ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എന്തുചെയ്തെങ്ങുപോയ്ച്ചേർന്നു? വെന്തുപോം നീയുമാവിധം:
പിന്തുണയ്ക്കെപ്പൊഴും സാധുജന്തുവിന്നീശനില്ലയോ?(യുഗ്മകം)       107

തീയാഹാരം തനിക്കെന്നോർത്തീയാനെത്തുന്ന രീതിയിൽ
പായാതെ നിന്റെ പാട്ടിന്നു പോയാൽ നന്നോർത്തുകൊൾക നീ.        108

വടക്കുനോക്കിയന്ത്രത്തിൽ വടക്കേ സൂചി നോക്കിടൂ;
സ്ഫുടംസതികളമ്മട്ടു തുടരും കാന്തർതൻ പദം.        109

ഇരിക്കുകിലിരുന്നിടും; മരിക്കുകിൽ മരിച്ചിടും;
വരിക്കില്ലന്യനെ,പ്പിന്നിൽച്ചരിക്കും പ്രിയനൊത്തു ഞാൻ.        110

മതി നിൻ ധാർഷ്ട്യ"മെന്നോതി മതിയിൽ ക്രോധവായ്പൊടും
മതി നേർമുഖി തൽ പാർശ്വമതിശീഘ്രം വെടിഞ്ഞുതേ.        111

എഴുനേറ്റു നടന്നീടും മുഴുചന്ദ്രാസ്യയോടവൻ
പഴുതിൽ പിന്നെയും ചൊന്നാൻ കഴുകൻ ഹംസിയോടുപോൽ.        112

"ആരു ഞാനെന്നു നന്നായിബ്ഭീരുവാം നീ ധരിച്ചുവോ?
പോരും ഗർവു; വെറും ശുഷ്കദാരു തീയോടെതിർക്കുമോ?        113

ഇന്നു നീയെന്നെ വേൾക്കേണ്ട; ചെന്നു കാര്യങ്ങളൊക്കെയും
ഒന്നു കൂടി വിചാരിക്ക; തന്നു തോണ്ണൂറഹസ്സു ഞാൻ.        114

മൂന്നു മാസം കഴിഞ്ഞീടിലന്നു ഞാൻ പിന്നെയും വരും;
അന്നുമീവണ്ണമോതീടിൽര‌‌ഇന്നു ചൊല്ലേണ്ടതിൻ ഫലം.        115

രണ്ടാം കാർക്കോടകൻപോലെ കണ്ടായോ കൈയിൽ വാളു നീ?
കണ്ടാലുമറിയാതുള്ളോർ കൊണ്ടാൽത്താനറിയും ദൃഢം.        116

സൂക്ഷിച്ചുറയ്ക്ക നീ നിന്നെ രക്ഷിപ്പാനെന്നപോലവെ
ശിക്ഷിപ്പാനുമെനിക്കുണ്ടു ഭക്ഷിപ്പാനും ദൃഢം തിറം.        117

എന്നെ നീ നിർണ്ണയം മാരൻതന്നെക്കൊണ്ടു വധിച്ചിടും;
പിന്നെപ്പാതകമെന്തുള്ളു നിന്നെയും വധിക്കുകിൽ?        118

ഒന്നുകിൽ തങ്കമേ! നിന്നെക്കൊന്നു കൂടി മരിച്ചിടും;
നിന്നുടൽക്കാമ്പു പുൽകീടുമന്നുതൊ,ട്ടല്ലയെങ്കിൽ ഞാൻ.        119

ഓണമോ പുലയോ കൂട്ടർ വേണമെന്നു കൊതിക്കുവോർ?
കാണട്ടെ; നിന്നെ ഞാൻ വിട്ടാലാണല്ലന്നു നപുംസകം."        120

ഇവണ്ണമോതിബ്ബത! തണ്ടിൽ വീണ്ടു-
മവൻ നൃപാലാത്മജയെക്കരേറ്റി
അവർണ്യമോദത്തൊടു വാണു; പത്മ-
ഭവൻ നൃശംസൻ; കഴിവെന്തു പിന്നെ?        121

സ്വരത്തിനെക്കൂട്ടിനകത്തു വാണിടു-
ന്നൊരക്കിളിപ്പെണ്മണിപോലെയാസ്സതി
സ്ഫുരച്ഛരിദ്യുതിയെക്കുരിച്ചു നിർ-
ഭരം തപിച്ചാൾ; ഫലമെന്തു മഴ്കുകിൽ?        122

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/66&oldid=210888" എന്ന താളിൽനിന്ന് ശേഖരിച്ചത്