ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പോയാശുശുക്ഷണിയിൽ വീണുതിരിച്ചനല്പ-
ശ്രീയാർന്നുപോരുമൊരു ഹേമശലാകപോലെ.        75

ബാലാമണിക്കളികവീഥിയിൽ മിന്നിടുന്ന
നീലാഭപൂണ്ട തിലകപ്പടി, ശസ്ത്രദാക്ഷ്യം
ആ ലാക്കിൽ മേനിയൊളികൂട്ടുകതന്നെ ചെയ്തു;
ചേലാർന്നിടുന്ന വടിവിന്നണിയാകുമെന്തും.        76

കല്യാവലിക്കണിയലാ, യുലകിൻമിഴിക്കു
കല്യാണമേകി,യഭിധയ്ക്കിരുമട്ടിലർത്ഥം
കല്യാണിയാമവൾ വരുത്തിയു, മൊന്നുകൂടി-
ക്കല്യാണമാ,ണ്ടതു ശരിപ്പെടുവാൻ കൊതിച്ചു.        77

അൻപാകെയത്തരുണിയച്ഛനു മന്ത്രിയായ
തമ്പാനെ വിട്ടിതരനിൽക്കുടിവച്ചതില്ല;
വൻപാർന്നിടും നദി, പയോധിയെ വിട്ടു, കൂപം-
തൻപാർശ്വമെത്തി നിലനിന്നറിവില്ലയല്ലോ.       78

താനേ വിയത്തടിനി വ, ന്നൊരു വൃദ്ധതീർത്ഥ-
സ്നാനേച്ഛുവിൻ നടവഴിക്കൊഴുകുന്നതായാൽ
ആനേരമന്നരനെഴും നിലയാണമാത്യ-
സ്ഥാനേശനാം തരുണമൌലി വഹിച്ചതന്നാൾ        79

ഭൂകാന്തനാത്മസുതതൻ മനമന്യദിക്കിൽ-
പ്പോകാതെ മന്ത്രിയിലണഞ്ഞതു കണ്ടു മോദാൽ
രാകാബ്ജബിംബമുദയാദ്രിയിൽനിന്നു പൊങ്ങി-
യാകാശമെത്തുവതു കണ്ടിടുമാഴിപോലെ.        80

ആവശ്യമുള്ളൊരനുകൂലതയാകമാനം
കൈവന്നു നന്മയെഴുമാ യുവകാമുകന്മാർ
ദൈവത്തെ വാഴ്ത്തിയകമേ വളരുന്നൊരാശ-
പ്പൂവല്ലിപൂക്കുവതു കണ്ടു തെളിഞ്ഞിരുന്നാർ.        81

ആമട്ടമാത്യനൃപർ വാഴ്വതു കണ്ടുകണ്ട-
സ്സാമർത്ഥ്യമേറ്റമിയലും ഖലരെട്ടുവീടർ
ധീമങ്ങി, യേഷണി മുറയ്ക്കു തുടങ്ങി, തോറ്റു-
പോമന്നു മായതുടരുന്നൊരരക്കർപോലെ.        82

ചെന്നെട്ടുവീടരുടെ ദുഷ്ടതയൊക്കെ മന്ത്രി‌
ചൊന്നിട്ടുമുള്ളിലതു വാസ്തവമെന്നു മന്നൻ
അന്നൊട്ടുമേ കരുതിയി, ല്ലവനോതുമുക്തി
വൻനിട്ടിലന്ധനു പിടിച്ച വിളക്കൊടൊത്തു.        83

ആരാൽപ്പരർക്കുടയൊരേഷണിയാം വിഷച്ചാ-
റാ രാജവര്യനു ചെവിക്കമൃതെന്നു തോന്നി;
ഹാ! രാഗമാം പുഴയെയെങ്ങു തടസ്സമറ്റു
നേരാംവഴിക്കൊഴുകുവാൻ വിധി സമ്മതിപ്പൂ?        84

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/9&oldid=202109" എന്ന താളിൽനിന്ന് ശേഖരിച്ചത്