ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2 ശതമുഖരാമായണം.


ഇങ്ങനേ ശതാനന്ദൻതന്നുടേ ചോദ്യംകേട്ടു
തിങ്ങീടും പ്രീതിയോടേ വസിഷ്ഠനരുൾചെയ്തു
മംഗലപ്രദം സീതാവിജയം പൂൎണ്ണാനന്ദം
സംഗനാശനകരം കൈവല്യപ്രദമല്ലോ.
കൊന്നിതു ദശാനനൻതന്നെ രാഘവൻ പിന്നെ-
ക്കൊന്നിതു ശതാനനൻതന്നെയും സീതാദേവി.
വന്നിതാനന്ദമതുകാരണം പ്രപഞ്ചത്തി-
ന്നിന്നതു കേട്ടുകൊൾക ചൊല്ലുവൻ ചുരുക്കിഞാൻ.
 പങ്‌ക്തിസ്യന്ദനനൃപനന്ദനനായ രാമൻ
പങ്‌ക്തികന്ധരൻതന്നെക്കൊന്നതിനനന്തരം
ഭാനുനന്ദനമുഖ്യവാനരപ്പടയോടും
ജാനകീദേവിയോടും ലക്ഷ്മണനോടുംകൂടി
ഭക്തനാം നക്തഞ്ചരശ്രേഷ്ഠനാം വിഭീഷണൻ
ശക്തനാം ജഗൽപ്രാണപുത്രനഞ്ജനാപുത്രൻ
തന്നോടും ലഘുതരം പുഷ്പകംകരയേറി
ച്ചെന്നയോദ്ധ്യയുംപുക്കു വസിച്ചു സന്തുഷ്ടനായ്
അഭിഷേകവും കഴിഞ്ഞാസ്ഥാനത്തിങ്കലാമ്മാ-
റഭിമാനേന വസിഷ്ഠാദിതാപസരോടും
രത്നശോഭിതമായ സുവൎണ്ണസിംഹാസനേ
പത്നിയേ-വാമോത്സംഗേ ചേൎത്തിരുന്നരുളുമ്പോൾ
അംഭോജേക്ഷണനോടു രാക്ഷസോൽപത്തിയെല്ലാം
കംഭസംഭവനരുൾചെയ്തു കേട്ടൊരുശേഷം
രാവണവൃത്താന്തവും തൽസുതൻ മേഘനാദൻ
ദേവേന്ദ്രൻതന്നെപ്പോരിൽ ബന്ധിച്ച ശൌൎയ്യങ്ങളും
കേട്ടുവിസ്മയം പൂണ്ടു മരുവീടിനനേരം
കേട്ടിതു മേൽഭാഗത്തു നിന്നശരീരിവാക്യം.
"എത്രയുംപരാക്രമിയാകിയ ദശാസ്യനേ
യുദ്ധേ നീ വധിച്ചതുകൊണ്ടു സന്തോഷിക്കേണ്ട
ത്രൈലോക്യഭയങ്കരനാകിയ ശതമുഖൻ;
പൌലസ്ത്യനവനുടെ കാൽനഖത്തിനുപോരാ!
ശോകഭീതികളേതുംകൂടാതേ സുഖിച്ചവൻ
ശാകദ്വീപത്തിൻമദ്ധ്യേ വാഴുന്നിതനാരതം.
ദധിസാഗരപരിവേഷ്ടിതമായാപുരേ

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/2&oldid=174378" എന്ന താളിൽനിന്ന് ശേഖരിച്ചത്