ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നേറെക്കേളിയാടിച്ചിലതു കുശുകുശു
   ന്നോതിടുമ്പോൾ സ്വകാന്തൻ
വന്നേറിക്കണ്ടുഴന്നാളവ, ളൊളിവഴിയേ
   ജാരനോ ചാടിയോടി.        61

അതുപൊഴുതു മനസ്സിന്നൊട്ടൊരാശ്വാസമായി-
പ്പുതുമമത നടിച്ചക്കുട്ടിമാൻദൃഷ്ടിയാളും
'ഇതുവിധമിവിടുന്നിപ്പാതിരക്കേകനായ് വ-
ന്നതു കഠിന, മെനിക്കോ ഹന്ത! സന്തോഷ, മെന്നാൾ
കള്ളപ്രേമം നടിച്ചിങ്ങനെ കളമൊഴിയാൾ
   ദുർന്നയം തട്ടിമൂടാ-
നുള്ളബ്‌‌ഭാവം തുടങ്ങും പൊഴുതു കഴുതയാ-
   യാലുമൊന്നൂഴി ദേവൻ        62

ഉള്ളിൽപ്പൊങ്ങും പ്രകോപത്തൊടുമവനുടെമെയ്
   ചേരുമത്തന്വിയാളെ-
ത്തള്ളിപ്പെട്ടെന്നു നീക്കീട്ടവളൊടു കടുവാ-
   ക്കിത്ഥമൊന്നാദ്യമോതി:-       63

'എടി ! ശഠേ മതി; നിന്നുടെ ദുഷ്ടമാം
നടവടിക്രമൊക്കെയറിഞ്ഞുഞാൻ ;
കുടിലഭാവമഹോ! തവ കണ്ണിലും
നെടിയതാണു മനസ്സിനു നിശ്ചയം.        64

പലപ്പൊഴും കേട്ടറിയുന്നതുണ്ടീ-
യ്യിളപ്പമാം നിന്തൊഴിലെങ്കിലും ഞാൻ
നിലയ്ക്കു നിന്നേൻ; മമ കണ്ണിലിന്നു
വെളിപ്പെടാനുള്ളിടവന്നു മൂഢേ !'       65

   ഇതി കാന്തൻ പറയുമ്പോൾ
ചതികാട്ടും മന്ദഹാസഭാവമൊടും
   'ഇതിനെന്തു ബന്ധ'മെന്നാ
   ളതിവൈദഗ്ദ്ധ്യം വളർന്ന വരവാണി.        66

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/16&oldid=173371" എന്ന താളിൽനിന്ന് ശേഖരിച്ചത്