ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രചോദനത്തിന്റെ മറ്റൊരാഗമമാർഗ്ഗം

ചിലപ്പോൾ മറ്റൊരു രീതിയിലും പ്രചോദനം സംഭവിക്കാം. ഒരു കവിത വായിക്കുമ്പോൾ അതിലെ ഒരു വരി പെട്ടെന്നു ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു. ഉത്തരക്ഷണത്തിൽ മുൻപു വിവരിച്ചവിധം ഒരു മിന്നൽ ഉത്ഭവിക്കുകയുണ്ടായി. പലപ്പോഴും എനിക്കനുഭവപ്പെട്ടിട്ടുള്ള ഒരു പരമാർത്ഥമാണിത്. ഉദാഹരണത്തിനായി ഒരു സംഭവം മാത്രം ഇവിടെ എടുത്തുകാണിക്കാം..

ബൈറൺന്റെ കൃതികൾ പലപ്പോഴും ഞാൻ വായിച്ചു രസിക്കാറുണ്ട്. എന്നാൽ മുൻപു മൂന്നുനാലു പ്രാവശ്യം വായിച്ചപ്പോഴൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ലാത്തവിധം, ഒരുദിവസം സായാഹ്നത്തിൽ Isles of Greece എന്ന കൃതിയിലെ,

Fill high the bowl with Samian wine!

Our virgins dance beneath the shade-

I see their glorious black eyes shine;

But gazing on each glowing maid,

My own the burning tear-drop laves,

To think such breasts must suckle slaves!

എന്നീ വരികൾ- വിശേഷിച്ചും അവസാനത്തെ ഒരീരടി- എന്റെ ഹൃദയത്തിൽ എന്തെന്നില്ലാത്തവിധം സ്പർശിക്കുകയും അവിടെ ചില തരംഗങ്ങൾ സഞ്ജനിക്കുകയും ചെയ്തു. അപ്പോൾ സംഭവിച്ച ആ വികാരവിക്ഷോഭം അല്പാല്പമായി ശാന്തപ്പെടുകയും, ആ പ്രശാന്തതയിൽ, അതിനെക്കുറിച്ചുള്ള അനുസ്മരണയുടെ ഫലമായി, അഭിനവമായ ഒരു ചിന്താപ്രവാഹം എന്നിൽനിന്നു സമുല്പന്നമാവുകയും ചെയ്തു. അതിനെ സ്വതന്ത്രമായി, സ്വച്ഛന്ദമായി, എന്റെ തൂലിക പകർത്തിക്കാട്ടിയിട്ടുള്ളതാണ് 'ആ കൊടുങ്കാറ്റ്'. എന്റെ പല സുഹൃർത്തുക്കളോടും ഞാനിക്കാര്യം പറഞ്ഞിട്ടുണ്ട്. എനിക്കു പ്രചോദനം തന്ന ബൈറൺന്റെ വരികൾ എന്റെ കാവ്യത്തിൽ ഈ രൂപത്തിൽ കടന്നു കൂടി....


ഭാവശുദ്ധകളെന്ന കീർത്തിമുദ്രയും ചാർത്തി-
ബ്ഭാരതാംഗനകളേ, ഞെളിയുന്നല്ലോ നിങ്ങൾ!
സീതയും, സാവിത്രിയും, ഭാമയും ഞങ്ങൾക്കുണ്ടെ-
ന്നോതിയാൽ കഴിഞ്ഞെന്നോ, നിങ്ങൾ തൻ സമാധാനം?
അക്കടങ്കഥ പേർത്തുമിന്നയവിറക്കിയാ-
ലുൽക്കർഷമായെന്നാണോ നിങ്ങൾതന്നഭിമാനം?


മാമരത്തണലത്തു വട്ടമിട്ടേവം നിന്നു
മാവേലിപ്പാട്ടും പാടി കൈകൊട്ടിക്കളിക്കുമ്പോൾ;
മന്മഥൻ മഷിതേച്ചമട്ടെഴും നീലോജ്ജ്വല-
ക്കണ്മുന മിന്നൽപ്പിണരോരോന്നായെറിയുമ്പോൾ;

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/12&oldid=174542" എന്ന താളിൽനിന്ന് ശേഖരിച്ചത്