ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു കത്ത്

രിശുദ്ധസൗഹൃദപൂരം-പൂണ്ടു
പരിചിൽ നിൻലേഖനസാരം.
മമ ചിത്തഭൃംഗം നുകർന്നു-ചിന്താ-
മലരണിത്തോപ്പിൽപ്പറന്നു.
പരിപൂതസ്നേഹമരന്ദം-പൂശി
പരിമളം വീശിയമന്ദം
തവ രമ്യലേഖനസൂനം-കാവ്യ-
തരളതയാലാകമാനം.
ഹൃദയം കവർന്നു ലസിപ്പൂ-ജീവൻ
മദഭരം മന്ദഹസിപ്പൂ!
അനുപദസാന്ത്വനസാന്ദ്രം-അതെ-
ന്തനവദ്യനിർവാണകേന്ദ്രം!
അതിനിതാ നല്കുന്നേനാദ്യം-ഞാനെ-
ന്നനുമോദനാർദ്രാഭിവാദ്യം!

പരമാർത്ഥസ്നേഹത്തിൻ സത്തേ!-വെല്ക
കരുണതൻ ചെന്തളിർത്തൊത്തേ!
സതതം. ഞാൻ താവകമിത്രം-നീയെൻ-
സമുചിതവാത്സല്യപാത്രം!
തണൽവിരിച്ചത്യനുകൂലം-ശാന്തി
തളിരിട്ടുനില്ക്കുമിക്കാലം.
അതിനുടെ ചോട്ടിലിരിക്കാം-നമു-
ക്കതുമിതുമോതി രസിക്കാം!
അണിയാം വിവിധപ്രതാപം-പക്ഷേ,
ക്ഷണികമിജ്ജീവിതദീപം.
വിരലുകൊണ്ടെന്നാലും തൊട്ടാൽ-പൊള്ളു-
മിരുളാണതെങ്ങാനും കെട്ടാൽ.
നിലനില്ക്കുമസ്വല്പകാലം-പക്ഷേ,
വിലസുമതുജ്ജ്വലശ്രീലം.
കരിപിടിപ്പിക്കായ്ക ലേശം- അതിൻ
കനകപ്രഫുല്ലപ്രകാശം!

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/32&oldid=174172" എന്ന താളിൽനിന്ന് ശേഖരിച്ചത്