ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വരുവിൻ! പാത തെറ്റിച്ചു പെരുവിഡ്ഢികൾ വാഹകർ;
മരുവിക്കൊൾവിനെൻ വീട്ടിലൊരു വില്ലങ്കമില്ലതിൽ.        73

രണ്ടു നാഴിക പോയെങ്കിലുണ്ടു ചന്ദ്രികയദ്ദിനം;
തണ്ടുകേറ്റിഗ്ഗൃഹത്തിങ്കൽക്കൊണ്ടു ചെന്നപ്പൊഴാക്കുവൻ.        74

ഇത്തരം വാക്കു കേട്ടൊന്നുമുത്തരം ചൊല്ലിടാതവൾ
ചിത്തരംഗത്തിൽ വൻത്രാസമൊത്തരം വിട്ടു വാഹനം.        75

വമ്പുലിക്കൂട്ടിനുള്ളിൽച്ചെന്നമ്പുമടെന്നപോലവേ
വെമ്പുമുള്ളോടവൻതന്റെ പിമ്പുപോയ്മത്തകശിനി.        76

മലമ്പാമ്പിന്റെ വായ്ക്കുള്ളിൽത്തലയിട്ടിടുമാഖുപോൽ
അലസേക്ഷണ വല്ലാതെ വലഞ്ഞാൾ നിസ്സഹായയായ്.        77

കരുത്തു ഭയമുൾത്തട്ടിൽപ്പെരുത്തു വലുതാകവേ
കരുത്തു സതികൾക്കീശൻ വരുത്തും ചില വേളയിൽ.        78

അതുപോൽ വിപദിസ്ഥൈര്യമതൂലം പൂണ്ടു സുന്ദരി
കുതുകം നൽകിടാതുള്ളാപ്പുതുവീട്ടിങ്കലെത്തിനാൾ.        79

അരിയല്ലാതെ സഖിമാരരികത്താരുമെന്നിയേ
ഹരി! നന്മുറിയൊന്നിൽ പോയ്ഹരിണേക്ഷണ കേറിനാൾ.        80

സ്ഫാരപ്രഭയെഴും ദീപവാരത്താലാഗ്ഗൃഹാന്തരം
താരവ്രജത്താൽ വാനംപോൽ പാരം ശോഭിച്ചിരുന്നുതേ.        81

ആ മുറിക്കകമാരോമൽപ്പൂമുഖിത്തയ്യലാൾ ദിവി
ശ്രീമുറ്റുമിയലും പർവകൗമുദിക്കൊപ്പമെത്തിനാൾ.        82

ചാതകത്താൽ നവാംഭോദജാതമാം വാരിധാരപോൽ
ജാതരൂപാംഗിതൻ കാന്തി പീതമായ് കാമുകാക്ഷിയാൽ.        83

ഉരച്ചു കാമി: "കേട്ടാലും ശരച്ചന്ദ്രനിഭാനനേ!
പാരമീന്തപ്പഴം കണ്ടു ഗരമെന്നോര്ത്തിടൊല്ല നീ.        84

ശരിക്കു ഫലകത്തിങ്കൽ സ്ഫുരിക്കും ചിത്രമെന്നപോൽ
ഇരിക്കു മണിമഞ്ചത്തിൽ; ചിരിക്കു ചേറുതേൻപ്രിയേ!        85

ചിന്തയാം തീയിൽ മലർമെയ് വെന്തല്ലോപോയി കഷ്ടമേ!
എൻതന്വി! ചുവരില്ലാഞ്ഞാൽ ഹന്ത!മേൽ ചിത്രമെങ്ങനെ?        86

ഓമനേ! നിന്റെ തനുവിബ്ഭീമവ്യഥ സഹിക്കുമോ?
കാമം പൂപോലെ മലയെത്താമരത്തണ്ടു താങ്ങുമോ?        87

കഥയെന്തി,തണിക്കോപ്പിൽക്കഥമേവമനാദരം?
അഥവാ പൊൻകുടത്തിൻ നൽപ്രഥ പൊട്ടാലുയര്ന്നിടാ-        88

നിന്നാസ്യാബ്ജം ബാഷ്പവർഷം വന്നാരാലഴകറ്റതായ്
എന്നാരുരയ്ക്കു,മെൻ കണ്ണിന്നൊന്നാന്തരമതോമനേ!        89

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/64&oldid=210232" എന്ന താളിൽനിന്ന് ശേഖരിച്ചത്