താൾ:പ്രപഞ്ചവും മനുഷ്യനും.djvu/279

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്രകാരത്തിൽ ഏതെങ്കിലുമൊരു പ്രത്യേക ഭാഗത്തിൻറ പ്രവർത്തനഫലമായുണ്ടാവുന്നതല്ല; ഒട്ടേറെ ഉപരികേന്ദ്രങ്ങളും അധോകേന്ദ്രങ്ങളും തമ്മിൽ ഏകോപിച്ച പ്രവർത്തിക്കുന്നതിന്റെ അനന്തരഫലമാണത്. ഈ ഏകീകരണത്തിൽ തന്തുജാലത്തിനു നിർണ്ണായക പങ്കുണ്ടെന്നു മാത്രം.

സമൂഹവും ഞാനും

പരിണാമപരമായി മനുഷ്യനു താഴെ നില്ക്കുന്ന എല്ലാ ജന്തുക്കളിലും ബോധേന്ദ്രിയങ്ങളാകുന്ന പ്രഥമ സിഗ്നൽ വ്യവസ്ഥ മാത്രമേ നിലനില്ക്കുന്നുള്ളു. ഈ വ്യവസ്ഥയെ ഭാഷയുടെ മാധ്യമത്തിലൂടെ ദ്വിതീയ സിഗ്നൽ വ്യവസ്ഥയായി മാറ്റുന്ന പ്രക്രിയ മനുഷ്യനിൽ മാത്രമേ നടക്കുന്നുള്ളു. ഈ ദ്വിതീയ സിഗ്നൽ വ്യവസ്ഥയാണ് മനുഷ്യനെ സാമൂഹ്യജീവിയാക്കിയത്. അഥവാ സാമൂഹ്യജീവിതമാണ് മനുഷ്യനിൽ ഈ ദ്വിതീയ സിഗ്നൽ വ്യവസ്ഥ വളർന്നുവരാനുള്ള സാഹചര്യമൊരുക്കിയത്. ഓരോ വ്യക്തിയിലെയും അഹംബോധത്തിനു ജന്മമേകുന്നത് സമൂഹമാണ്. ജീവിതത്തിന്റെ ആദ്യദശയിൽ പൂർവ മസ്തിഷ്കത്തിൽ എത്തിപ്പെടുന്ന വൈവിധ്യമാർന്ന വാർത്തകളുടെ ഉടമയായി ഞാൻ സ്വയം കണ്ടെത്തുന്നത് മറ്റുള്ളവരിലൂടെയാണ്. ബാഹ്യലോകവുമായുള്ള അന്തരത്തെ സ്പഷ്ടമാക്കുന്ന അനുഭവങ്ങൾക്കു 'ഞാൻ' എന്നും 'എന്റെ' എന്നും മറ്റുമുള്ള സംജ്ഞകൾ നൽകാൻ സമൂഹത്തിൽ നിന്ന് അഥവാ മറ്റുള്ളവരിൽനിന്ന് ആണ് ഞാൻ പഠിക്കുന്നത്.

ഇങ്ങനെ രൂപീകൃതമാകുന്ന അഹംബോധത്തിന് ആനുഷംഗികമായിട്ടാമെണങ്കിലും രണ്ടു ഘടകങ്ങളുണ്ട്. 'ഞാൻ' എന്നെപ്പറ്റി ചിന്തിക്കുന്നു എന്നു പറയുന്നിടത്ത് ചിന്തിക്കുന്ന 'ഞാൻ' എന്ന ഘടകവും ചിന്തിക്കപ്പെടുന്ന 'എന്നെ' എന്ന ഘടകവും വ്യത്യസ്തമാണ്. പൂർവ്വ മസ്തിഷ്കത്തിൽ ജനനം മുതൽ സമാഹരിക്കാനിടയായിട്ടുള്ള വിജ്ഞാനസമ്പത്തിന്റെ പ്രതിനിധിയാണ് ഞാൻ അതിൽ ഒരു ഭാഗത്തെമാത്രം പ്രതിബിംബിക്കുന്നതാണ് വിവക്ഷിതമായ 'എന്നെ' എന്ന ഘടകം. അതായത് 'ഞാൻ' എന്ന വ്യക്തി മറ്റുള്ളവരിൽ പ്രതിഫലിച്ചുണ്ടാകുന്ന പ്രതിരൂപത്തെയാണ് വാസ്തവത്തിൽ ഞാൻ നോക്കിക്കാണാൻ ശ്രമിക്കുന്നത്. എന്റെ വ്യക്തിത്വം സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണത്തെ ഞാൻ വിലയിരുത്തുകയാണിവിടെ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 'നിങ്ങൾ' അഥവാ സമൂഹം ഉള്ളതുകൊണ്ടാണ് 'ഞാൻ' എന്നെപ്പറ്റി ചിന്തിക്കാനിടയാവുന്നത് എന്ന നിഗമനത്തിൽ നാമെത്തിച്ചേരുന്നു. നിങ്ങളെ കൂടാതെ എനിക്ക് എന്നെപ്പറ്റി ചിന്തിക്കാനാവില്ല. അഥവാ 'നിങ്ങൾ' ഉണ്ടായിരുന്നില്ലെങ്കിൽ 'ഞാൻ' ഉണ്ടാകുമായിരുന്നില്ല.

മനസ്സാക്ഷി

ജനനം മുതൽ നിമിഷം പ്രതിയെന്നോണം പൂർവ്വമസ്തിഷ്കത്തിൽ ശേഖരിക്കപ്പെടുന്ന വാർത്തകളാണ് വ്യക്തിത്വത്തിനു രൂപഭാവങ്ങൾ നൽകുന്നത്. അച്ഛനമ്മമാരിൽനിന്നും വിദ്യാലയജീവിതത്തിൽനിന്നും മറ്റും സ്വായ