ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആദർശവും യാഥാർത്ഥ്യവും


യിലൊരംശമെങ്കിലും നാം കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. പ്രകൃതിക്കും നമുക്കും ഇടയ്ക്ക്, എന്നുവേണ്ട നമ്മുടെ ബോധത്തിനും ഇടയ്ക്ക് ഒരു യവനികയുണ്ട്. സാധാരണമനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ യവനിക കട്ടിയുള്ളതും തന്നിമിത്തം കാഴ്ച തടയുന്നതുമാണ്. എന്നാൽ കലാകാരന്റെയും കവിയുടെയും ദൃഷ്ടിയിൽ ഈ യവനിക അതിലോലവും, തന്നിമിത്തം കാഴ്ചയ്ക്കു പ്രതിബന്ധമാകാത്തതുമാകുന്നു. ഏതു ഗന്ധർവ്വനാണ് ഈ യവനിക നെയ്തുണ്ടാക്കിയത് ? അനുകമ്പയോ വിദ്വേഷമോ അങ്ങനെ ചെയ്യുവാൻ പ്രേരകമായത് ? നമുക്ക് ആദ്യമായി വേണ്ടത് ജീവിക്കുകയാണ്. ജീവിക്കണമെങ്കിൽ ആവശ്യങ്ങളോടു ബന്ധിപ്പിച്ചു ഗ്രഹിക്കണം. ജീവിതം പ്രവൃത്തിയാണ്‌. വസ്തുക്കളുടെ പ്രായോഗികവശം മാത്രം സ്വീകരിക്കുകയും അവയ്ക്കനുരൂപമായി പ്രത്യാഘതങ്ങളുണ്ടാവുകയും ചെയ്യുകയെന്നതാണ് ജീവിതം. മറ്റു വശങ്ങളെല്ലാം തിരോഭവിക്കുകയോ അല്ലെങ്കിൽ അസ്പഷ്ടവും അശ്രദ്ധേയവും ആയിത്തീരുകയോ ചെയ്യണം. ഞാൻ നോക്കുന്നു: ഞാൻ കാണുന്നുവെന്നാണ് എന്റെ വിചാരം; ഞാൻ എന്നെത്തന്നെ പരിശോധിക്കുന്നു. എന്റെ ഹൃദയത്തിന്റെ അഗാധതലങ്ങൾ പോലും ഞാൻ പാരായണം ചെയ്യുന്നുവെന്നാണ് എന്റെ വിചാരം. പക്ഷെ, ബാഹ്യലോകത്തെക്കുറിച്ച് ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നത്, എന്റെ ജീവിതത്തെ നയിക്കുവാൻ മാത്രം ആവശ്യമുള്ള വസ്തുതകൾ എന്റെ ഇന്ദ്രിയങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളതല്ലാതെ മറ്റൊന്നുമല്ല. എനിക്ക് എന്നെപ്പറ്റി അറിയാവുന്നത് ഉപരിപ്ലവവവും എന്റെ പ്രവൃത്തിയെ സംബന്ധിക്കുന്നതും മാത്രമാണ്. എന്റെ ഇന്ദ്രിയങ്ങളും ബോധവും എനിക്ക് തരുന്നത് യാഥാർത്ഥ്യത്തിന്റെ പ്രായോഗികമായ ഒരു വശം മാത്രമാണ്. എന്നെക്കുറിച്ചും ബാഹ്യലോകത്തെക്കുറിച്ചും അവ എന്നെ ഗ്രഹിപ്പിക്കുന്നതിൽ, മനുഷ്യന് ഉപയോഗമില്ലാത്ത വ്യത്യാസങ്ങൾ അവഗണിക്കപ്പെടുകയും അവനുപയോഗമുള്ള സാമ്യങ്ങൾ പ്രബലീകരിക്കപ്പെടുകയും ചെയ്യും. എന്റെ പ്രവൃത്തിയെ നയിക്കേണ്ട മാർഗങ്ങൾ അവ എന്നെ ചൂണ്ടിക്കാട്ടുന്നു. ഈ മാർഗങ്ങൾ മനുഷ്യവർഗം എനിക്കുമുന്പു പലപ്രാവശ്യം സഞ്ചരിച്ചിട്ടുള്ളവയാണ്. എന്റെ പ്രയോജനത്തെ ഉദ്ദേശിച്ച്‌ വസ്തുക്കളെ തരം തിരിച്ചു വച്ചിട്ടുണ്ട്. ഈ തരംതിരിക്കലാണ്‌ ഞാൻ മുഖ്യമായി കാണുന്നത്; വസ്തുക്കളുടെ യാഥാര്തമായ വർണ്ണവും ആകൃതിയുമല്ല. ഇക്കാര്യത്തിൽ മനുഷ്യൻ മറ്റു ജന്തുക്കളെക്കാൾ വളരെ ഉയർന്നിടുണ്ട്; ശരിതന്നെ. ഒരു കോലാട്ടിൻകുട്ടിയും ഒരു ചെമ്മരിയാട്ടിൻകുട്ടിയും തമ്മിലുള്ള വ്യത്യാസം ഒരു ചെന്നായ്ക്കു ഗോചരമാകനിടയില്ല. രണ്ടും അതിനിരയാണ്. രണ്ടും എളുപ്പത്തിൽ പിടിക്കാവുന്നതും കടിച്ചുതിന്നുവാൻ രുചിയുമുള്ളവയാണ്. നാമാകട്ടെ ഒരു കോലാടും

35