താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/125

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അയാളുടെ സങ്കോചങ്ങൾ ഒതുങ്ങിയിരിക്കും; അപ്പോഴേക്കും, അയാൾ, നോക്കുകൊണ്ടോ വാക്കുകൊണ്ടോ, സന്ദ്രഷ്ടാവിന്റെ 'പണിക്കോപ്പു'കൾ ഉപയോഗപ്പെടുത്തിക്കൊൾവാൻ സമ്മതിച്ചു എന്നു വരാം. എന്നാൽ പിന്നെ കാണുന്നതും കേൾക്കുന്നതുമൊക്കെ ശരിയായിട്ടും വിട്ടുവീഴ്ചകൂടാതെയും കുറിച്ചെടുത്തുകൊള്ളണം. കടലാസും പെൻസിലും ഉപയോഗപ്പെടുത്തുന്നത് വിഹിതമല്ലെന്നിരിക്കിൽ, സന്ദ്രഷ്ടാവിനു എല്ലാ സംഗതികളും ഓർമ്മയിൽ ശേഖരിച്ചുവെച്ചുകൊള്ളുകയല്ലാതെ ഗത്യന്തരമില്ല. ഏതായാലും, ഏകാഗ്രചിത്തന്മാരായിരുന്നു ഓർമ്മശക്തിയെ പോഷിപ്പിച്ചിട്ടുള്ളവരാണ് സന്ദർശനവിവരങ്ങൾ എഴുതുന്നതിൽ അധികം സമർത്ഥന്മാരായിത്തീരുന്നത്.


2. കഥയെഴുത്ത്

കല്പിതകഥകൾ വർത്തമാനപത്രങ്ങളിലും മാസികാപുസ്തകങ്ങളിലും സാധാരണമായി ചേർത്തുവരുന്നുണ്ട്. ഇവയിൽവെച്ച്, വർത്തമാനപത്രങ്ങളിൽ കാണാറുള്ള കഥകൾ പ്രായേണ ചെറിയവയും അതതു ലക്കങ്ങളിൽതന്നേ കഴിയുന്നവയുമാകുന്നു; മാസിക പുസ്തകങ്ങളിൽ ഇത്തരം ചെറിയ കഥകൾ ചേർക്കുന്നുണ്ടെങ്കിലും, മുഖ്യമായുള്ളത് ഖണ്ഡശഃപ്രകടീകരിക്കുന്ന വലിയ കഥകളാണ്. എങ്ങനെയായാലും, കല്പിത കഥയെഴുത്തു സാഹിത്യശാസ്ത്രവിഷയത്തിൽ ഉൾപ്പെടുന്നതല്ലാതെ, വാസ്തവത്തിൽ, വൃത്താന്തപത്രപ്രവർത്തനത്തിൽ ഉൾപ്പെടുന്നവകയല്ല എന്നിരിക്കിലും, പത്രങ്ങളിൽ കഥകളെഴുതുന്ന നടപ്പ് പ്രബലപ്പെട്ടുവന്നിരിക്കകൊണ്ട്, ഈ വിഷയത്തെപ്പറ്റി ചില സംഗതികൾ എടുത്തുപറയേണ്ടതായിട്ടുണ്ട്.

ഒരു ചെറിയ കല്പിതകഥ എഴുതി ഫലിപ്പിക്കുവാൻ ആർക്കും കഴിയും എന്നു വിചാരിക്കേണ്ട. അതിന്നു, വിശേഷമായ ഒരു മനോധർമ്മം, കല്പനാശക്തി, ഇതിന്നു പുറമെ, തന്റെ കൈക്കലുള്ള വിഷയത്തെ ഉചിതരൂപത്തിൽ വാർത്തൊഴിക്കുന്നതിനുള്ള കൈത്തഴക്കം,-ഇവ കഥയെഴുത്തുകാരനു സിദ്ധിച്ചിരിക്കണം. കഥയിൽ മുഖ്യമായി വേണ്ടത്, ഇംഗ്ലീഷിൽ പ്ലോട്ട് എന്നു പറയുന്ന, വസ്തുരചനം ആകുന്നു; ഇതു മനസ്സുകൊണ്ട്