ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാ, കഷ്ടം!,
ഞാൻ ഇനിയും,
അദ്ദേഹത്തെ കാത്തിരിക്കുവാനാണോ വിധി?
അല്ലല്ലാ,
ആകാശഗംഗയിലെ വേലിയേറ്റം
ഇത്രത്തോളം ഭയങ്കരമായിക്കഴിഞ്ഞോ?
രാത്രി വല്ലാതിരുട്ടിത്തുടങ്ങി!-
അയ്യോ!,
ഹിക്കോബോഷി,
ഇതുവരെ വന്നുചേർന്നില്ലല്ലോ?
ഹേ, കടത്തുകാരൻ,
ഒന്നു ധിറുതികൂട്ടണേ!-
ഒരു കൊല്ലത്തിൽ രണ്ടു പ്രാവശ്യം
ഇവിടെ വന്നു പോകുവാൻ സാധിക്കുന്ന ഒരാളല്ല.
എന്റെ ജീവനായകൻ!-
ആട്ടംകാലത്തിലെ ഇളങ്കാറ്റു
വീശാൻതുടങ്ങിയ ആദ്യത്തെ ദിവസംതന്നെ,
ഞാൻ,
ആകാശഗംഗാതടത്തിലേക്കു തിരിച്ചു;-
ഞാൻ നിന്നോടപേക്ഷിക്കുന്നു,
ഞാൻ ഇപ്പോഴും,
ഇവിടെത്തന്നെ കാത്തുനിൽക്കുകയാണെന്നു
എന്റെ പ്രാണേശ്വരനോടൊന്നു പറയണേ!...


ടനബാറ്റ,
അവളുടെ വെള്ളിത്തോണിയിൽ,
ഇങ്ങോട്ടു വരികയാണെന്നു തോന്നുന്നു;-
എന്തുകൊണ്ടെന്നാൽ,
ചന്ദ്രന്റെ നിർമ്മലാനനത്തിനു നേരെ,
ഇപ്പോഴും കടന്നുപോകുന്നുണ്ടു,
ഒരു മേഘശകലം!...

----എപ്രിൽ 1933


"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/33&oldid=174125" എന്ന താളിൽനിന്ന് ശേഖരിച്ചത്