ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താവകസന്നിധാനത്തിലൊരായിരം
ദേവലോകങ്ങളൊരുമിച്ചു കാണുവോൻ
നിൻകടക്കണ്ണിൽ നിരുപമമാമൊരു
സങ്കല്പനിർവൃതി കാണാൻ കഴിയുവോൻ
നിന്നെയല്ലാതീനിമിഷംവരേക്കുമൊ-
രന്യാംഗനയെ മനസ്സിലോർക്കാത്തവൻ
ഏതുമവനിൽക്കരുണയില്ലാതെ നീ-
യേവമവനെപ്പരിത്യജിക്കുന്നുവോ ?

ക്രുദ്ധനായെത്തീ, ജഗത്സിംഹനക്കൊടും-
യുദ്ധാങ്കണത്തിൽ പരാക്രമമൂർത്തിയായ്
കല്പാന്തകാലാഗ്നിപോൽപ്പറന്നെത്തുന്നി-
തപ്പൊഴേക്കുസ്മാനുമാ രണവേദിയിൽ

18-1-1938

(അപൂർണ്ണം)


30.
എന്നെയോർത്തോർത്തു കേഴുകയാണാ-
ക്കണ്മണി കഷ്ടമിപ്പൊഴും.
ഇല്ലവളുടെ ജീവിതത്തിങ്ക-
ലല്ലലറ്റൊരു മാത്രയും.
ദുർവിധിയവൾക്കേകിയെന്തിനോ
സർവ്വനേരവും സങ്കടം.
മുഗ്ദ്ധമാലതീലോലസൂനംപോൽ
ശുദ്ധമായൊരാ മാനസം
ചിന്തയിൽ വെന്തിടുന്നതോർക്കുമ്പോൾ
നൊന്തിടുന്നിതെൻ ചിത്തവും.
സന്തതമേവം സന്തപിക്കുവാ-
നെന്തിനു കൂട്ടിമുട്ടി നാം ?
കണ്ണുനീർക്കടലിങ്കൽ ഞങ്ങളെ-
ക്കർമ്മബന്ധമേ മുക്കി നീ.

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/20&oldid=174159" എന്ന താളിൽനിന്ന് ശേഖരിച്ചത്