താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/31

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കർഷകന് പണ്ട് നെൽകൃഷി ചെയ്യണമെന്നിരിക്കട്ടെ. ഇടവപ്പാതിക്ക് ഞാറ് നട്ടാലല്ലേ വിളവ് നന്നാകൂ. അതിന് 3-4 ആഴ്ച മുമ്പ് വിത്തു പാകി മുളപ്പിക്കണ്ടെ? പിന്നെ ഞാറു നടലും കള പറിക്കലും വളം ചേർക്കലും കൊയ്ത്തും ഒക്കെ യഥാകാലം നടക്കണം. ഇപ്പോൾ ആലോചിക്കുമ്പോൾ അതിന് ഒരു പ്രയാസവുമില്ല. കലണ്ടറിൽ നോക്കി കാര്യങ്ങൾ ചെയ്താൽ മതി.

താൻ ശേഖരിച്ച് ഒരു വൃക്ഷക്കൊമ്പിൽ കെട്ടിത്തൂക്കാമെന്നും പറഞ്ഞ് യാത്രയായി.

ഒരു നാൾ, എത്ര അലഞ്ഞിട്ടും ഒരു വേട്ടമൃഗത്തേയും കിട്ടാഞ്ഞ്, സത്യവൃതൻ വസിഷ്ഠാശ്രമത്തിൽ എത്തിച്ചേർന്നു. അവിടെ നന്ദിനി മേഞ്ഞുനടക്കുന്നതു കണ്ടു. അയാൾ വിശപ്പും വസിഷ്ഠനോടുള്ള വെറുപ്പും കാരണം, നന്ദിനിയെക്കൊന്ന് ഒരു പങ്ക് ഭക്ഷിക്കുകയും ബാക്കി കൊണ്ടുപോയി മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു. പശുമാംസമെന്നറിയാതെ വിശ്വാമിത്ര പത്നി അതു ഭക്ഷിച്ചു.

വിവരമറിഞ്ഞ വസിഷ്ഠൻ സത്യവൃതനെ ശപിച്ചു. “നീ ഇന്ന് മുതൽ ചണ്ഡാലനായിപ്പോട്ടെ. പിതൃകോപം, പരഭാര്യാപഹരണം, പശുമാംസഭോജനം എന്നീ മൂന്ന് പാപങ്ങളാകുന്ന ശങ്കുക്കൾ (ആണികൾ) നിന്നെ എന്നും പീഡിപ്പിക്കട്ടെ. ഇന്ന് മുതൽ നിന്റെ പേർ ത്രിശങ്കു എന്നായിരിക്കും.”

ചണ്ഡാലനായിത്തീർന്ന ത്രിശങ്കു യാഗം ചെയ്ത് പാപഭാരം പോക്കാൻ ആഗ്രഹിച്ചെങ്കിലും അതിന് ഋഷിമാരാരും തയ്യാറായില്ല. ഒടുവിൽ അയാൾ തീയിൽ ചാടി മരിക്കാൻ ഒരുങ്ങി. അപ്പോൾ ദേവി പ്രത്യക്ഷപ്പെട്ട് വിലക്കി. മൂന്ന് നാൾക്കകം അവൻ രാജാവാകുമെന്ന് പ്രവചിക്കുകയും ചെയ്തു. രാജാവ് സത്യവൃതനെ യുവരാജാവാക്കുകയും തപസ്സനുഷ്ഠിയ്ക്കാൻ വനത്തിലേക്ക് പോവുകയും ചെയ്തു. അയാൾ നന്നായി രാജ്യം ഭരിച്ചു. ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ അയാൾക്ക് ആഗ്രഹമുണ്ടായി.

വസിഷ്ഠനെ അതിനായി സമീപിച്ചെങ്കിലും അതിനുള്ള ശാസ്ത്രവിധികളൊന്നും കാണുന്നില്ല എന്നുപറഞ്ഞദ്ദേഹം ഒഴിഞ്ഞുമാറി. 'എങ്കിൽ അതിന് കഴിവുള്ളവരുണ്ടൊ എന്ന് നോക്കട്ടെ' എന്ന് പറഞ്ഞ് യാത്ര തിരിച്ച ത്രിശങ്കുവിനെ വസിഷ്ഠനും പുത്രന്മാരും കൂടി ശപിച്ച് വീണ്ടും ചണ്ഡാലനാക്കി. അയാൾ കാട്ടിൽ അലഞ്ഞ് നടന്നു. അയാളുടെ പുത്രൻ ഹരിശ്ചന്ദ്രൻ അയോധ്യയിലെ രാജാവായി.

ത്രിശങ്കു ദേവീപൂജയുമായി അംബാവനത്തിൽ കഴിയുമ്പോഴാണ് വിശ്വാമിത്രൻ തപസ്സു കഴിഞ്ഞ് തിരിച്ചെത്തിയത്. സത്യവതി കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. വിശ്വാമിത്രൻ ത്രശങ്കുവിനെ സ്വർഗത്തിലേക്കയയ്ക്കാമെന്നു വാക്കുകൊടുത്തു. യാഗാനുഷ്ഠാനങ്ങൾ തുടങ്ങി. മറ്റു മുനികൾ ബഹിഷ്കരിച്ചു. എങ്കിലും വിശ്വാമിത്രന്റെ തപശ്ശക്തി കൊണ്ട് ത്രശങ്കു സ്വർഗത്തിലേക്കുയർന്നു. ഒരു ചണ്ഡാലൻ സ്വർഗവാതിൽക്കലെത്തിയതു കണ്ട ഇന്ദ്രനു കോപം വന്നു. അയാൾ ത്രിശങ്കുവിനെ തലകീഴായി താഴോട്ടു തള്ളിയിട്ടു. 'അവിടെ നിൽക്കട്ടെ' വിശ്വാമിത്രൻ ആജ്ഞാപിച്ചു. നിന്നിടത്ത് ഒരു സ്വർഗം പണിതുകൊടുത്തു. അതാണ് 'ത്രിശങ്കു സ്വർഗം'.

ദേവീഭാഗവതത്തിലും മഹാഭാരതത്തിലും വിവരിക്കുന്ന ഈ കഥ മുനിമാർ തമ്മിലുള്ള മാത്സര്യവും ജാതിവ്യവസ്ഥയുടെ ആധിപത്യവും മാംസ ഭക്ഷണം മുനിമാർക്ക് നിഷിദ്ധമല്ലെന്ന കാര്യവും ഒക്കെ വെളിവാക്കുന്നു. കഥ സാങ്കൽപികമാകാമെങ്കിലും അന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ സൂചനകളിതിൽ കാണാം. അക്കാലത്തെ ജ്യോതിശാസ്ത്രജ്ഞരിൽ പ്രമുഖരായിരുന്നു വിശ്വാമിത്രനും വസിഷ്ഠനും. ദിക്‌സൂചകമെന്ന നിലയിൽ ത്രിശങ്കുവിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് ഈ രണ്ടു ഗോത്രങ്ങളിൽ പെട്ട ആരെങ്കിലും ആയിരിക്കണം.