ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> പരിചിനൊടു പുകഴ്ത്തിപ്പാട്ടു പാടുന്ന പക്ഷി- പ്പരിഷയുടെ ജനിക്കേ പാരിതിൽ ചാരിതാർത്ഥ്യം.        59


അരികിൽ വളരെനാൾ വാണപ്പുറം നീ നിമിത്തം ത്വരിതമകലെയായോരം ബുധിക്കും ഗിരിക്കും പിരിവതിനിടയെന്യേ നീ ഘടിപ്പിപ്പൂ രണ്ടും സരിദുരുരജതശ്രീശൃംഖലാപങ് ക്തിയാലേ.        60


കരിണികൾ വരിയായ് നിൻ ശീതളച്ഛായകോലും ഗിരിതടികളിലമ്മേ ! സഞ്ചരിക്കുന്നു മന്ദം; അരിയ സഖികളോടും സ്വേച്ഛപോലന്തിനേര- ത്തരിവയർമണിമാർ നിൻ നിഷ്കുടത്തിൽക്കണക്കേ.        61


വിയതി തരുകദംബം മുമ്പു ഞാൻ മുമ്പു ഞാനെ- ന്നുയരുമമലശൈത്യം വാച്ച നിൻ കാനനങ്ങൾ നിയതമരിമകോലും കാളിദാസന്റെ മേധ- ക്കയൽമിഴി നടകൊണ്ടിടേണ്ട ഘണ്ടാപഥങ്ങൾ.        62


അലഘുകുശലയാം നിൻ ശില്പമുല്പന്നമാക്കും ദലനിബിഡ പലാശപ്പന്തലിൻ താഴെയായി സുലളിതവനലക്ഷ്മീദേവിയാൾക്കുണ്ടു കോലാ- ഹലകലവിയിൽ വായ്പു നിത്യകല്യാണഘോഷം.       63


പരിമളമിളകീടും പട്ടണിപ്പുഷ്പതല്പോ- പരി ഭവതി കൊടുക്കും പക്വതോയങ്ങൾ വാങ്ങി പരിണതശശിബിംബം പാർത്തു താർത്തെന്നലിൻ നൽ- പ്പരിചയ സുഖമേല്പു ഭാഗ്യവാന്മാരതിങ്കൽ.        64


ഒരു ജലകണമേന്താൻ ചാതകം വാതുറന്നാൽ- പ്പെരുമഴ പലതേകും കൊണ്ടലിൻ കൂട്ടുകെട്ടാൽ ഒരു യവമണി കിട്ടാൻ കർഷകൻ കൈയയച്ചാ- ലുരുകളമമുടൻ നീ നൂറു നൽകുന്നു തായേ !        65


അടിപിടി, പല മട്ടിൽക്കുത്തുവെ,ട്ടുന്തുതള്ളി- പ്പടി പണി പതിനെട്ടും കാട്ടിടും കർഷകന്നും മടിയൊരുവക നൽകാൻ മറ്റു മന്നിന്നു ; നീയോ ത്ജടിതി കതകിൽ മുട്ടും ഡിംഭനും കാമധേനു.        66


ദ്യുതിയുടെ കളിവീടാം നിന്റെ പാടത്തു ചെന്നെൽ- ക്കതിരഴകിലിളക്കും പൊന്നിളം തെന്നലമ്മേ ! അതിൽ മിഴിയണവോൻ തൻ ഹൃത്തുമമ്മട്ടിളക്കു- ന്നതിനു മുതിരുമേതും പക്ഷപാതം പെടാതെ.        67


അരുളുമെവിടെയും നീയെങ്കിലും നിന്മഹത്വ- പ്പെരുമ പുലരുവോരിക്ഷേത്രസാർത്ഥത്തിലെത്തി തിരുവടിമലർ കുപ്പിശ്ശാശ്വതാനന്ദതീർത്ഥം തെരുതെരെ നുകരാത്തോൻ ശുദ്ധ ചാർവാകനമ്മെ !        68

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/194&oldid=172847" എന്ന താളിൽനിന്ന് ശേഖരിച്ചത്