ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പാരിങ്കൽ വേനലിലുദന്വദപാന്തകുല്യാ-
വാരിക്കെഴും രുചികണക്കു കുറഞ്ഞുവന്നു.       37

തട്ടിപ്പറിപ്പു, കലഹം, കൊല തൊട്ടനേകം
മട്ടിന്നു ദുഷ്ടതകൾ ഭൂപബലക്ഷയത്താൽ
നാട്ടിൽപ്പെരുത്തു, മൃഗയയ്ക്കനധീനമായ
കാട്ടിന്നകത്തു കടുവന്യമൃഗങ്ങൾപോലെ.       38

അന്നാട്ടിലത്ഭുതബലം‍പെടുമെട്ടുവീട-
രെന്നാഖ്യപൂണ്ട ഖലമൗലിവിഭൂഷണങ്ങൾ
അന്നാൾ വിളങ്ങി, മലർതിങ്ങിന വാപിയിങ്ക-
ലൊന്നായ് മദത്തൊടണയും ദിഗിഭങ്ങൾ പോലെ.       39

ഘോരാസുരാഗ്രണി ഹിരണ്യനൊടൊത്തു വീണ്ടും
ഹാ! രാവണത്രിപുരതാരകശൂരകംസർ
പാരാതെയിക്കലിയിൽ വന്നവതാരമാർന്നാ-
ലാ രാമനാമഠമൊടൊത്ത ഖലർക്കു പറ്റും.       40

ശ്രീവായ്പുപോയ് ശിഥിലമംഗലയായ വഞ്ചി-
ഭൂവാകെയപ്പുരുഷർ തൻ ഭുജദുഷ് പ്രതാപം
ഹാ! വാച്ച വേനലിലുണങ്ങിയ കാട്ടിനുള്ളിൽ
ദാവാഗ്നിപോലെ പിടിപെട്ടിതു നാലുപാടും.       41

ആ തുംഗഭാസ്സൊടതിയായ്പ്പരപുച്ഛമേന്തി-
യേതും തടസ്സമിയലാതെയനന്തമെങ്ങും,
ഓതുന്നതിന്നു പണിയാംപടി,യെട്ടു ധൂമ-
കേതുക്കൾപോലെ, യവർ ഭീതിദരായ് നടന്നു.       42

സാഹന്തരാകുമിവർ, തങ്ങൾ കണക്കു രാജ-
ദ്രോഹം തുടർന്ന മുഖ,മീർഷ്യ കലർന്നു, കണ്ടോ
മോഹംതഴ,ച്ചരികുലാവമതിപ്രദന്മാ-
രാഹന്ത! നാര്യവമതിപ്രദരായ് ഭവിച്ചു?       43

ഏവർക്കു കൈയിലൊരു ചക്രമിരിപ്പ,തേറ്റ-
പ്പാവങ്ങളോടതിവർ തച്ചു പറിക്കമൂലം,
കൈവന്ന ഭീതിയൊടു ചക്രധരൻ സുഷുപ്തി-
ഭാവം നടിച്ചു തലതെല്ലുമുയർത്തിയില്ല.       44

ഭൂവല്ലഭന്നൊരുവനാശ്രിതനെന്നു വന്നാൽ
ദൈവം തടുക്കിലു,മവന്റെ ഗൃഹത്തിനുള്ളിൽ
ആവമ്പർപോമളവു, മുമ്പിലകമ്പടിക്കായ്
വൈവസ്വതന്റെ ഭടരാഞ്ഞു വലിഞ്ഞുകേറും.       45

ഒന്നായ്പ്പരസ്പരമിണങ്ങിയുമർത്ഥമാളാൻ
നന്നായ്ക്കുവൃത്തികൾ തുടങ്ങിയുമാക്ഖലന്മാർ
അന്നാട്ടിലെ പ്രജകളെപ്പിശിതാശവാച്ച
ചെന്നായ്ക്കളാടുകളെയെന്നവിധം മഥിച്ചാർ.       46

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/5&oldid=172897" എന്ന താളിൽനിന്ന് ശേഖരിച്ചത്