ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരീസ് അനന്തരം ട്രോയിയിലേക്കുതന്നെ മടങ്ങിപ്പോരികയും അവിടെവച്ചു മരിക്കുകയും ചെയ്തു. പെട്ടെന്ന് ഈനോൺ പശ്ചാത്താപത്തിനധീനയായിത്തീർന്നു. അവൾ കഴിയുന്നതും വേഗത്തിൽ മുറിവുകൾ മാറ്റുവാനായി പാരീസിന്റെ പുറകെ പുറപ്പെട്ടു. എന്നാൽ സമയം വൈകിപ്പോയി. അവൾ വന്നപ്പോഴേക്കും പാരീസ് മരിച്ചിരുന്നു. ഈനോണിന് ഇതു സഹിച്ചില്ല. ദുസ്സഹമായ ഹൃദയവേദനയോടെ അവൾ ഉടൻതന്നെ കെട്ടിഞാന്ന് ആത്മഹത്യചെയ്തു.

ഇതാണ് ഹോമറിന്റെ ഗ്രന്ഥത്തിൽ ഉള്ള കഥ.

ടെന്നിസൺന്റെ ഈനോൺ

മേൽപ്രസ്താവിച്ച കഥയിൽനിന്നും ഒരുഭാഗം മാത്രമേ ടെന്നിസൺ സ്വീകരിച്ചിട്ടുള്ളു. വിരഹാകുലയായ ഈനോണിനെക്കൊണ്ട് നാടകീയമായ രീതിയിൽ ടെന്നിസൺ ആ വിരഹത്തിനു കാരണമായിത്തീർന്ന സംഭവങ്ങളെ വിസ്തരിപ്പിക്കുകയാണ് ചെയ്യുന്നത്. 'ഐഡ്' മലയുടെ ഒരു താഴ്വരയിൽ- പ്രണയസാന്ദ്രങ്ങളായ അനേകമനേകം നിർവാണരംഗങ്ങൾക്ക് ഒരുകാലത്തു തനിക്കും തന്റെ പ്രാണേശ്വരനും അങ്കമൊരുക്കിത്തന്ന അതേ താഴ്വരയിൽ- അവൾ എത്തുന്നു. ആ ഗിരിദേവതയെ അഭിസംബോധനചെയ്ത് ദുരന്തമായ തന്റെ ജീവിതകഥ തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ടു പറഞ്ഞു കേൾപ്പിക്കുന്നു.


സുധാംഗദയിലെ മാറ്റങ്ങൾ

1.ഹിമാലയം (ഐഡ്)

'ഐഡി'നു പകരം ഹിമവൽത്തടങ്ങളാണ് ഈ കൃതിയിൽ ഞാൻ ചിത്രീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങൾ യക്ഷചാരണഗന്ധർവാദികളാകയാൽ അവരുടെ ആവാസസ്ഥാനമെന്നു നൂറ്റാണ്ടുകളായി ഭാരതീയർ സങ്കല്പിച്ചുപോരുന്ന ഹിമാലയത്തെ സ്വീകരിച്ചതിൽ അനൗചിത്യമുണ്ടായിരിക്കുകയില്ലല്ലോ. അതുപോലെതന്നെ മലയ്ക്കു പകരം, ഗംഗാനദിയെയാണ് സുധാംഗദ അഭിസംബോധനചെയ്തു വിലപിക്കുന്നത്. പിരണീസ് പർവ്വതപംക്തികളുടെ, ഫ്രാൻസിലേക്ക് ഇറങ്ങിക്കിടക്കുന്ന കാട്ടെറെറ്റ് മലഞ്ചെരിവിലിരുന്നാണ് ടെന്നിസൺ 'ഈനോൺ' എന്ന കൃതിയുടെ ഒരു വലിയ ഭാഗം എഴുതിയിട്ടുള്ളത്. എനിക്കിങ്ങനെയുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് എന്റെ കൊച്ചനുജത്തിയായ 'ഇന്ദിര'യുടെ കൊഞ്ചിക്കുഴഞ്ഞുകൊണ്ടുള്ള അർത്ഥമില്ലാത്ത ആയിരം ചോദ്യങ്ങൾക്കു സമാധാനം പറഞ്ഞുകൊണ്ട് ഏകാന്തത ഒരിക്കലും കാൽകുത്തിയിട്ടില്ലാത്ത എന്റെ ഭവനത്തിലിരുന്നാണ് എന്റെ സുധാംഗദയുടെ സൃഷ്ടി. ശരിയായ 'മല' എന്നു പറയുന്ന വസ്തു ഞാൻ ഒരിക്കൽ കണ്ടിട്ടുള്ളത് ശബരിക്കു പോയപ്പോഴും,

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/31&oldid=174563" എന്ന താളിൽനിന്ന് ശേഖരിച്ചത്