ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എങ്ങാനുമുണ്ടെങ്കിൽ വരട്ടെയെന്നാ-
യങ്ങാർത്തുമന്നൊക്കെ നടന്നു വായു       74

നീരൊത്തവാതം തനുവിൽക്കടന്നാൽ
തീരെത്തരംപോര സുഖത്തിനെന്നായ്
പാരിൽത്തുലോം മാനുഷരോർത്തതേറെ-
ദ്ദൂരത്തുനിൽക്കും പടി വാതിൽപൂട്ടി       75

ആശാവകാശങ്ങളിലുക്കനന്താ-
ധീശാഗ്ര്യനാദിത്യനു നീങ്ങിയപ്പോൾ
ഹാ! ശാശ്വതഖ്യാതി ലഭിച്ചു വമ്പു
പേശാൻ വെറും കമ്പിളിയും മുതിർന്നു       76

പാരാണ്ട ചണ്ഡാനിലശൈത്യമേകും
ഘോരാർത്തിനീങ്ങിസ്സുഖമാളുവാനോ
നേരായ്ക്കനംവാച്ച മുകില്പുതപ്പാൽ
പാരാതെ വാനും തനുവാകെ മൂടി?       77

ഭൂവിന്നധീശന്റെയകീർത്തി പുഞ്ജ-
മാ വിണ്ണിലും വാച്ചു പരക്കകൊണ്ടോ
ദ്യോവിങ്കലെങ്ങും നിലവിട്ടു നീല-
ശ്രീവിങ്ങി, യാരോ കരിതേച്ചപോലെ?       78

മന്നന്റെ നന്മാളികയാം ചുരുട്ടു
മുന്നം വലിച്ചഗ്നി വമിച്ച ധൂമം
അന്നന്തരീക്ഷത്തിൽ നിറഞ്ഞുകാണായ്
കന്നൽക്കരിങ്കാർകപടത്തിനാലേ       79

മിന്നൽപ്പിണർപൊന്നണി മാലപൂണ്ടു-
മെന്നല്ലഹോ! സജ്ജഘനാഢ്യയായും
അന്നത്രയും തീർത്തിതു നീലകണ്ഠ-
ഖിന്നത്വമാദ്യോവഗപുത്രിപോലെ       80

സാദത്തൊടും ശത്രുതപൂണ്ട ചക്രി
ഖേദത്തിൽ ഞെട്ടുന്നതു നോക്കിനോക്കി
വാദംവിനാ കേകി വഹിച്ചു മേഘ-
നാദപ്രിയത്വം ദശകണ്ഠനൊപ്പം       81

വായും പിളർന്നംബരസാഗരത്തിൽ-
പ്പായുന്ന കാളാബ്ദതിമിവ്രജത്തിൻ
ഭീയുറ്റു നിത്യോഡുപകേളി വിട്ടു
പോയുള്ളിൽ മാലേന്തിന കാലദാശൻ       82

ഭൂമിക്കു താപം ഘൃണവിട്ടണച്ചൊ-
രാമിത്രനെ ക്രോധഹുതാശനങ്കൽ
ഹോമിക്കുവാൻ കാറുകൾ വാനിലെങ്ങും
തൂമിന്നലാം ചൂട്ടുപിടിച്ചു നോക്കി       83

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/32&oldid=205325" എന്ന താളിൽനിന്ന് ശേഖരിച്ചത്