തികമാലപോലെ.        21

പുരന്ധ്രിമാർ നൂതനഗോമയത്തെ-
പ്പരം തളിക്കുന്നൊരു മുറ്റമെല്ലാം
നിരന്തരം നീരധികന്യ നൃത്തം
ചിരം തകർക്കുന്നൊരരങ്ങുതന്നെ.        22

മുറയ്ക്കുതിൽക്കാന്തകൾ ചേർത്ത മേന്മ
നിറഞ്ഞ ചിത്രങ്ങളെ നോക്കിടുമ്പോൾ
തിറം നൃപന്നുള്ളതു വാഴ്ത്തുമേടിൻ
പുറങ്ങളെന്നേവനുമോർത്തുപോകും.        23

ശരിക്കിടും വെങ്കളിയാൽ വെളുപ്പാ-
ർന്നിരിക്കുമോരോ നിലയങ്ങൾ കണ്ടാൽ
സ്ഫുരിക്കുമുള്ളിൽപ്പുരലക്ഷ്മി മുത്താൽ-
ച്ചിരിക്കയാണെന്നൊരു ബോധമാർക്കും.        24

വിയത്തിൽനിന്നാ നൃപയാത്ര കാണ്മാൻ
രയത്തൊടും ദേവരിറങ്ങിടുമ്പോൾ
പ്രയത്നശാന്തിക്കുതകുംവിധത്തി-
ലുയർന്നു മിന്നുന്നിതു തോരണങ്ങൾ.        25

ചുവന്ന പട്ടിട്ടു പൊതിഞ്ഞ ദന്ത-
മവർണ്ണ്യമഞ്ഞൂറിലുമേറ്റമേന്തി
ധ്രുവം ലസിപ്പൂ കുലവാഴയെന്ന
നവദ്വിപശ്രേണി നടയ്ക്കു മുന്നിൽ.        26

അനർഘമാം തോരണമാല തൂക്കി-
ജ്ജനങ്ങൾ തച്ചഞ്ചലഭാവമെല്ലാം
മനസ്സിൽ നിന്നായവയിങ്കലാവാ-
ഹനം കഴിക്കുന്നു തടസ്ഥമെന്യേ.        27

ധരാതലത്തിൽപ്പെടുവോരു സർവ-
ചരാചരങ്ങൾക്കുമതേവരയ്ക്കും
വരാത്തതാമുത്സവമന്നുദിപ്പൂ
ചിരാത്തപുണ്യദ്രുഫലംകണക്കേ.        27

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/167&oldid=172817" എന്ന താളിൽനിന്ന് ശേഖരിച്ചത്