ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
118


അമ്പ കള്ളനെന്നു പറയണമെങ്കിൽ ഇങ്ങനെയുള്ളവനെ പറയണം. ഈ കളവും തെളിയിക്കുവാൻ എനിക്കു ഭാഗ്യമുണ്ടായല്ലൊ' എന്ന കൃതാൎത്ഥതയോടുകൂടി, ആ രാത്രി കഴിച്ചുകൂട്ടി.

ആ രാത്രിതന്നെ ഏകദേശം പന്ത്രണ്ടുമണിസമയത്തു അമ്പലക്കാട്ടെ പ്രകൃതമാണെങ്കിൽ അതു വർണ്ണിപ്പാൻ തൂലികയുടെ സഹായംകൊണ്ടുമാത്രം സാധിക്കുന്നതല്ല. ശങ്കരമേനോൻ സ്വന്തം അകത്തു കട്ടിലിന്മേൽ മലൎന്നു കിടന്നു കൈയും കാലുമിട്ടു തല്ലുന്നുണ്ടു്. മിഴിരണ്ടും കണ്ടാൽ ഭയമാവും. കലങ്ങിമറിഞ്ഞു സാമാന്യത്തിലധികം പുറത്തേക്കു തള്ളീട്ടുണ്ടു്. അടിതൊട്ടു മുടിവരെ വിയർപ്പിൽ കുളിച്ചിരിക്കുന്നു. ഓടീട്ടുള്ള കിതപ്പു് നിലച്ചിട്ടില്ല. അമ്മ ശങ്കരാ, ശങ്കരാ എന്നു അടക്കെയിരുന്നു വിളിക്കുന്നുണ്ടു്. തൊണ്ട കാറിപ്പുറപ്പെടുന്ന ഞെരുക്കമല്ലാതെ നാവനക്കുന്നതുകൂടിയില്ല. എന്തിനേറെ വിസ്തരിക്കുന്നു! മരണവികൃതികളല്ലാതെ വേറെയൊന്നും കാണ്മാനില്ല.

പോലീസ്സുകാരനും കിട്ടുണ്ണിയും കട്ടിലിന്റെ കാക്കലും തലയ്ക്കലും നിന്നു വീശുന്നുണ്ടു്. അപ്പാത്തിക്കരി അങ്ങുമിങ്ങുമോടി കുറെ മരുന്നും മറ്റുമെടുത്തുകൊണ്ടു വന്നപ്പോഴേക്കും രോഗിയുടെ കൃഷ്ണമണികൾ മേല്പോട്ടുപോയി. മിഴികൾ അനങ്ങാതെയായി സൎവ്വാംഗമൊന്നു വിറച്ചു യാതൊരു ചേഷ്ടയുമില്ലാതായി. ശങ്കരമേനോൻ മരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/124&oldid=173900" എന്ന താളിൽനിന്ന് ശേഖരിച്ചത്