ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആവതും യുവാവിമ്മട്ടാവിദൂരമാം ലാക്കി-
ലാവനാഴിയിൽത്തങ്ങുമമ്പെല്ലാം പിഴച്ചെയ്യും.
നിത്യവും ചിത്രംവരച്ചൊക്കാഞ്ഞു മായ്ക്കും; വീണ്ടും
വർത്തികക്കോൽകൊണ്ടോരോ വർണ്ണകം താളിൽത്തേയ്ക്കും.
ചിന്തോർമ്മിക്ഷീബവ്രജം ചിത്താബ്ധിശുണ്ഡയ്ക്കുള്ളിൽ-
പ്പൊന്തിടും; ഗർജ്ജിച്ചെങ്ങുമാക്രോശിച്ചുടൻ വീഴും.
ആയതില്ലല്ലോ കാലമങ്ങേയ്ക്കും ദ്വിജശ്രേഷ്ഠ!
മായതൻ ജാലംവിട്ടു മാനത്തിൽപ്പറക്കുവാൻ.
ചാരമാകണം വെന്തു ഗർവക്കാ;ടുൾച്ചില്ലിന-
ച്ചാരത്തിൻ തേയ്പാൽ‌വേണം തന്മലം നശിക്കുവാൻ
അങ്ങേയ്ക്കക്കണ്ണാടിയിൽ ദൃശ്യനാമുടൻതന്നെ-
യങ്ങയാലതേവരെച്ഛന്നനാമന്തര്യാമി.

12



ആത്തപോവനത്തിങ്കൽപ്പാർപ്പതുണ്ടൊരേടത്തു
"ചാത്ത"നെന്നോതീടുന്ന കാട്ടാളക്കിടാത്തനും.
ശ്രീയവൻ തന്മേനിയെത്തീണ്ടീട്ടില്ലേതും; "ഹരിഃ
ശ്രീ"യങ്ങേവഴിക്കൊന്നൊട്ടെത്തിയും നോക്കീട്ടില്ല;
എങ്കിലെന്ത,വൻ ധന്യൻ, ദൈവത്തിൻ കാരുണ്യത്താൽ
പങ്കത്തിൻ നിധാനമാം പട്ടണം കാണാത്തവൻ.
നാട്ടിലേക്കാടൊക്കെയും നാട്ടാർതൻ ഹൃത്തിൽത്തങ്ങി-
ക്കൂട്ടമായ്ക്കാമാദിയാം ശ്വാപദം പുലർത്തുന്നു.
വ്യാധനാമവൻതന്റെ ചിത്തമോ നിഷ്കല്മഷം,
ശീതളം, കാട്ടിൽപ്പായുമാറ്റിലെജ്ജലംപോലെ.
വാനത്തിന്നകത്തുള്ള നക്ഷത്രം താനക്കൊമ്പ-
നാനതൻ കുംഭത്തിങ്കൽ മിന്നിടും മുക്താഫലം.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/10&oldid=173836" എന്ന താളിൽനിന്ന് ശേഖരിച്ചത്