ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
6
ലൂസിയാനായും സൈ. അന്റിപ്പൊലസ്സും

ലൂസി - ജ്യേഷ്ഠത്തിക്കു നിങ്ങളുടെ ഇന്നത്തെ ഈ വിധം കണ്ടിട്ടു വളരെ വിഷാദം കൊണ്ടിരിക്കുന്നു. അവരുടെ ദുഃഖം അടക്കിക്കൊൾവാൻ കഴിയാഞ്ഞിട്ടത്രെ അവരവിടെനിന്നു ഇറങ്ങിപ്പൊയ്ക്കളഞ്ഞതു. ജ്യേഷ്ഠൻ അവരുടെ പണം മോഹിച്ചിട്ടു മാത്രമാണു അവരെ വിവാഹം ചെയ്തതു എങ്കിൽ അതിനുമാത്രം എങ്കിലും അവരോടു ഒരു സ്നേഹം കാണിക്കേണ്ടായൊ? ഉള്ളിൽ നിങ്ങൾക്കവരോടു യാതൊരു ഇഷ്ടവും ഇല്ലെന്നു വരികിലും കാണാകേളികളെക്കൊണ്ടു പറയിപ്പിക്കാതെയിരിപ്പാൻ വേണ്ടി പുറമേയെങ്കിലും ഒരു സ്നേഹഭാവം കാണിക്കരുതോ. കഴിഞ്ഞതൊക്കെയും അങ്ങിനെ ഇരിക്കട്ടെ. മേലാൽ അവരെ ആശ്വസിപ്പിപ്പാനുള്ള വഴി നോക്കെണം.

സൈ. അന്റി - ഇപ്പറയുന്ന നിങ്ങളുടെ പേരെന്തെന്നുപോലും ഇനിക്കു മനസ്സിലായിട്ടില്ല. എന്റെ പേർ നിങ്ങളൊക്കെ മനസ്സിലാക്കിയതെന്തോരു വിസ്മയമെന്നതും അറിഞ്ഞുകൂടാ. ഞാൻ പറഞ്ഞിട്ടുള്ളതത്രയും പരമാർത്ഥം തന്നെ. അതു മറിച്ചു പറയിപ്പിപ്പാൻ എന്തിന്നു ശ്രമിക്കുന്നു. എന്നെ ഒരു പുതിയ സൃഷ്ടി ആക്കുവാൻ കഴിയുമോ? അതു കഴിയുമെങ്കിൽ ഇഷ്ടപ്രകാരം ഒക്കെയും എന്നെക്കൊണ്ടു പറയിപ്പിക്കയൊ പെയ്യിപ്പിക്കയൊ ഒക്കെ ആവാം. ആയതല്ലാതെ ഞാൻ ഞാനായിട്ടുതന്നെ ഇരിക്കയാണെങ്കിൽ നിങ്ങളുടെ ഈ കരയുന്ന സഹോദരി എന്റെ ഭാര്യ അല്ല. അതുകൊണ്ടു ഇനി അക്കാര്യം പറഞ്ഞു എന്നെ പ്രയാസപ്പെടുത്താതെ കന്യകയായ നിങ്ങൾക്കു എന്റെ ഭാര്യ ആയിക്കൊൾവാൻ സമ്മതമുണ്ടായിരുന്നാൽ അതിലെക്കു ഇനിക്കും വിസമ്മതമല്ല.

ലൂസി - ഇതെന്താ ജ്യേഷ്ഠാ ഈ സംസാരം കേട്ടിട്ടു നിങ്ങളുടെ തലെക്കു നല്ല സ്ഥിരമില്ലെന്നു കേട്ടതു പരമാർത്ഥം തന്നെയെന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/27&oldid=155440" എന്ന താളിൽനിന്ന് ശേഖരിച്ചത്