താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/99

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളെയും ഉൾപ്പെടെ- കുരിശിലേറ്റി പത്രോസിനെ ഏകാന്തത്തടവിലാക്കി. ഒടുവിൽ, അദ്ദേഹത്തിന്റെ തന്നെ ആഗ്രഹപ്രകാരം, തലകീഴായി കുരിശിൽ തറച്ചുകൊന്നു. പക്ഷേ, ഇത്തരം പീഡനങ്ങൾക്കൊന്നും ക്രിസ്തീയ വിശ്വാസത്തിന്റെ വളർച്ച തടയാനായില്ല. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കാര്യങ്ങളൊക്കെ മാറി. അന്നത്തെ റോമാചക്രവർത്തിയായിരുന്ന മാക്സൻ തീയുസിന്റെ ഏറെ വലിയ സൈന്യത്തെ 312 ഒക്ടോബർ 27-ആം തിയ്യതി കോൺസ്റ്റാന്റൈൻ എന്ന ഒരു പോരാളിയുടെ ചെറു സൈന്യം തോല്പിച്ചു. അയാളുടെ പതാകയിലും സൈനികരുടെ പരിചയിലും ‌ എന്ന അടയാളമുണ്ടായിരുന്നു. ഗ്രീക്കുഭാഷയിൽ Χριστοζ (ക്രിസ്തോസ്-ക്രിസ്തു) എന്നതിന്റെ സൂചകമായിരുന്നു അത്. മാക്സൻ തിയൂസ് നദികടന്നു രക്ഷപ്പെടാനുള്ള ശ്രമത്തിൽ ടൈബർ നദിയിൽ മുങ്ങി മരിച്ചു. കോൺസ്റ്റാന്റൈൻ റോമിലെ ചക്രവർത്തിയായി.

മാക്സൻ‌തിയൂസിനെ പരാജയപ്പെടുത്താൻ കോൺസ്റ്റാന്റൈൻ ‘അജയ്യനായ സൂര്യനു’(Sol Invictus) പകരം ‘അജയ്യനായ ക്രിസ്തു’ എന്ന പ്രതീകം ഉപയോഗിക്കുകയാണു പെയ്തത്. അതിലപ്പുറം ക്രിസ്തീയമൂല്യങ്ങളോടോ വിശ്വാസങ്ങളോടോ ഒരു കൂറും അയാൾക്കുണ്ടായിരുന്നില്ല. പിൽക്കാലത്തെ പല പോപ്പുമാരുടെ നിലപാടും ഇതിൽ നിന്നു വ്യത്യസ്തമായിരുന്നില്ല.

ക്രി. വ 361-ൽ അധികാരത്തിൽ വന്ന ജൂലിയൻ ചക്രവർത്തി സൂര്യാരാധന തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും പേർഷ്യയിൽ‌വെച്ച് യുദ്ധത്തിൽ മരണമടഞ്ഞതുമൂലം അതു നടക്കാതെപോയി. അങ്ങനെ ക്രിസ്തു അജയ്യനായി തന്നെ തുടർന്നു

കോൺസ്റ്റാന്റൈൻ യഥാർഥത്തിൽ ക്രിസ്തീയ വിശ്വാസിയൊന്നുമായിരുന്നില്ല. സോൾ(Sol)എന്ന സൂര്യദേവന്റെ ആരാധകനായിരുന്നു. ഒരു നാൾ സോളിന്റെ ലോഹപ്രതിമയ്ക്കുമുമ്പിൽ പ്രാർഥിച്ചുകൊണ്ടിരുന്ന അയാൾ ഒരു മായക്കാഴ്ച കണ്ടത്രെ. സൂര്യബിംബത്തിൽ നിന്നും കറുത്ത രശ്മികൾ പുറത്തേക്കു വരുന്നു. ഒപ്പം ആരോ ചെവിയിൽ ‘ക്രിസ്തോസ്’ എന്നു മന്ത്രിക്കുകയും ചെയ്തു. ‘‌‌‘ ഈ അടയാളത്തിൽ നീ വിജയിയാകും’ എന്ന ശബ്ദം ഏതോ ലോകത്തുനിന്നും വരുമ്പോലെ അയാൾക്കു തോന്നി (അന്നു ക്രിസ്ത്യാനികൾ കുരിശിനെ ആരാധിച്ചുതുടങ്ങിയിരുന്നില്ല. അതുകൊണ്ടാണ് ‌‌ അടയാളം പ്രത്യക്ഷപ്പെട്ടത്).

യഥാർഥത്തിൽ കോൺസ്റ്റാന്റൈൻ സൂത്രശാലിയും ക്രൂരനുമായ ഒരു പോരാളിയായിരുന്നു. വളർന്നുവരുന്ന ക്രൈസ്തവശക്തിയെ അയാൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തി. അവരുടെ ഏകദൈവത്തിലോ അഹിംസയിലോ ത്യാഗത്തിലോ അയാൾക്കു വിശ്വാസമുണ്ടായിരുന്നില്ല. അയാൾ തുടർന്നും സൂര്യാരാധന നടത്തിപ്പോന്നു. ഒപ്പം ക്രിസ്തുമതത്തിന്റെ പ്രചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പോപ്പ് സിൽ‌വസ്റ്റർ സ്ഥാനാരോഹണം ചെയ്തതോടെ അധികാരവും വിശ്വാസവും ചേർന്ന് ഒരു വലിയ കൂട്ടുകച്ചവടം ഉരുത്തിരിഞ്ഞു. പള്ളിയുടെ വളർച്ചയ്ക്ക് പോപ്പിന് ചക്രവർത്തിയെ വേണമായിരുന്നു. ചക്രവർത്തിക്ക് തന്റെ എല്ലാ ക്രൂരതകൾക്കും പള്ളിയുടെ തണലും വേണ്ടിയിരുന്നു. കോൺസ്റ്റാന്റൈൻ രണ്ടു വിവാഹം കഴിച്ചു. 326-ൽ ആദ്യഭാര്യയിലെ മകനെ കൊലചെയ്തു. പിന്നെ രണ്ടാം ഭാര്യയെ കുളിമുറിയിൽ മുക്കിക്കൊന്നു. അതിനുശേഷം 11 വയസ്സുള്ള മരുമകനെ വധിച്ചു. ഭാര്യാ സഹോ