ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6

ശതമുഖരാമായണം


ഉത്തമാംഗേന വഹിച്ചാനവൻ പുരു-
ഷോത്തമവാക്യം മുദാ ഭക്തിപൂൎവ്വകം.
രാക്ഷസകാലനാം മാരുതിയും മധു-
രാക്ഷരവാചാ തൊഴുതു ചൊല്ലീടിനാൻ.
"അൎണ്ണോജലോചന! ചൊല്‌വനുപായമൊ-
ന്നൎണ്ണവദ്വീപങ്ങളെക്കടന്നീടുവാൻ
ബാഹുജവീര! ഭവാനെഴുന്നള്ളുവാൻ
വാഹനമാകുന്നതുമടിയേനല്ലോ.
രാവണനിഗ്രഹത്തിന്നെഴുന്നള്ളുവാൻ
കേവലം വാഹനമായതു ഞാനല്ലോ.
വൻകടലൊക്കെക്കടന്നീടുവാൻ തവ
കിങ്കരനായടിയനുണ്ടതിദ്രതം.
ശങ്കാവിഹീനം കഴുത്തിൽകരേറുക
പങ്കജലോചന! പാൎക്കരുതൊട്ടുമേ!"
എന്നതുകേട്ടരുൾചെയ്തിതു രാഘവൻ
"എന്നുടെയാത്രയ്ക്കുപായമതുണ്ടല്ലോ
ഇക്ഷ്വാകുവംശജാതന്മാൎക്കു സേനയു-
മക്ഷേൗഹിണിയുണ്ടറുപത്തിമൂന്നെടോ.
വെള്ളംകണക്കെപ്പരന്നിരുപത്തൊന്നു-
വെള്ളം പടയുണ്ടു സുഗ്രീവവീരനും,
രക്ഷോബലവും വിഭീഷണവീരനും
ലക്ഷ്മണൻ‌താനും ഭരതനും തമ്പിയും
ലക്ഷ്മീസമാനയാം ജാനകീദേവിയും
ലക്ഷത്രയം മിഥിലാധിപസേനയും
എന്നോടു കൂടവേ പോരുമെല്ലാവരു-
മെന്നാലവരെക്കടത്തുന്നതെങ്ങനെ?"
 ഇംഗിതങ്ങൾ കവിപുംഗവനന്നേരം
മംഗലവാചാ തൊഴുതു ചൊല്ലീടിനാൻ.
എങ്ങനേയെന്നരുൾചെയ്യുന്നതെന്തിദ-
മിങ്ങടിയേനിരിക്കെജ്ജഗതീപതെ!
ഏരേഴുലോകവുമാശു ലോകാലോക-
ഭൂരിധരാധരത്തോടുമെടുത്തു ഞാൻ
കൊണ്ടുപോവാൻ തിരുവുള്ളമെന്നെക്കുറി-
ച്ചുണ്ടെങ്കിൽ, ലെന്തിതുചൊല്ലി വിഷാദിപ്പാൻ?

"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/6&oldid=174390" എന്ന താളിൽനിന്ന് ശേഖരിച്ചത്