ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുടികൾ തങ്ങളിൽ, ച്ചടുചടെത്തട്ടി-
യുടയുമാ, റുമ്പർ തിരുമുൻപിൽ
വടികളായ് വീണു പൊടികൾ ചൂടിടു-
മടിമലരിണ- ഭഗവാനേ!        107        (ശരണമയ്യപ്പാ)

കഴൽ പണിഞ്ഞീടും നരർതന്നുള്ളിൽനി-
ന്നൊഴിയും കൂരിരുൾനിര തിങ്ങി
ചുഴലവേ തൊഴും വടിവെഴും ചേല
തഴുകുവോരര- ഭഗവാനേ!        108        (ശരണമയ്യപ്പാ)

മഴവില്ലിന്നു, മാൺമയിലിൻ പീലിക്കും
പിഴ മുഴുപ്പിച്ചു പലമട്ടിൽ
മിഴി കവർന്നിടും മണിയണിപ്പുഴ-
യൊഴുകും മാറിടും- ഭഗവാനേ!        109        (ശരണമയ്യപ്പാ)

വനതലത്തിലേ മൃഗഭയം തീർത്തു
മുനിജനങ്ങൾതന്നഴൽ പോക്കാൻ
കണയും വില്ലുമായ്ത്തിരുനായാട്ടിനു
തുണനില്‌ക്കും കൈകൾ - ഭഗവാനേ!        110        (ശരണമയ്യപ്പാ)

ഒഴിയെഴുന്നപൽക്കൂറുമൊഴികൾ വി-
ട്ടിളകിച്ചെഞ്ചൊടിമലരിങ്കൽ
വിളയും തേൻ നുകർന്നിനിമയാർന്നെത്തും
കുളിവെൺപുഞ്ചിരി- ഭഗവാനേ!        111        (ശരണമയ്യപ്പാ)

കരുണയെന്നപേർ കലരും വിൺപുഴ-
യ്ക്കുറവയായ് ലോകമഖിലവും
കുറവറക്കാത്തു പരിലസിച്ചിടും
തിരുമിഴി രണ്ടും- ഭഗവാനേ!        112        (ശരണമയ്യപ്പാ)

നിറമതിയൊടു പടവെട്ടിപട്ടു-
പരിവട്ടം കൊണ്ടതിരുമുഖം
കരളിൽ വണ്ടിണ്ടയ്ക്കിടർവളർത്തിടും
പുരികുഴൽത്തഴ- ഭഗവാനേ!        113        (ശരണമയ്യപ്പാ)

മുടിയിൽക്കട്ടിപ്പൊൻമുകുടം; പീഠത്തി-
ന്നടിയിൽ നൽച്ചെന്നീർമടുമലർ;
ഇടയിലിത്തരമവിടത്തേപ്പൂമെയ്
വടിവിൽ മിന്നുന്നു-ഭഗവാനേ!        114        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/18&oldid=174403" എന്ന താളിൽനിന്ന് ശേഖരിച്ചത്