ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൂരെ,യക്കാണുന്ന കുന്നുകൾക്കപ്പുറ-
ത്താരണ്യകുഞ്ജത്തിലൊന്നിലേതെങ്കിലും;
കാണാൻകഴിഞ്ഞേക്കു,മിക്കലഹങ്ങൾക്കു
കാരണക്കാരിയാം മാദ്രികായക്ഷിയെ.
അന്നു, വെറുതെയാ വൈശ്രവണാലയം-
തന്നിൽ, വിളിക്കാതെ ചെന്നുകേറി, സ്വയം,
ഇക്കലാപത്തിൻ കതിനകൊളുത്തിയ
കത്തിജ്ജ്വലിക്കുന്ന തീക്കൊള്ളിയാണവൾ!
ഇല്ല,യെന്നെങ്കിലും കണ്ടുമുട്ടാതിരി-
ക്കില്ല,ക്കനിവറ്റ കാളസർപ്പത്തെ ഞാൻ!-
എന്നിട്ടുവേണ,മെനിക്കു,വിറക്കൊണ്ടു-
നി,ന്നാ മുഖത്തു രണ്ടാട്ടുകൊടുക്കുവാൻ!
എങ്കിലേ, കെട്ടൊന്നടങ്ങുകയുള്ളു ചെ-
റ്റെൻകരൾക്കൊമ്പിലെക്കോപദാവാനലൻ.

അൻപാർന്നു പേർത്തതും, മരിപ്പതിൻമുമ്പു ഞാ-
നംബികേ, നീ,യെൻമൊഴിയൊന്നു കേൾക്കണേ!
പച്ചപിടിച്ചൊരിക്കുന്നിൻചുവട്ടിലി,ലി-
പ്പച്ചപ്പുതപ്പിട്ട താഴ്വരത്താഴയിൽ;
എന്തിനീ, ക്കല്ലി, ലതേ, മഞ്ഞുതുള്ളികൾ
ചിന്തുമിക്കല്ലിലിരുന്നുകൊണ്ടങ്ങനെ;
ഒന്നുപോ,ലായിരം പ്രേമപ്രതിജ്ഞക-
ളെന്നോടു ചെയ്തിരിക്കുന്നു, മദ്വല്ലഭൻ!
ലജ്ജിച്ചടുത്തിരിക്കുന്നൊരെൻ കൈത്തല-
പ്പൊൽത്തളിർ മന്ദമുയർത്തിപ്പിടി,ച്ചതിൽ;
സദ്രസ,മെത്രസുരഭിലചുംബനം
മുദ്രണം ചെയ്തില്ല മജ്ജീവനായകൻ!!!
എന്നപോ,ലായതി,ലെത്ര കണ്ണീർകണം
ചിന്നിയിട്ടില്ല, മൽപ്രാണപ്രിയതമൻ!
ആ നല്ലകാല, മവതരിപ്പിച്ചിത-
ന്നാനന്ദബാഷ്പകണങ്ങണെ, നിങ്ങളെ!
നിങ്ങളും മാഞ്ഞുപോ, യാ നല്ലകാലവു-
മിങ്ങിനിക്കിട്ടാത്തമട്ടിൽ, പറന്നുപോയ്!
ഹന്ത, ഞാനിന്നു തൂകുന്നതോ?-മന്മനം
വെന്തുരുകും തുടു കണ്ണീർകണികകൾ!
എന്തന്തരം!- കഷ്ട, മോർക്കാനരുതെനി-
ക്കെന്തു ചെയ്യാം?- ഹതഭാഗ്യയായ്പ്പോയി, ഞാൻ!
നാനാനുഭൂതികൾക്കേകസങ്കേതമാം
നാകമേ,നീയെന്നെ നോക്കുന്നതെങ്ങനെ?

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/52&oldid=174586" എന്ന താളിൽനിന്ന് ശേഖരിച്ചത്