ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പൂർവ്വകല്പത്തിൽ ചെയ്തൊരു കർമ്മത്താൽ
വേറെ വേറെ ശബളമായ് ബ്രഹ്മത്തിൽ
ലീനന്മാരായ്കിടക്കുന്ന ജീവന്മാർ
നാനാകർമ്മഭേദങ്ങളോടും കൂടി.
അക്കർമ്മങ്ങൾ ഫലോന്മുഖമാകുമ്പോൾ
ഒക്കെയും ബ്രഹ്മത്തിന്റെ വിശേഷാംശം
തക്കം നോക്കി മറച്ചീടുമാവൃതി
അക്കാലത്തുടൻ വിക്ഷേപശക്തിയാൽ.
ശബ്ദതന്മാത്രയാകിനോരാകാശം
ഉത്ഭവിക്കപ്പെടും സൂക്ഷ്മരൂപമായ്
വായുരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
രൂപതന്മാത്രയാമൊരു വഹ്നിയും;
ശബ്ദസ്പർശരൂപഗുണയുക്തനായു-
ത്ഭവിച്ചീടും സൂക്ഷ്മസ്വരൂപമായ്
തേജോരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
രസതന്മാത്രയാമൊരു തോയവും;
ശബ്ദസ്പർശരൂപരസയുക്തമാ-
യുത്ഭവിച്ചീടും സൂക്ഷ്മസ്വരൂപമായ്
തോയരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
ഗന്ധതന്മാത്രയാമൊരു ഭൂമിയും;
ശബ്ദാദിഗുണപഞ്ചകയുക്തമാ-
യുത്ഭവിച്ചീടുമിപ്രകാരന്തന്നെ.
ബ്രഹ്മസത്ത്വാശ്രയത്താലിസൃഷ്ടിയും
ബ്രഹ്മമാത്രമെന്നോതുന്നു ശാസ്ത്രത്തിൽ
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/19&oldid=155731" എന്ന താളിൽനിന്ന് ശേഖരിച്ചത്