ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശതമുഖരാമായണം

ജാനകിയോടുംകൂടെക്കണ്ടു ദേവാദികളും
അംഭോജാസനൻമുൻപായുള്ള താപസന്മാരു-
മംഭോജാക്ഷനെസ്തുതിച്ചീടിനാർ ഭക്തിയോടേ.
രാഘവാജ്‌ഞയാ പരിതാപവുമകന്നവ-
രാകുലം തീൎന്നു നിജമന്ദിരമകം‌പുക്കാർ.
 രാമനുമായോധേനേ മരിച്ച ജനങ്ങളേ
വാമനേത്രംകൊണ്ടു ജീവിപ്പിച്ചു യാഥാസുഖം
സുഗ്രീവവിഭീഷണന്മാരായിട്ടുള്ള
മൎക്കടപ്രവരരും രാക്ഷസവീരന്മാരും
ജാനകീദേവിതാനും സോദരവീരന്മാരും
മാനവശ്രേഷ്ഠൻ കൌസല്യാത്മജൻ രാമഭദ്രൻ
വാനരശ്രേഷ്ഠനായ വാഹനത്തിന്മേലേറി-
ക്കാനനഗിരിയുതദ്വീപസാഗരങ്ങളും
പിന്നിട്ടു മഹാമേരുതന്നുടേ പാൎശ്വത്തിങ്കൽ
വന്നുനിന്നരുളുമ്പോൾ വന്നോരുസന്തോഷത്താൽ
വിണ്ണവലെല്ലാവരും പൂജിച്ചു ഭക്തിയോടേ
പിന്നെക്കൈലാസമായ ശങ്കരലായം പുക്കു
താരകാധീശകലാശേഖരൻ മഹേശ്വരൻ
താരകബ്രഹ്മമായ രാമനാഥനെക്കണ്ടു
താരകാരാതിമുഖ്യപരിചാരകസമം
താരകാധീശമുഖിയായ പാൎവതിയോടും.
ഹാടകേശ്വരനായ പരമേശ്വരൻ ഭക്ത്യാ
താടകാരാതിതന്നെസ്സം‌പ്രാൎത്ഥിച്ചരുളിനാൻ
സ്ഫാടികമണിമയമന്ദിരം പ്രവേശിപ്പാൻ;
ഗാഢകൌതുകത്തോടുമന്നേരം രഘുനാഥൻ
മാരുതികഴുത്തിങ്കൽനിന്നവതാരംചെയ്തു
മാരസുന്ദരൻ മരുദാത്മജൻ കരതല-
മാലംബ്യ ക്ഷിതിതലന്തന്നിൽനിന്നരുളുമ്പോൾ
കാലം വൈകാതെ കൊണ്ടുചെന്നിതു സുഗ്രീവനും
മാണിക്യമയമായ പാദുകാദ്വിതയവും.
മാനിച്ചു പാദേ ചേൎത്തു മന്ദവിന്ന്യാസത്തോടും
ജാനകീദേവിയോടും സോദരന്മാരോടുമ-
ക്കൌണപകുലശ്രേഷഠനാം വിഭീഷണനോടും

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/20&oldid=174379" എന്ന താളിൽനിന്ന് ശേഖരിച്ചത്