ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജഗത്തിന്നഴൽ വായ്പിച്ചു -ജയഭേരി മുഴക്കുവാൻ-
പുരുഷാദൻ -മഹാനെങ്കിൽ -ഭൂകമ്പം മഹദഗ്രിമം

മനുജവ്യാഘ്രസംജ്ഞയ്ക്കു -മാറ്റു നൽകും കവീശ്വരൻ
മനുഷ്യരാക്ഷസാഭിഖ്യ മാനിച്ചീടാത്തതത്ഭുതം

അമ്പേറ്റു വീണുകേണീടു -മന്നത്തിൻ മെയ്തലോടവേ
അതൂരിത്തന്റെ ദേഹത്തി -ലാഞ്ഞുകുത്തീ ജിനൻ ശിശു;

മെയ്മുറിഞ്ഞു; മനംനൊന്തു; -മേന്മേൽ വഴികയായ് നിണം;
തൽക്ഷണം മഗ്നനായ് ദേവൻ -സർവ്വസത്വാനുകമ്പയിൽ
                                           (യുഗ്മകം)

ചണ്ഡാശോകനൃപന്നെന്നു -ധർമ്മാശോകാഖ്യ ലബ്ധമായ്;
ആരാധ്യനായ് ജഗത്തിന്ന -ന്നഹിംസാപരനമ്മഹാൻ

പരവിത്തം ഗരളമായ് -പ്പരസ്ത്രീജനയിത്രിയായ്
പരാർത്തിയാത്മവ്യഥയായ് -പ്പരികല്പിപ്പു സത്തുകൾ

ഉണ്ടേതു ദേഹിതൻ മേനി -ക്കുള്ളിലും ജഗദീശ്വരൻ;
മുക്താഹാരത്തിലോരോരോ -മുത്തിലും നൂലിനൊപ്പമായ്

മാതാവൂഴി, പിതാവീശൻ -മന്നവന്നുമുറുമ്പിനും;
എല്ലാ പ്രാണികളും നൂന-മേകോദരസഹോദരർ

ഹിംസമൂലം പ്രസാദിക്കി-ല്ലീശ്വരൻ കരുണാനിധി;
പ്രാണിപീഢാരസം കോലും-പാപിയല്ലജ്ജഗല്പ്രഭു.

ആരാധിക്കുവതെന്നോ നാ-മഹിംസാപുഷ്പമാലയാൽ,
സമ്മോദമന്നുതാനേന്തും -സച്ചിദാനന്ദവിഗ്രഹൻ

പരോപകാരപദ്ധതി

ചൊല്ലുവൻ ധർമ്മസർവസ്വം -ശ്ലോകാർദ്ധത്തിൽച്ചുരുക്കി ഞാൻ
പരോപകാരം താൻ പുണ്യം; -പാതകം പരപീഡനം

ശ്വസിച്ചിടുന്നില്ലേവൻതാൻ -സ്വർത്ഥമാത്രകൃതാർത്ഥനായ്?
കുക്ഷി വീർപ്പിപ്പു കാറ്റുണ്ടു-കൊല്ലന്റെയുലകൂടിയും

പാരിൽപ്പാമ്പുകളും കൂടി-ബ്ഭാര്യാപുത്രോപകാരികൾ;
ജന്മം പരാർത്ഥമർപ്പിച്ചു -ജീവിക്കുന്ന പുമാൻ പുമാൻ

ചർമ്മവും മറ്റുമേകുന്നു -ചത്താലും മറ്റു ജീവികൾ;
കൊള്ളില്ല തെല്ലും മർത്തന്റെ -കുണപം മാത്രമൊന്നിനും

തണ്ണിർക്കുമിളതൻമട്ടിൽ -ത്തങ്ങിടും നരജീവിതം,
ആശാഗരളസമ്മിശ്ര-മാധിവ്യാധിപരിപ്‌ളുതം-

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/26&oldid=173406" എന്ന താളിൽനിന്ന് ശേഖരിച്ചത്