ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭഗവതിക്കെങ്ങു പകവരും, നിങ്ങൾ
മൃഗത്വം കൈവിട്ടു മനുഷ്യരാവതിൽ?
അനഘസാത്വികസപര്യയാൽ വേണ-
മനുഗ്രഹശക്തിയവിടേയ്ക്കേറുവാൻ.


ലക്ഷ്മിയും ഭക്തനും

'എത്രനാളിമ്മട്ടിൽ ഞാൻ
കാത്തിരിക്കണം  ? വന്നൊ-
ന്നെത്തിനോക്കുവാനെന്തി-
ത്താമസം ലക്ഷ്മീദേവീ?
അർച്ചനം , നമസ്കാരം,
നാമോച്ചാരണം , ധ്യാന-
മിച്ചൊന്നതൊന്നും കൊണ്ടു
സംതൃപ്‌‌തിയങ്ങില്ലെന്നോ?
അപ്പോഴേക്കശരീരി-
വാക്കൊന്നു കേട്ടാൻ ഭക്തൻ
"ഇപ്പിട്ടുകൊണ്ടെന്തായീ?
ഭൂഷതാൻ സ്ത്രീകൾക്കിഷ്ടം .
ഒരു മുത്തുമാല നിൻ
സ്വേദബിന്ദുവാൽ കോർത്തു
തിരുമുല് ക്കാഴ്‌‌ചവെച്ചാ-
ലതു ഞാൻ വാങ്ങാൻ വരാം.
അന്നന്നീ മുക്താസരം
നീയെനിക്കേകാമെങ്കി-
ലന്നന്നെൻ പ്രസാദം ഞാൻ
നൽകിടാം നിൻകയ്യിലും.
ഒരിടത്തൊരിക്കലു -
മുറപ്പിക്കുന്നോളല്ലെൻ
പൊറുതി, ഞാൻ നിത്യവും
സർവത്ര സഞ്ചാരിണി.
നിൻ പാട്ടിൽ ഞാൻ നില്ക്കണം
നീളെനാളെന്നാലതി-
ന്നെൻ പ്രസാദത്തെപ്പങ്കി-
ട്ടന്യർക്കുമേകാൻ നോക്കൂ !
ക്ഷിപ്രം ഞാൻ ചാടിപ്പോകു-
മല്ലെങ്കിൽത്തൽപാർശ്വത്തിൽ
ഷൾപ്പദം പുഷ്പം വിട്ടു
പുഷ്പത്തിൽപ്പായും പോലെ.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/33&oldid=173345" എന്ന താളിൽനിന്ന് ശേഖരിച്ചത്