ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതുവരെ നേരിട്ടവിടുത്തെക്കാണാ-
നിടയാവാതേവം കഴികിലും
ഒരു വിശ്വാസത്തിൻ സുഖസമാശ്വാസ-
പരിമളമെന്നെപ്പുണരുന്നു.

24-4-1935




12
നീരദങ്ങൾ നിറഞ്ഞു നിർമ്മല
നീലവാനിടം മൂടവേ
ജീവനായകാ, ഞാനിതാ നിന്നു
കേണിടുകയാണെന്തിനോ !
അസ്തമിച്ചിതെൻവാസര ,മിരു-
ളെത്തിയെന്മുന്നിലൊക്കെയും
ഇല്ലൊരു കൊച്ചുതാരകപോലു-
മല്ലിനെന്നെ നയിക്കുവാൻ.
താവകക്ഷേത്രം തേടിയേകയാ-
യീവഴിക്കൊക്കെപ്പോന്നു ഞാൻ.
ആവതില്ലിനിപ്പിന്മടങ്ങാനും
കേവലം നിസ്സഹായ ഞാൻ !

നാലുപാടുമിരച്ചുയർന്നപോയ്
ഘോരമാരുതഗർജ്ജനം
തമ്മിലാഞ്ഞടിച്ചാർത്തു കൂകുന്നു
വന്മരങ്ങളെല്ലാടവും
ചിന്നിമിന്നിപ്പുളഞ്ഞു പായുന്നു
മിന്നൽവല്ലിപ്പടർപ്പുകൾ.

1-10-1932





13
കുയിലിണ പാടിത്തളർന്നുറങ്ങും
കുളിരണിവല്ലിക്കുടിലിനുള്ളിൽ
അവളൊരുമിച്ചാ വസന്തരാവ-
ലവഗതാതങ്കം ഞാൻ വാണിരുന്നു.
അനുപമരംഗമതെന്തുകൊണ്ടു-
മനഘനിർവ്വാണദമായിരുന്നു.
ഭുവനമറിയാതടുത്ത രണ്ടു
നവയൌവനങ്ങളന്നൊത്തുചേർന്നു.

25-10-1933
"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/8&oldid=174181" എന്ന താളിൽനിന്ന് ശേഖരിച്ചത്