ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിരി പുല്ലൂ; വീഴ്വളവെതിർത്തു കുതി-

 ച്ചരികത്തു പാഞ്ഞീടുമതിൻ പിടിയിൽ
 പരിചോടൊരൊറ്റ വെടി വച്ചിടുകിൽ-
 ശ്ശരി, കാട്ടുപോത്തതിലുമേറെ രസം.         52


 എരുമക്കിടാക്കളിലുമേറെ രസം
 പെരുകും വ്യകവ്രജമെതിർത്തിടുകിൽ;
 പൊരുതാനവയ്ക്കു ബലമില്ല; മഹാ-
 മരുദന്നർ നേർക്കുകിലതാം കുതുകം.          53
 പലമട്ടിവണ്ണമുരചെയ്യിടുമാ-
 ബ്ബലശാലി യോധരൊടു കൂടി മുദാ
 നലമറ്റ വേട്ട തുടരാനടവീ-
 തലമെത്തി ഭൂപസ ചിവാഗ്ര്യരുടൻ.           54
 ഹരിണാക്ഷി, കോകമുല, ഭോഗികചം,
 ഹരിമദ്ധ്യ, മൃക്ഷകുലനാഥമുഖം,
 കരിയാന, മഗ്ര്യശുകവാണിയുമായ്,-
 പ്പരിചോടു മിന്നി വനലക്ഷ്മിപരം.           55
 ഇരുമുള്ളു, വേങ്ങ,യില,വാഞ്ഞിലി, നീർ-
 മരു,തീട്ടി, തമ്പക, മിലിപ്പ,യകിൽ,
 പെരുവാക, തേക്കു, മുതലായവിടെ-
 ത്തരുഷണ്ഡമുണ്ടു പലമാതിരിയിൽ.           56
 ധരതൊട്ടു വാൻ വരെയുമോടിയതിൽ-
 സ്സുരർ വച്ച പന്തയമെത്തിടുവാൻ 
 തരേപൂണ്ടു മത്സരമൊടത്തരുവിൻ-
 നിര മേൽക്കുയർന്നു കുതികൊള്ളുകയോ?       57
 തനതിച്ഛപോലെ മഴ കിട്ടുകയാൽ
 മനതാരിലുള്ളൊരു കൃതജ്ഞതയെ
 ഘനസഞ്ചയത്തൊടറിയിച്ചിടുവാൻ
 നിനവാർന്നു ശാഖികൾ കുതിക്കുകയോ?        58
 സുരപാദപാവലി, മഹാർഹപുര-
 ന്ദരമത്തദന്തി, രജനീശമൃഗം
 പരമാജ്ഞയീവക ഹരിപ്പതിനായ്
 മരമാം പടയ്ക്കടവി നൽകിയതോ?           59
 തെളിവേറുമാ വിവിധ വൃക്ഷഘടാ-
 മിളിതാടവീസ്ഥലിയെ യോധഗണം
 കളിയായ്ച്ചുഴന്നു നൃപകല്പനയാൽ-
 പ്പുളിനത്തെയങ്ങു പുഴയെന്നവിധം.             60

 അതിനപ്പുറം വനമിളക്കിടുവാൻ
 ക്ഷിതിപൻ കഥിക്കവേ തദീയ ഭടർ
"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/182&oldid=172834" എന്ന താളിൽനിന്ന് ശേഖരിച്ചത്