ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചതുരാസ്യകരോരുദുര്യശസ്സിൻ
പുതുവിത്താപ്പുരുഷാദമൻ നയത്തിൽ.
ഇതുമട്ടവരോടുരച്ചു കാല-
ക്രതുവിന്നുള്ളൊരു കാപ്പുകെട്ടി നിന്നു       149

കുളം കടത്തുന്നൊരു കൈതവത്താൽ
ജളൻ ജലത്തിൽ ശിശുപഞ്ചകത്തെ
മിളന്മദം താഴ്ത്തി, രുജാർണ്ണവത്തി-
ലിളയ്ക്കകം വാഴ്വവർതന്മനസ്സും       150

വാപിക്കകം നൃപകുമാരരെ മുക്കി നിന്ന
പാപിക്കു ചിത്തമൊരു ലേശമലിഞ്ഞതില്ല
വേപിച്ചിടാതെ നിജ പുത്രരെ നീറ്റിനുള്ളിൽ-
ക്ഷേപിച്ചു പാർത്ത സുരശൈവലിനിക്കുപോലെ       151

ആരോമലാമൊരു സരസ്സിനു മദ്ധ്യഭാഗ-
ത്തോരോ കുമാരരെയുമൊറ്റതിരിച്ചു മുക്കി
ഹാ! രോദനത്തിനിളയെബ്‌ബത! പാത്രമാക്കി
സ്ഫാരോദ്ധതൻ നൃവരശത്രു കൃതാർത്ഥനായാൻ       152

'ഒരുവിധമവസാനം കണ്ടു ഞാൻ, വേണ്ടുകില്ലി-
പ്പെരുവഴി; മൃതി നൽകാൻ ചോര കാണാതെ പറ്റി;
ഒരുവനുമറിയില്ലെൻ കള്ളി; കൂട്ടർക്കു വായ്ക്കും
പുരുരസ,മിവനോളം ധന്യനായന്യനുണ്ടോ?       153

എന്നും മറ്റും നിനച്ചു, ഹൃദി ഭയമൊഴിവാ
നേറെ മദ്യം കഴിച്ചും
മുന്നു പിന്നും മറന്നും, മുഴുമതിയെ ഹഠാൽ-
പ്പോർക്കു നേർക്കാൻ വിളിച്ചും
ചിന്നും ഹാസം കലർന്നും, ചിലപൊഴുതിളമേൽ
വീണു, മപ്പാപി പിന്നീ-
ടന്നുന്മത്തൻകണക്കെസ്സുതരൊടുമൊരുമി-
ച്ചാത്മഗേഹം ഗമിച്ചാൻ       154

ഏഴാം സർഗ്ഗം സമാപ്തം


എട്ടാം സർഗ്ഗം


സതി റാണിയൊന്നു കാണുവാൻ
മതിയിൽശ്ശേഷിയെഴായ്കമൂലമോ
ക്ഷിതിപാർഭകമൃത്യുസാക്ഷിയാം
മതി വാൻവിട്ടു മറഞ്ഞിതാഴിയിൽ       1

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/83&oldid=172934" എന്ന താളിൽനിന്ന് ശേഖരിച്ചത്