ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂനമുണ്ടെൻ കയ്യിലാ-
ബ്ഭൂഷണം സംഖ്യാതീതം;
കൈനീട്ടി വാങ്ങാമതെൻ
മുന്നിൽവന്നാർക്കും നിന്നാൽ
അന്നന്നു നേരം ചെറ്റും
തെറ്റാതെ കൃത്യം ചെയ്യു-
മെന്നിൽനിന്നൊറ്റപ്പാഠ-
മേവർക്കും പഠിച്ചിടാം
ശ്രേയസ്സിനാശിക്കുവോ-
രീശ്വരൻ കനിഞ്ഞേകു-
മായുസ്സു പാഴാക്കാതെ
പോകണം മുന്നോട്ടെന്നും
നിങ്ങൾക്കും നിവർന്നുയർ-
ന്നധ്വാനം ചെയ്താൽ നേടാം
നിങ്ങൾതൻ സനാതനം
സാമ്രാജ്യസിംഹാസനം"

കരച്ചിലോ?

കരയുന്നല്ലോ ! വരൂ!
കാര്യമെന്തെൻ ചങ്ങാതി ?
വെറുതേ കണ്ണീർമുത്തു
പാഴ്മണ്ണിൽ വീഴ്ത്തുന്നല്ലോ!
കരയാനല്ലാതെ മ-
റ്റെന്താകുമെന്നാൽ, ദൈവം
കരൾചുട്ടെരിക്കുമ്പോ,-
ളെന്നോ നിൻ മറുമൊഴി?
ആരു കാണുവാനാണി-
ച്ചൂടുവെള്ളത്തിൽക്കുളി-
യാരു കേൾക്കുമെന്നോർത്താ-
ണീമട്ടിലയ്യംവിളി ?
വാനവൻ തിരിഞ്ഞൊന്നു
നില്ക്കാനില്ലൊരാൾ വിണ്ണിൽ
മാനവൻ കുനിഞ്ഞൊന്നു
നോക്കാനുമെങ്ങും മന്നിൽ
അരു,തിപ്പിച്ചും പേയു-
മാണുങ്ങൾക്കടുത്തത-
ല്ലെരിയും ചെന്തീ കെടാ-
നെണ്ണയാരൊഴിച്ചീടും?

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/19&oldid=173329" എന്ന താളിൽനിന്ന് ശേഖരിച്ചത്