ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്തുംഗമാം കൊടുമ്പാറയെ നേരിട്ടു
കുത്തുപിടിച്ചു കൂത്താടിസ്സകൗതുകം
ഖേലനലോലനായ് മേവും ഗജത്തിനെ-
പ്പോലെ കണ്ടാനൊരു കാളമേഘത്തിനെ.
കാമിതോൽപാദനകാരണമാകുമാ-
ക്കാർമുകിൽപ്പൂൺപിന്റെ മുന്നിലെ,മ്മട്ടിലോ
വിസ്തംഭിതാത്മബാഷ്പാർദ്രനായാർത്തനായ്
വിത്തേശ്വരൻതന്നനുചരനാമവൻ
ചിന്തയിലാണ്ടുകൊണ്ടേറെനേരം മനം
നൊന്തുനൊന്തങ്ങനെ നോക്കിനിന്നീടിനാൻ.
കേവലം കാർമുകിൽ കാൺകെപ്പകർന്നുപോം
ഭാവം മനസ്സിൽ സുഖികൾക്കുപോലുമേ;
ഓമൽപ്രിയാശ്ലേഷസക്തനാം ദൂരസ്ഥ-
കാമുകൻതൻ കഥ പിന്നെയെന്തോതുവാൻ?

(അപൂർണ്ണം)


3-1-1941




42
മഹിതസേവനമന്ദാരദാരുവിൻ
മലർവിരിച്ച മരതകച്ഛായയിൽ
അവശലോകത്തെയാനയിച്ചാനയി-
ച്ചവധിയില്ലാത്ത ശാന്തിയേകി സ്വയം
അനുദിനം മാനവോൽക്കർഷപൂർത്തിത-
ന്നടിയുറപ്പിനായർപ്പിച്ചു ജീവിതം
വിലസുമുജ്ജ്വലനായകതാരക-
വിമലഹീരമേ, നീണാൾ ജയിക്ക നീ!

വിവിധഭാവന തട്ടിയുണർത്തുമീ-
നവസുമംഗളഷഷ്ടിപൂർത്ത്യുത്സവം,
ജനിതമോദം നവോൽക്കൃഷ്ടംജീവിത-
ജയപതാക പറത്തിടട്ടെന്നുമേ!
പരിചരിച്ചിടട്ടങ്ങയെസ്സന്തതം
പരമസൗഭാഗ്യപൂർത്തികൾ മേല്ക്കുമേൽ!
(മന്നത്തു പത്മനാഭപിള്ളയുടെ ഷഷ്ട്യബ്ദപൂർത്തി സംബന്ധിച്ചു കൈനിക്കര കുമാരപിള്ളയുടെ അപേക്ഷപ്രകാരം, എറണാകുളം മഹാരാജകീയകലാശാലയിൽ പഠിക്കുമ്പോൾ എഴുതിക്കൊടുത്ത മംഗളാശംസ)

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/34&oldid=174174" എന്ന താളിൽനിന്ന് ശേഖരിച്ചത്